Skip to main content

ജാലകം കൊത്തുന്നു

ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
 പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ

കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
 അലക്കിയിടുന്നു  

ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ  പോലെ തണുക്കുന്നു


മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത്‌ ഞാനൊരു
പൂവ് വരയ്ക്കുന്നു

പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു  ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു

ഞാൻ അത് മായ്ക്കാതെ
പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു

പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.

പൂവിനേയും പൂമ്പാറ്റയെയും
 അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു

കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു

ഒരു വഴി വരയ്ക്കുന്നു

അതിലൂടെ കൈ വീശി നടക്കുന്നു

വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി  ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ  ഒരു  തീവണ്ടി
 വന്നു നില്ക്കുന്നു

ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ   പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു

കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു

ഇപ്പോൾ   അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ  തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
 കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!

Comments

  1. സ്തബ്ധനായി നിന്നുപോകുന്നു

    ReplyDelete
  2. എന്തോരം ചിന്തകളാ മാഷേ...
    അസൂയ തോന്നുന്നു.

    ReplyDelete
  3. സത്യമോ! മിഥ്യയോ!!
    ഞാനിങ്ങനെ നോക്കിയിരുപ്പാണ്!!!
    ആശംസകള്‍

    ReplyDelete
  4. യാത്ര പോകാൻ തുടങ്ങുന്നത് തൊട്ടുള്ള ഭാഗം നന്നായി ഇഷ്ടപ്പെട്ടു... അതിനു മുമ്പുള്ള ഭാഗം എനിക്ക് മെരുങ്ങാന്‍ മടിച്ച് മുഖം ചുളിക്കുന്നു... :-) :-D

    ReplyDelete
  5. ഒരു കിളി ഒരു പാട്ട് പാടി;
    ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!