Skip to main content

നുകം

ഒരു നുകം
കുറച്ച് പഴക്കം ചെന്നത്
അതിന്റെ ഒരറ്റത്ത് മഴ
മറ്റേ അറ്റത്ത്
ആഴം

മഴയ്ക്കും
ആഴത്തിനും ഇടയിൽ
അയാൾ

നുകവും
ആഴവും
അയാളും
മഴ കൊണ്ടുള്ളത്

മഴയുടെ തോർച്ച മാത്രം
മണ്ണുകൊണ്ടുണ്ടാക്കിയത്

അയാളുടെ
ഉടൽ നിറയെ
എകാന്തത അച്ചുകുത്തിയ പാടുപോലെ
മഴത്തുള്ളികൾ

നൃത്തം കൊത്തിവെച്ചവ

അയാൾക്കും
നൃത്തത്തിനും ഇടയിൽ
ചിലച്ചുകൊണ്ട് പറന്നുപോകുന്ന
പക്ഷികൾ

അതും ഒന്നും കൊത്താത്തവ

അവയിലൊന്നും
നിലത്തു വീഴുന്നില്ല

എന്തൊരു നിശ്ശബ്ദതയാണ്
ഇല്ല എന്ന വാക്കുകൾക്ക്

ഇവിടെയൊന്നുമില്ല
എന്ന് പറഞ്ഞ്
പലതവണ
കൊട്ടിയടച്ച വാതിലുകൾ തന്നെ സാക്ഷി

ശരിയ്ക്കും
എല്ലാ വാതിലുകളും
ഒറ്റത്തവണ മാത്രം അടയുന്നവ
പിന്നെ നടക്കുന്നവയെല്ലാം
അതിന്റെ നഗ്നമായ അനുകരണങ്ങൾ

അപ്പോൾ കതകുകൾ
ഒരേസമയം
പുറത്തേയ്ക്ക് പോയ കാലുകളെ
വെറുതെ അനുഗമിക്കുന്നവ
അതേസമയം
അകത്തുള്ള കാലുകളെ
ശരിയ്ക്കും അനുകരിക്കുന്നവ

ഏത് സംഗീതവും
ഉണ്ടാവുന്നതിന് മുമ്പുള്ള
ആ ഒരു വല്ലാത്ത നിശ്ശബ്ദതയില്ലേ?

ഒരു കാലും ഇട്ടുനോക്കിയിട്ടില്ലാത്ത
കൊലുസ്സിന്റെ
പണി ആദ്യമുത്തിൽ തുടങ്ങി
മണി എന്ന് പേര്
മനസ്സിലിട്ട്
മനസ്സിലിട്ട് താലോലിച്ച്
തുടങ്ങുന്ന കാലം

അതേ..
പണ്ട് ഒരുവളുടെ മുടിയിലെ
നരയായിരുന്നയാൾ

അന്നവർ
വറ്റാത്ത
ഒരു കിണറിന്റെ
രണ്ടാഴങ്ങൾ

ഇപ്പോൾ
അയാൾ
തോർച്ച ഒഴിച്ചിട്ടിരിക്കുന്ന മഴ

മണ്ണിലിപ്പോൾ
അവർ
വെറും തിരശ്ശീനത മറന്ന
രണ്ടു കുരിശ്ശുകൾ

അയാളുടെ കവിളിലെ
നരയിലേയ്ക്ക്
കാലത്തിനിന്ന്
ഒരു തൊട്ടിവെള്ളം കോരിവെയ്ക്കേണ്ടതുണ്ടാവും...

Comments

  1. മഴയ്ക്കും ആഴത്തിനും ഇടയിൽ
    പൂട്ടിയിട്ട് ജീവിതം വലിക്കുന്ന അയാൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..