Skip to main content

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

Comments

  1. മഴക്കുരുന്നിന്റെ കുസൃതിയെന്നാണു പറയേണ്ടിയിരുന്നത് ! തൊട്ടുമുമ്പത്തെ ഇല-മരക്കവിതയും ഏറെ ഇഷ്ടപ്പെട്ടു. ഇല-മരം-മഴ ഇതൊന്നുമില്ലാതിരിക്കുന്ന ഒരാൾക്ക് ഇതൊക്കെ അമൃതം തന്നെ ബൈജൂ !!

    ReplyDelete
    Replies
    1. നന്ദി സ്നേഹപൂർവ്വം നന്ദി മാഷെ അതെ നമുക്കറിയാവുന്ന കാവ്യബിംബങ്ങൾ ഓരോ ഓർമയിലും പെയ്യുന്നത്

      Delete
  2. അങ്ങനെ മഴയത്ത് മുളച്ചത് ഇടിവെട്ടിൽ വാടും...!

    ReplyDelete
    Replies
    1. മുരളി ഭായ് നന്ദി സ്നേഹപൂർവ്വം

      Delete
  3. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്
    ഭാവന ചന്ദ്രനെ തൊട്ടു..!

    വരികൾ മനസ്സിനേയും. :) നല്ല കവിത

    ശുഭാശംസകൾ......




    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. പിന്നെ നടക്കുന്നതൊക്കെ പരിധിക്കു
    പുറത്താണെന്നുള്ള മൃദുലസന്ദേശം
    ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
    കാറ്റ് നമ്മുടെ നിഴലുകളെ
    ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
    തിളക്കമേറിയ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ ഓരോ വായനയും അതിനു ശേഷം കുറിക്കുന്ന അഭിപ്രായവും അനുഗ്രഹം ആണ് മറ്റൊരു എഴുത്തിനു സ്നേഹപൂർവ്വം

      Delete
  5. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  6. നിര്‍മ്മാണം കഴിഞ്ഞാല്‍ പരിധിക്കു പുറത്താണ്.

    ReplyDelete
    Replies
    1. റാംജിഭായ് സ്നേഹപൂർവ്വം വളരെ സന്തോഷം

      Delete
  7. നമ്മള്‍ മുകളിലെത്തിക്കഴിയുമ്പോള്‍ മഴ നാണിച്ച് പോവുകയാണ്!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവും വായനയും അഭിപ്രായവും സ്നേഹപൂർവ്വം വായിക്കാറുണ്ട് അതിശയം ആണ് ഈ ജ്യേഷ്ഠ തുല്ല്യ സ്നേഹം പ്രോത്സാഹനം സ്നേഹപൂർവ്വം

      Delete
  8. മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
    മാഞ്ഞു പോകുവാനാകാതെ
    ആകാശത്ത് ഒട്ടിപ്പോവുകയാണ്.

    എന്തോ,എനിക്കതത്ര ബോദ്ധ്യമില്ല.
    ആശംസകൾ...

    ReplyDelete
    Replies
    1. വികെ മാഷെ നന്ദി തുറന്നു പറഞ്ഞ അഭിപ്രായത്തിനു പ്രത്യേകിച്ച് സ്നേഹപൂർവ്വം

      Delete
  9. മഴയെ ഇങ്ങിനെയും അനുഭവിക്കാമെന്ന് ഇപ്പോഴാണറിഞ്ഞത്

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം നന്ദി പ്രചോദനം ആണ് വാക്കുകൾ

      Delete
  10. മഴയിൽ ഇങ്ങിനെയും ഒരു പ്രണയം ആകാം. ആശംസകൾ

    ReplyDelete
    Replies
    1. ബിബിൻ മാഷെ നന്ദി സാമൂഹ്യ വിഷയങ്ങളിൽ മാത്രം അല്ല കവിതയിലും താങ്കളുടെ അറിവ് അതിശയിപ്പിക്കുന്നു അത് ഇവിടെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെക്കാൾ മറ്റു ബ്ലോഗ്ഗുകളിൽ കാണുന്ന വിശകലനം കണ്ടു പറഞ്ഞതാണ് സ്നേഹപൂർവ്വം

      Delete
  11. "മഴ കീറി ഒട്ടിച്ച ആകാശം
    എന്ന് അടക്കം പറയുന്ന നമ്മൾ"..എപ്പോഴത്തെയും പോലെ മനോഹരം

    ReplyDelete
    Replies
    1. നമുക്ക് ഇഷ്ടപ്പെട്ട വരികൾ തന്നെ വായനയിൽ ഉദ്ധരിച്ചു കാണുമ്പോ സന്തോഷം തോന്നാറുണ്ട്, എഴുത്തിന്റെ സ്വകാര്യ സന്തോഷങ്ങൾ സ്നേഹപൂർവ്വം നന്ദി കീയ കുട്ടി

      Delete
  12. ഓരോ വരികളും മഴപോലെ മനോഹരവും, കുളിരുള്ളതുമായി അനുഭവപ്പെട്ടു.

    [ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവുന്ന വാക്കാണെന്നറിയാം...എങ്കിലും ഇമ്പൊസിഷന്‍ എന്ന വിദേശിക്കൊരു ചേര്‍ച്ചക്കുറവ് തോന്നി. വിമര്‍ശനമല്ല. എന്റെയൊരു തോന്നല്‍ മാത്രം.]

    ReplyDelete
    Replies
    1. നന്ദി അതൊരു നല്ല ഓർമപ്പെടുത്തൽ ആയി അത് കൊണ്ട് മറ്റൊരു കവിതയിൽ സീലിംഗ് ഫാൻ എന്നുള്ളത് കറങ്ങുന്ന മേൽ പങ്ക എന്ന് തന്നെ മാറ്റി എഴുതിയിട്ടുണ്ട് വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേക നന്ദികൂടി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...