Skip to main content

നുകം

ഒരു നുകം
കുറച്ച് പഴക്കം ചെന്നത്
അതിന്റെ ഒരറ്റത്ത് മഴ
മറ്റേ അറ്റത്ത്
ആഴം

മഴയ്ക്കും
ആഴത്തിനും ഇടയിൽ
അയാൾ

നുകവും
ആഴവും
അയാളും
മഴ കൊണ്ടുള്ളത്

മഴയുടെ തോർച്ച മാത്രം
മണ്ണുകൊണ്ടുണ്ടാക്കിയത്

അയാളുടെ
ഉടൽ നിറയെ
എകാന്തത അച്ചുകുത്തിയ പാടുപോലെ
മഴത്തുള്ളികൾ

നൃത്തം കൊത്തിവെച്ചവ

അയാൾക്കും
നൃത്തത്തിനും ഇടയിൽ
ചിലച്ചുകൊണ്ട് പറന്നുപോകുന്ന
പക്ഷികൾ

അതും ഒന്നും കൊത്താത്തവ

അവയിലൊന്നും
നിലത്തു വീഴുന്നില്ല

എന്തൊരു നിശ്ശബ്ദതയാണ്
ഇല്ല എന്ന വാക്കുകൾക്ക്

ഇവിടെയൊന്നുമില്ല
എന്ന് പറഞ്ഞ്
പലതവണ
കൊട്ടിയടച്ച വാതിലുകൾ തന്നെ സാക്ഷി

ശരിയ്ക്കും
എല്ലാ വാതിലുകളും
ഒറ്റത്തവണ മാത്രം അടയുന്നവ
പിന്നെ നടക്കുന്നവയെല്ലാം
അതിന്റെ നഗ്നമായ അനുകരണങ്ങൾ

അപ്പോൾ കതകുകൾ
ഒരേസമയം
പുറത്തേയ്ക്ക് പോയ കാലുകളെ
വെറുതെ അനുഗമിക്കുന്നവ
അതേസമയം
അകത്തുള്ള കാലുകളെ
ശരിയ്ക്കും അനുകരിക്കുന്നവ

ഏത് സംഗീതവും
ഉണ്ടാവുന്നതിന് മുമ്പുള്ള
ആ ഒരു വല്ലാത്ത നിശ്ശബ്ദതയില്ലേ?

ഒരു കാലും ഇട്ടുനോക്കിയിട്ടില്ലാത്ത
കൊലുസ്സിന്റെ
പണി ആദ്യമുത്തിൽ തുടങ്ങി
മണി എന്ന് പേര്
മനസ്സിലിട്ട്
മനസ്സിലിട്ട് താലോലിച്ച്
തുടങ്ങുന്ന കാലം

അതേ..
പണ്ട് ഒരുവളുടെ മുടിയിലെ
നരയായിരുന്നയാൾ

അന്നവർ
വറ്റാത്ത
ഒരു കിണറിന്റെ
രണ്ടാഴങ്ങൾ

ഇപ്പോൾ
അയാൾ
തോർച്ച ഒഴിച്ചിട്ടിരിക്കുന്ന മഴ

മണ്ണിലിപ്പോൾ
അവർ
വെറും തിരശ്ശീനത മറന്ന
രണ്ടു കുരിശ്ശുകൾ

അയാളുടെ കവിളിലെ
നരയിലേയ്ക്ക്
കാലത്തിനിന്ന്
ഒരു തൊട്ടിവെള്ളം കോരിവെയ്ക്കേണ്ടതുണ്ടാവും...

Comments

  1. മഴയ്ക്കും ആഴത്തിനും ഇടയിൽ
    പൂട്ടിയിട്ട് ജീവിതം വലിക്കുന്ന അയാൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...