Skip to main content

ഭ്രാന്ത് .. മരുന്നെന്നും പറയാം


ചില നൃത്തങ്ങളിൽ
നേർപ്പിച്ച
ഭ്രാന്തിന്റെ
ചങ്ങലകളാണ്
ചിലങ്കകൾ
മുദ്രകൾ
നിസ്സഹായതയുടെ
അരങ്ങിൽ കോർത്ത
മനസ്സിന്റെ
മൂകഭാഷയും
നൃത്തച്ചുവടുകളാകട്ടെ
ചങ്ങലക്കിട്ട കാലുകളുടെ
രക്ഷപ്പെടാനുള്ള
താളനിബദ്ധമായ
ശ്രമങ്ങളും
സൂക്ഷിച്ചു നോക്കിയാൽ
കാണാം
രാത്രിയിൽ പോലും
ചിലങ്കമണികളുടെ
കണ്ണിൽ
നിന്നൂറുന്ന കണ്ണീർ
കിലുക്കങ്ങളായി സ്വയം
ചമയം ഇടുന്നത്
രാത്രിപോലും
ചമയം ഇട്ട പകലാണെന്ന്
നിലാവിന്റെ ഭാഷയിൽ
കലാപരമായി
പരിഭാഷപ്പെടുത്തുന്നത്
മേൽവിലാസമില്ലാത്ത വേദനയുടെ
ചെസ്സ്‌ നമ്പർ എപ്പോഴും
നെഞ്ചിൽ
രക്തത്തിന്റെ ആഴത്തിൽ
കുത്തി വച്ചിരിയ്ക്കുന്നത്
നൃത്തം കഴിഞ്ഞു
തളർന്നിരിക്കുമ്പോൾ പോലും
തിരിച്ചറിയാതിരിക്കുവാൻ
തിരശ്ശീല താഴുമ്പോൾ ഉള്ള
കയ്യടികളായി വേഷം
മാറുന്നത്
ഒരു മുറിവിന്റെ സർട്ടിഫിക്കറ്റിനായി
അവസാനം
മരണം വരെ
വേദനിച്ചു
കാത്തു നില്ക്കുന്നത്
അതെ കലയുടെ ഭാഷയിൽ
തലച്ചോറിൽ
പൂക്കുന്ന
ഓര്ക്കിഡ് പുഷ്പമാണ്‌
ഭ്രാന്ത്
മഴത്തുള്ളികൾ പോലും
വെള്ളം പോലെ 
പരമ്പരാഗതമായി
മരണം വരെ 
നൃത്തം അഭ്യസിച്ച
ഭ്രാന്ത് തന്നെയാണ്!

Comments

  1. നൃത്തത്തിന്റെ ഉപമകൾ എല്ലാം നന്നായി. എഴുതിയ രീതിയും ആസ്വാദ്യകരമായി. ചെസ്റ്റ് നമ്പറിന്റെ ഭാഗം അൽപ്പം ചേരാതെ നിൽക്കുന്നുവോ എന്ന് തോന്നി. അത് പോലെ മഴത്തുള്ളികളുടെ നൃത്തവും സന്ദർഭത്തിന് യോജിച്ചതായോ എന്ന് തോന്നി.

    ReplyDelete
    Replies
    1. നന്ദി ബിപിൻ മാഷെ വിശദമായ ആസ്വാദനത്തിനു ശരിയാണ് നിരീക്ഷണങ്ങൾ എന്റെ ഏകപക്ഷീയമായ എഴുത്തിന്റെ പരിമിതിയാണ്
      സ്നേഹപൂർവ്വം നന്ദി

      Delete
  2. അതെ കലയുടെ ഭാഷയിൽ
    തലച്ചോറിൽ
    പൂക്കുന്ന
    ഓര്ക്കിഡ് പുഷ്പമാണ്‌
    ഭ്രാന്ത്
    നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  3. നൃത്തത്തെപ്പറ്റി എപ്പോള്‍ ചിന്തിച്ചാലും ഓര്‍മ്മകള്‍ സാഗരസംഗമത്തില്‍ കമലഹാസന്‍ എസ് പി ശൈലജയ്ക്ക് നൃത്തപാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന ഭാഗത്തെത്തും.

    ReplyDelete
    Replies
    1. ഹോ അതെന്താ രംഗം
      അതിലും കേമം ആ കിണറ്റിൻ മുകളിലെ കുപ്പി തലയിൽ വച്ചുള്ള നൃത്ത രംഗം നന്ദി അജിത്‌ ഭായ്

      Delete
  4. ഭ്രാന്തിന് ഒരുപമാകാവ്യം.

    ReplyDelete
  5. കലയുടെ ഭാഷയിൽ
    തലച്ചോറിൽ പൂക്കുന്ന
    ഓര്ക്കിഡ് പുഷ്പമാണ്‌ ഭ്രാന്ത്

    ReplyDelete
  6. ഈശ്വരാ.... ഇനി എന്‍റെ തലയിലെങ്ങാനുമൊരു ഓര്‍ക്കിഡ്...????
    യേയ്.... വെറുതെ തോന്നണതായിരിക്കും!!
    എന്തായാലും കവിത ഭയങ്കരിഷ്ടായി.!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...