Skip to main content

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

Comments

  1. മഴക്കുരുന്നിന്റെ കുസൃതിയെന്നാണു പറയേണ്ടിയിരുന്നത് ! തൊട്ടുമുമ്പത്തെ ഇല-മരക്കവിതയും ഏറെ ഇഷ്ടപ്പെട്ടു. ഇല-മരം-മഴ ഇതൊന്നുമില്ലാതിരിക്കുന്ന ഒരാൾക്ക് ഇതൊക്കെ അമൃതം തന്നെ ബൈജൂ !!

    ReplyDelete
    Replies
    1. നന്ദി സ്നേഹപൂർവ്വം നന്ദി മാഷെ അതെ നമുക്കറിയാവുന്ന കാവ്യബിംബങ്ങൾ ഓരോ ഓർമയിലും പെയ്യുന്നത്

      Delete
  2. അങ്ങനെ മഴയത്ത് മുളച്ചത് ഇടിവെട്ടിൽ വാടും...!

    ReplyDelete
    Replies
    1. മുരളി ഭായ് നന്ദി സ്നേഹപൂർവ്വം

      Delete
  3. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്
    ഭാവന ചന്ദ്രനെ തൊട്ടു..!

    വരികൾ മനസ്സിനേയും. :) നല്ല കവിത

    ശുഭാശംസകൾ......




    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. പിന്നെ നടക്കുന്നതൊക്കെ പരിധിക്കു
    പുറത്താണെന്നുള്ള മൃദുലസന്ദേശം
    ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
    കാറ്റ് നമ്മുടെ നിഴലുകളെ
    ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
    തിളക്കമേറിയ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ ഓരോ വായനയും അതിനു ശേഷം കുറിക്കുന്ന അഭിപ്രായവും അനുഗ്രഹം ആണ് മറ്റൊരു എഴുത്തിനു സ്നേഹപൂർവ്വം

      Delete
  5. പെട്ടെന്ന് സ്ഥലകാല ബോധം
    വീണ്ടെടുത്ത മേഘങ്ങൾ
    സൂര്യന്റെ കണ്ണ് പൊത്തി
    ഇരുട്ടുണ്ടാക്കി
    അത് വട്ടത്തിൽ
    വെട്ടി ഒരു ഓട്ടയുണ്ടാക്കി
    ഒരു ചന്ദ്രനെ എടുത്തുവെച്ച്
    രാത്രിയാക്കുകയാണ്

    ReplyDelete
    Replies
    1. ഡോക്ടർ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു

      Delete
  6. നിര്‍മ്മാണം കഴിഞ്ഞാല്‍ പരിധിക്കു പുറത്താണ്.

    ReplyDelete
    Replies
    1. റാംജിഭായ് സ്നേഹപൂർവ്വം വളരെ സന്തോഷം

      Delete
  7. നമ്മള്‍ മുകളിലെത്തിക്കഴിയുമ്പോള്‍ മഴ നാണിച്ച് പോവുകയാണ്!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഓരോ വരവും വായനയും അഭിപ്രായവും സ്നേഹപൂർവ്വം വായിക്കാറുണ്ട് അതിശയം ആണ് ഈ ജ്യേഷ്ഠ തുല്ല്യ സ്നേഹം പ്രോത്സാഹനം സ്നേഹപൂർവ്വം

      Delete
  8. മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
    മാഞ്ഞു പോകുവാനാകാതെ
    ആകാശത്ത് ഒട്ടിപ്പോവുകയാണ്.

    എന്തോ,എനിക്കതത്ര ബോദ്ധ്യമില്ല.
    ആശംസകൾ...

    ReplyDelete
    Replies
    1. വികെ മാഷെ നന്ദി തുറന്നു പറഞ്ഞ അഭിപ്രായത്തിനു പ്രത്യേകിച്ച് സ്നേഹപൂർവ്വം

      Delete
  9. മഴയെ ഇങ്ങിനെയും അനുഭവിക്കാമെന്ന് ഇപ്പോഴാണറിഞ്ഞത്

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ സ്നേഹപൂർവ്വം നന്ദി പ്രചോദനം ആണ് വാക്കുകൾ

      Delete
  10. മഴയിൽ ഇങ്ങിനെയും ഒരു പ്രണയം ആകാം. ആശംസകൾ

    ReplyDelete
    Replies
    1. ബിബിൻ മാഷെ നന്ദി സാമൂഹ്യ വിഷയങ്ങളിൽ മാത്രം അല്ല കവിതയിലും താങ്കളുടെ അറിവ് അതിശയിപ്പിക്കുന്നു അത് ഇവിടെ രേഖപ്പെടുത്തിയ അഭിപ്രായങ്ങളെക്കാൾ മറ്റു ബ്ലോഗ്ഗുകളിൽ കാണുന്ന വിശകലനം കണ്ടു പറഞ്ഞതാണ് സ്നേഹപൂർവ്വം

      Delete
  11. "മഴ കീറി ഒട്ടിച്ച ആകാശം
    എന്ന് അടക്കം പറയുന്ന നമ്മൾ"..എപ്പോഴത്തെയും പോലെ മനോഹരം

    ReplyDelete
    Replies
    1. നമുക്ക് ഇഷ്ടപ്പെട്ട വരികൾ തന്നെ വായനയിൽ ഉദ്ധരിച്ചു കാണുമ്പോ സന്തോഷം തോന്നാറുണ്ട്, എഴുത്തിന്റെ സ്വകാര്യ സന്തോഷങ്ങൾ സ്നേഹപൂർവ്വം നന്ദി കീയ കുട്ടി

      Delete
  12. ഓരോ വരികളും മഴപോലെ മനോഹരവും, കുളിരുള്ളതുമായി അനുഭവപ്പെട്ടു.

    [ വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാവുന്ന വാക്കാണെന്നറിയാം...എങ്കിലും ഇമ്പൊസിഷന്‍ എന്ന വിദേശിക്കൊരു ചേര്‍ച്ചക്കുറവ് തോന്നി. വിമര്‍ശനമല്ല. എന്റെയൊരു തോന്നല്‍ മാത്രം.]

    ReplyDelete
    Replies
    1. നന്ദി അതൊരു നല്ല ഓർമപ്പെടുത്തൽ ആയി അത് കൊണ്ട് മറ്റൊരു കവിതയിൽ സീലിംഗ് ഫാൻ എന്നുള്ളത് കറങ്ങുന്ന മേൽ പങ്ക എന്ന് തന്നെ മാറ്റി എഴുതിയിട്ടുണ്ട് വായനയ്ക്കും അഭിപ്രായത്തിനും പ്രത്യേക നന്ദികൂടി അറിയിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..