Skip to main content

പിടച്ചിൽ

ജനൽ ഉപ്പിലിട്ടു
വച്ചിരിക്കുന്ന ഒരു
 ഭരണിയുണ്ട്
 വീട്ടിൽ

പകൽ
വെയിലടിച്ചു
കിറിഞ്ചുമ്പോൾ
വെറുതെ ഒന്ന്
തൊട്ടു നക്കാൻ
വെളിച്ചം
നാക്ക് നീട്ടുന്നതവിടെയാണ്

അപ്പോൾ
സൂര്യനൊരു പല്ലിയാവും
വെയിൽ വെറുമൊരു വാലാവും
മുറിച്ചിട്ട വെയിൽ
രാത്രിയിലും എന്റെ മുറിയിൽ
കിടന്നു പിടയ്ക്കും

പിടച്ചിൽ അസ്സഹ്യമാകുമ്പോൾ
നെഞ്ചിനെ അറുത്തിട്ടു
ഞാൻ പിടച്ചിലിനെ
സ്വതന്ത്രമാക്കും

മരിച്ചവാതിലുകളെ
ശരീരങ്ങളിൽ അടക്കം ചെയ്യുന്നതും
ലോകത്തിലെ എല്ലാ ജനാലകളും
ചിറടിച്ചു  പിറകെ
വെളിച്ചത്തിലേയ്ക്കു
പറന്നു  പോകുന്നതും
ഭിത്തികളില്ലാത്ത മുറിയിൽ
അന്നേരം  ഞാൻ
വെറുതെ
കിനാവ്‌ കാണും 

Comments

  1. അപ്പോൾ
    സൂര്യനൊരു പല്ലിയാവും
    വെയിൽ വെറുമൊരു വാലാവും
    മുറിച്ചിട്ട വെയിൽ
    രാത്രിയിലും എന്റെ മുറിയിൽ
    കിടന്നു പിടയ്ക്കും
    ....

    ReplyDelete
  2. സൂര്യനൊരു പല്ലിയാവും
    വെയിൽ വെറുമൊരു വാലാവും
    മുറിച്ചിട്ട വെയിൽ
    രാത്രിയിലും എന്റെ മുറിയിൽ
    കിടന്നു പിടയ്ക്കും

    ചിന്തകളിലൂടെ വെളിച്ചം തേടി പറന്നുയരുന്ന ഭാവനയ്ക്ക്‌ സൂര്യത്തിളക്കം. !!

    വളരെ മനോഹരമായിരികുന്നു ബൈജു ഭായ്‌.


    ശുഭാശംസകൾ......



    ReplyDelete
  3. എനിക്കും വേണം എന്റെ മുറിയില്‍ സൂര്യന്‍ മുറിച്ചിട്ട ആ വെയില്‍ വാല്!

    ReplyDelete
  4. വെയിലിന്‍റെ ഒരു കാര്യം!
    കാര്യല്ല്യതെ തൊട്ടുനക്കാന്‍ പോണ്ടകാര്യൊണ്ടോ?!!
    ആശംസകള്‍

    ReplyDelete
  5. വെയിലിന്‍ കുസ്രിതിയില്‍
    കൈനീട്ടുമൊരു കൌതുകം!..rr

    ReplyDelete
  6. നല്ല ഭാവന. എഴുത്തിന് ആശംസകള്‍

    ReplyDelete
  7. കൽപ്പനകളും ബിംബങ്ങളും കുറെയേറെ ആകയാൽ എല്ലാം കൂട്ടിയിണക്കി മനസ്സിലാക്കാൻ അൽപ്പം പ്രയാസം.

    ReplyDelete
  8. നന്നായി ...ചില്ലറ അക്ഷരത്തെറ്റൊഴിച്ച്ചാല്‍ ...

    ReplyDelete
  9. പിടച്ചിൽ അസ്സഹ്യമാകുമ്പോൾ നെഞ്ചിനെ
    അറുത്തിട്ടു ഞാൻ പിടച്ചിലിനെ സ്വതന്ത്രമാക്കും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ അവസ്ഥകളിലേയ്ക്കു ജലം പോലെ  തീർത്ഥയാത്ര പോകുവാൻ ടിക്കറ്റിന് വേണ്ടി ഒരു തീവണ്ടി പോലെ കാത്തു നില്ക്കുന്നു ഞാൻ എനിക്ക് മുമ്പിൽ നീണ്ടു കിടക്കുന്ന ഐസ് ഇട്ടുറപ്പിച്ച പൊള്ളുന്ന പാത ഒരു തീപാളം മുമ്പിൽ ഒരു തിക്കും തിരക്കുമില്ലാതെ കാത്തു നില്ക്കുന്നവർ മരിച്ചവർ ഒരു ചിത കടന്ന് ടിക്കെറ്റിനു നീളുന്ന കൈകൾ നിമിഷ സൂചി പോലെ വിറയ്ക്കുന്ന കൈയുള്ള സമയം ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന മഴ പറ്റിയ ഒരു പഴയആകാശം പാളത്തിലൂടെ താളത്തിൽ ഒഴുകുന്ന ഒച്ച അതു കേൾപ്പിച്ചു കടന്നു വരുന്ന പുഴ ഞാനെന്ന തീവണ്ടി പുഴയിലേക്ക് ഇറങ്ങുന്നു അല്ല തിരുത്തലോടെ കയറുന്നു ഓളം തെറ്റിയ പാളങ്ങളിൽ  പുഴയുടെ അവസാന  ബോഗ്ഗി  മഴ ഒരു പച്ച സിഗ്നൽ പുഴ വേഗം കൂട്ടുന്നു എനിക്ക് മുമ്പേ മരിച്ചവർ നിറയെ പുഴയിൽ ഞാൻ തനിയെ കാത്തിരിക്കുവാൻ ആരും ഇല്ലാത്ത വസന്തം എന്ന് രേഖപ്പെടുത്തിയ സ്റ്റേഷനുകൾ ഇടയ്ക്കിടെ വേനലിന്റെ അടയാളങ്ങൾ പുഴ നിർത്തി ഇടുന്ന ഇടങ്ങൾ പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു ഇരുന്നിരുന്ന് മടുപ്പ് മലർന്ന് കിടപ്പ് പൊള്ളുന്ന പകൽ കാറ്റിന്റെ താരാട്ട് രാത്രി കറുത്ത മഞ്ഞ് വെറും തളർന്ന ഇരുട്ട് മിന്നാം മിന്നികൾ സ്വപ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....