Skip to main content

പിടച്ചിൽ

ജനൽ ഉപ്പിലിട്ടു
വച്ചിരിക്കുന്ന ഒരു
 ഭരണിയുണ്ട്
 വീട്ടിൽ

പകൽ
വെയിലടിച്ചു
കിറിഞ്ചുമ്പോൾ
വെറുതെ ഒന്ന്
തൊട്ടു നക്കാൻ
വെളിച്ചം
നാക്ക് നീട്ടുന്നതവിടെയാണ്

അപ്പോൾ
സൂര്യനൊരു പല്ലിയാവും
വെയിൽ വെറുമൊരു വാലാവും
മുറിച്ചിട്ട വെയിൽ
രാത്രിയിലും എന്റെ മുറിയിൽ
കിടന്നു പിടയ്ക്കും

പിടച്ചിൽ അസ്സഹ്യമാകുമ്പോൾ
നെഞ്ചിനെ അറുത്തിട്ടു
ഞാൻ പിടച്ചിലിനെ
സ്വതന്ത്രമാക്കും

മരിച്ചവാതിലുകളെ
ശരീരങ്ങളിൽ അടക്കം ചെയ്യുന്നതും
ലോകത്തിലെ എല്ലാ ജനാലകളും
ചിറടിച്ചു  പിറകെ
വെളിച്ചത്തിലേയ്ക്കു
പറന്നു  പോകുന്നതും
ഭിത്തികളില്ലാത്ത മുറിയിൽ
അന്നേരം  ഞാൻ
വെറുതെ
കിനാവ്‌ കാണും 

Comments

  1. അപ്പോൾ
    സൂര്യനൊരു പല്ലിയാവും
    വെയിൽ വെറുമൊരു വാലാവും
    മുറിച്ചിട്ട വെയിൽ
    രാത്രിയിലും എന്റെ മുറിയിൽ
    കിടന്നു പിടയ്ക്കും
    ....

    ReplyDelete
  2. സൂര്യനൊരു പല്ലിയാവും
    വെയിൽ വെറുമൊരു വാലാവും
    മുറിച്ചിട്ട വെയിൽ
    രാത്രിയിലും എന്റെ മുറിയിൽ
    കിടന്നു പിടയ്ക്കും

    ചിന്തകളിലൂടെ വെളിച്ചം തേടി പറന്നുയരുന്ന ഭാവനയ്ക്ക്‌ സൂര്യത്തിളക്കം. !!

    വളരെ മനോഹരമായിരികുന്നു ബൈജു ഭായ്‌.


    ശുഭാശംസകൾ......



    ReplyDelete
  3. എനിക്കും വേണം എന്റെ മുറിയില്‍ സൂര്യന്‍ മുറിച്ചിട്ട ആ വെയില്‍ വാല്!

    ReplyDelete
  4. വെയിലിന്‍റെ ഒരു കാര്യം!
    കാര്യല്ല്യതെ തൊട്ടുനക്കാന്‍ പോണ്ടകാര്യൊണ്ടോ?!!
    ആശംസകള്‍

    ReplyDelete
  5. വെയിലിന്‍ കുസ്രിതിയില്‍
    കൈനീട്ടുമൊരു കൌതുകം!..rr

    ReplyDelete
  6. നല്ല ഭാവന. എഴുത്തിന് ആശംസകള്‍

    ReplyDelete
  7. കൽപ്പനകളും ബിംബങ്ങളും കുറെയേറെ ആകയാൽ എല്ലാം കൂട്ടിയിണക്കി മനസ്സിലാക്കാൻ അൽപ്പം പ്രയാസം.

    ReplyDelete
  8. നന്നായി ...ചില്ലറ അക്ഷരത്തെറ്റൊഴിച്ച്ചാല്‍ ...

    ReplyDelete
  9. പിടച്ചിൽ അസ്സഹ്യമാകുമ്പോൾ നെഞ്ചിനെ
    അറുത്തിട്ടു ഞാൻ പിടച്ചിലിനെ സ്വതന്ത്രമാക്കും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!