Skip to main content

ഭ്രാന്ത് .. മരുന്നെന്നും പറയാം


ചില നൃത്തങ്ങളിൽ
നേർപ്പിച്ച
ഭ്രാന്തിന്റെ
ചങ്ങലകളാണ്
ചിലങ്കകൾ
മുദ്രകൾ
നിസ്സഹായതയുടെ
അരങ്ങിൽ കോർത്ത
മനസ്സിന്റെ
മൂകഭാഷയും
നൃത്തച്ചുവടുകളാകട്ടെ
ചങ്ങലക്കിട്ട കാലുകളുടെ
രക്ഷപ്പെടാനുള്ള
താളനിബദ്ധമായ
ശ്രമങ്ങളും
സൂക്ഷിച്ചു നോക്കിയാൽ
കാണാം
രാത്രിയിൽ പോലും
ചിലങ്കമണികളുടെ
കണ്ണിൽ
നിന്നൂറുന്ന കണ്ണീർ
കിലുക്കങ്ങളായി സ്വയം
ചമയം ഇടുന്നത്
രാത്രിപോലും
ചമയം ഇട്ട പകലാണെന്ന്
നിലാവിന്റെ ഭാഷയിൽ
കലാപരമായി
പരിഭാഷപ്പെടുത്തുന്നത്
മേൽവിലാസമില്ലാത്ത വേദനയുടെ
ചെസ്സ്‌ നമ്പർ എപ്പോഴും
നെഞ്ചിൽ
രക്തത്തിന്റെ ആഴത്തിൽ
കുത്തി വച്ചിരിയ്ക്കുന്നത്
നൃത്തം കഴിഞ്ഞു
തളർന്നിരിക്കുമ്പോൾ പോലും
തിരിച്ചറിയാതിരിക്കുവാൻ
തിരശ്ശീല താഴുമ്പോൾ ഉള്ള
കയ്യടികളായി വേഷം
മാറുന്നത്
ഒരു മുറിവിന്റെ സർട്ടിഫിക്കറ്റിനായി
അവസാനം
മരണം വരെ
വേദനിച്ചു
കാത്തു നില്ക്കുന്നത്
അതെ കലയുടെ ഭാഷയിൽ
തലച്ചോറിൽ
പൂക്കുന്ന
ഓര്ക്കിഡ് പുഷ്പമാണ്‌
ഭ്രാന്ത്
മഴത്തുള്ളികൾ പോലും
വെള്ളം പോലെ 
പരമ്പരാഗതമായി
മരണം വരെ 
നൃത്തം അഭ്യസിച്ച
ഭ്രാന്ത് തന്നെയാണ്!

Comments

  1. നൃത്തത്തിന്റെ ഉപമകൾ എല്ലാം നന്നായി. എഴുതിയ രീതിയും ആസ്വാദ്യകരമായി. ചെസ്റ്റ് നമ്പറിന്റെ ഭാഗം അൽപ്പം ചേരാതെ നിൽക്കുന്നുവോ എന്ന് തോന്നി. അത് പോലെ മഴത്തുള്ളികളുടെ നൃത്തവും സന്ദർഭത്തിന് യോജിച്ചതായോ എന്ന് തോന്നി.

    ReplyDelete
    Replies
    1. നന്ദി ബിപിൻ മാഷെ വിശദമായ ആസ്വാദനത്തിനു ശരിയാണ് നിരീക്ഷണങ്ങൾ എന്റെ ഏകപക്ഷീയമായ എഴുത്തിന്റെ പരിമിതിയാണ്
      സ്നേഹപൂർവ്വം നന്ദി

      Delete
  2. അതെ കലയുടെ ഭാഷയിൽ
    തലച്ചോറിൽ
    പൂക്കുന്ന
    ഓര്ക്കിഡ് പുഷ്പമാണ്‌
    ഭ്രാന്ത്
    നന്നായി
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  3. നൃത്തത്തെപ്പറ്റി എപ്പോള്‍ ചിന്തിച്ചാലും ഓര്‍മ്മകള്‍ സാഗരസംഗമത്തില്‍ കമലഹാസന്‍ എസ് പി ശൈലജയ്ക്ക് നൃത്തപാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന ഭാഗത്തെത്തും.

    ReplyDelete
    Replies
    1. ഹോ അതെന്താ രംഗം
      അതിലും കേമം ആ കിണറ്റിൻ മുകളിലെ കുപ്പി തലയിൽ വച്ചുള്ള നൃത്ത രംഗം നന്ദി അജിത്‌ ഭായ്

      Delete
  4. ഭ്രാന്തിന് ഒരുപമാകാവ്യം.

    ReplyDelete
  5. കലയുടെ ഭാഷയിൽ
    തലച്ചോറിൽ പൂക്കുന്ന
    ഓര്ക്കിഡ് പുഷ്പമാണ്‌ ഭ്രാന്ത്

    ReplyDelete
  6. ഈശ്വരാ.... ഇനി എന്‍റെ തലയിലെങ്ങാനുമൊരു ഓര്‍ക്കിഡ്...????
    യേയ്.... വെറുതെ തോന്നണതായിരിക്കും!!
    എന്തായാലും കവിത ഭയങ്കരിഷ്ടായി.!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ വസ്ത്രം മറച്ചു നഗ്നത ധരിച്ചു പുറത്തേക്കിറങ്ങുന്ന ചിലരുണ്ട് ചില സൗന്ദര്യവർദ്ധകവസ്തുക്കൾ  സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ അവരുടെ ചുണ്ടുകൾ കനലുപോലെ തിളങ്ങുന്നുണ്ടാവും നോക്കുന്നവരുടെ കണ്ണുകളെ അവ ഒരു സിഗരറ്റ് പോലെ വലിച്ചു കൊണ്ട് പോകും അനുഭൂതിയുടെ പുക പെരുക്കി കണ്ണുകൾ കത്തികയറുമ്പോൾ  വെറുതെ കാലടി കൊണ്ട് ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട് കൃത്രിമം കൃത്രിമ പച്ചിലചായം തേയ്ച്ചു  സൌഹൃദ മരങ്ങളിൽ  ഉണങ്ങി ഇരിക്കുന്ന  ചില പുഞ്ചിരികളു ണ്ട് കണ്ടാൽ  ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ  ഒരു കാറ്റിന്റെ  ഔദാര്യത്തിൽ ജീവിക്കുന്നവ  എന്നിട്ടും നമ്മളെ  വെറുമൊരു കാറ്റായി പരിഗണിക്കുന്നവ ഓർമ നിറമുള്ള കരിയിലയായ് അവഗണിക്കേണ്ടിവരുമ്പോൾ പരിഭവം ഉള്ളിൽ തോന്നാറുണ്ട് കള്ളനോട്ടം ആദ്യനോട്ടത്തിൽ  സത്യമെന്ന് ബോധ്യപ്പെടുമെങ്കിലും പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ തിരിച്ചറിയാതെ അതിൽ തിരുകി വെയ്ക്കുന്നുണ്ട് ധാരാളം കള്ളനോട്ടങ്ങൾ വ്യാജനോട്ടുകൾ പോലെ സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം അവസാനം കണ്ടുപ...