Skip to main content

നുകം

ഒരു നുകം
കുറച്ച് പഴക്കം ചെന്നത്
അതിന്റെ ഒരറ്റത്ത് മഴ
മറ്റേ അറ്റത്ത്
ആഴം

മഴയ്ക്കും
ആഴത്തിനും ഇടയിൽ
അയാൾ

നുകവും
ആഴവും
അയാളും
മഴ കൊണ്ടുള്ളത്

മഴയുടെ തോർച്ച മാത്രം
മണ്ണുകൊണ്ടുണ്ടാക്കിയത്

അയാളുടെ
ഉടൽ നിറയെ
എകാന്തത അച്ചുകുത്തിയ പാടുപോലെ
മഴത്തുള്ളികൾ

നൃത്തം കൊത്തിവെച്ചവ

അയാൾക്കും
നൃത്തത്തിനും ഇടയിൽ
ചിലച്ചുകൊണ്ട് പറന്നുപോകുന്ന
പക്ഷികൾ

അതും ഒന്നും കൊത്താത്തവ

അവയിലൊന്നും
നിലത്തു വീഴുന്നില്ല

എന്തൊരു നിശ്ശബ്ദതയാണ്
ഇല്ല എന്ന വാക്കുകൾക്ക്

ഇവിടെയൊന്നുമില്ല
എന്ന് പറഞ്ഞ്
പലതവണ
കൊട്ടിയടച്ച വാതിലുകൾ തന്നെ സാക്ഷി

ശരിയ്ക്കും
എല്ലാ വാതിലുകളും
ഒറ്റത്തവണ മാത്രം അടയുന്നവ
പിന്നെ നടക്കുന്നവയെല്ലാം
അതിന്റെ നഗ്നമായ അനുകരണങ്ങൾ

അപ്പോൾ കതകുകൾ
ഒരേസമയം
പുറത്തേയ്ക്ക് പോയ കാലുകളെ
വെറുതെ അനുഗമിക്കുന്നവ
അതേസമയം
അകത്തുള്ള കാലുകളെ
ശരിയ്ക്കും അനുകരിക്കുന്നവ

ഏത് സംഗീതവും
ഉണ്ടാവുന്നതിന് മുമ്പുള്ള
ആ ഒരു വല്ലാത്ത നിശ്ശബ്ദതയില്ലേ?

ഒരു കാലും ഇട്ടുനോക്കിയിട്ടില്ലാത്ത
കൊലുസ്സിന്റെ
പണി ആദ്യമുത്തിൽ തുടങ്ങി
മണി എന്ന് പേര്
മനസ്സിലിട്ട്
മനസ്സിലിട്ട് താലോലിച്ച്
തുടങ്ങുന്ന കാലം

അതേ..
പണ്ട് ഒരുവളുടെ മുടിയിലെ
നരയായിരുന്നയാൾ

അന്നവർ
വറ്റാത്ത
ഒരു കിണറിന്റെ
രണ്ടാഴങ്ങൾ

ഇപ്പോൾ
അയാൾ
തോർച്ച ഒഴിച്ചിട്ടിരിക്കുന്ന മഴ

മണ്ണിലിപ്പോൾ
അവർ
വെറും തിരശ്ശീനത മറന്ന
രണ്ടു കുരിശ്ശുകൾ

അയാളുടെ കവിളിലെ
നരയിലേയ്ക്ക്
കാലത്തിനിന്ന്
ഒരു തൊട്ടിവെള്ളം കോരിവെയ്ക്കേണ്ടതുണ്ടാവും...

Comments

  1. മഴയ്ക്കും ആഴത്തിനും ഇടയിൽ
    പൂട്ടിയിട്ട് ജീവിതം വലിക്കുന്ന അയാൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...