Skip to main content

വെളുത്ത പേരുള്ള നഗരം

വെളുത്ത പേരുള്ള നഗരം
 -------------------
 നേരം ഇരുട്ടിയിട്ടില്ല
ഇതിൽ കൂടുതൽ ഇരുട്ടുമെന്ന്
പ്രതീക്ഷയുമില്ല

നഗരത്തിലെ ഇരുട്ടാണ്‌
ഇരുട്ടില്ലാതെ ഒരു നഗരവുമില്ല
 പകലുപോലും

 ഒഴിവാക്കുവാനാകാത്ത
ബാധ്യതകളുടെ കുറ്റബോധമാണ്
 മനസ്സിൽ

ഒഴിക്കുവാനല്ലെങ്കിലും
അരയിൽ ഒറ്റമണി ജപിച്ചുകെട്ടിയ
ഇരട്ടഉടലുള്ളപെണ്ണിനെ
നിർത്താതെ പൂജിക്കുകയാണ് ഞാൻ

അവൾ ഇടയ്ക്കിടയ്ക്ക്
 ചുമയ്ക്കുന്നുണ്ട്
പൂജമുടക്കുന്നുണ്ട്

അടുത്തുകൂടിനടന്നുപോയ
പൂച്ചയെ
എറിഞ്ഞുടയ്ക്കുന്നുണ്ട്

നാളീകേരം പോലെ ഉരുണ്ടുരുണ്ട്
 പൂച്ച മൂന്നു കണ്ണിൽ
 ഒച്ചവെയ്ക്കുന്നു

 ഓരോ ഒച്ചയും മീനുകൾ ആവുന്നുണ്ട്

പിടിച്ചപ്പോഴേ
 പുറമാകെ അരപ്പ്
 അരച്ച് പുരട്ടിയിട്ടുള്ളത് പോലെ
പിടയ്ക്കുന്നമീനുകൾ

കണ്ണുകൾ പോലും ആരുടെയോ
ചുവന്ന അരപ്പായിരുന്നുവെന്ന്‌
തിരിച്ചറിയുമ്പോൾ
മരണം പോലും പൂർത്തിയാക്കാതെ
 പിടപ്പ് പാതിയിൽ നിർത്തി
കൊതിപ്പിക്കുന്ന മണം
 പുറത്തു വിടുന്ന മീനുകൾ

വെളുത്ത പേരുള്ള നഗരം

പണ്ട് ഭരിച്ചിരുന്ന
മരിച്ചുപോയ രാജാവ്
മഴവില്ല് അനുവദിച്ചുകൊടുത്ത നഗരം

 ആ മഴവില്ല്
 നിലവിൽ വന്നിട്ടില്ല

ആകാശത്തിന്‌ സ്ഥലമില്ലാത്തതാണ്
കാരണം

അതുകൊണ്ട് നിറങ്ങൾ
വീട്ടിലിരിക്കുന്നു

വെളുപ്പ്‌ മാത്രം
പഴഞ്ഞൻ ശൈലിയിൽ
വവുരിട്ടു
മുല്ലപ്പൂ വെച്ച്
ഇരുട്ടുമ്പോൾ പണിയ്ക്ക് പോകും

ചെയ്യുന്ന ജോലിയുടെ പേരാണ്
കറുപ്പ്

അല്ലെങ്കിലും
നഗരത്തിലെ രാത്രിക്ക്
 നിയമസാധുതയില്ല

രാത്രി എല്ലായിടവും
ഇരുട്ടിലൂടെ മാത്രം കടന്നു പോകുന്നു

പോലീസുകാർ പാറാവ്‌ നിൽക്കുന്നു

പകൽ പുറത്തിറങ്ങി
കാഴ്ച നഷ്ടപ്പെട്ടവർ
കണ്ണ് തിരഞ്ഞ് രാത്രി പുറത്തിറങ്ങും

അവർ മൂങ്ങകളെ പോലെ
 ചോദ്യം ചെയ്യപ്പെടും
മൂളലുകൾ പോലെ മൊഴി
രഹസ്യമായി രേഖപ്പെടുത്തപ്പെടും

എന്റെ പൂജ കഴിഞ്ഞിട്ടില്ല
 മണി അഴിഞ്ഞുപോയ പെണ്ണ് 
കാശെണ്ണി നോക്കുന്നു
തുണിയെടുത്തുടുക്കുന്നു

 കറൻസിനോട്ടിൽ
കീശ വെച്ച് പിടിപ്പിച്ച ഭിക്ഷക്കാരൻ
 എന്നെ അവഗണിച്ച്
അവളുടെ നേരെ കൈനീട്ടുന്നു

അവൾ നഗരത്തിലെ
 ഏറ്റവും ഉയർന്നകെട്ടിടത്തിലെ
 അറുപത്തി ഒമ്പതാം നിലയിലെ
 അറുനൂറ്റി തൊണ്ണൂറ്റിരണ്ടാം മുറി
 മുറിച്ച്
അയാളുടെ കൈയ്യിൽ
വെച്ചുകൊടുക്കുന്നു

അവൾ മണിഅഴിഞ്ഞുപോയതറിയാതെ
കാശെണ്ണിവാങ്ങിയതറിയാതെ
നിർത്താതെ
 കിലുങ്ങിക്കൊണ്ടേയിരിക്കുന്നു…

Comments

  1. എനിക്ക് ആ നഗരത്തിൽ പ്രവേശിക്കാനാവുന്നില്ലല്ലോ

    ReplyDelete
  2. വികൃതമായ മോഡേണ്‍ നഗരം.

    ReplyDelete
  3. ഹോ.. എന്തൊരു നഗരം ! ബൈജു...നന്നായിട്ടുണ്ട് ഇഷ്ടം

    ReplyDelete
  4. വെളുവെളുത്ത നഗരം
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...