Skip to main content

വെളുത്ത പേരുള്ള നഗരം

വെളുത്ത പേരുള്ള നഗരം
 -------------------
 നേരം ഇരുട്ടിയിട്ടില്ല
ഇതിൽ കൂടുതൽ ഇരുട്ടുമെന്ന്
പ്രതീക്ഷയുമില്ല

നഗരത്തിലെ ഇരുട്ടാണ്‌
ഇരുട്ടില്ലാതെ ഒരു നഗരവുമില്ല
 പകലുപോലും

 ഒഴിവാക്കുവാനാകാത്ത
ബാധ്യതകളുടെ കുറ്റബോധമാണ്
 മനസ്സിൽ

ഒഴിക്കുവാനല്ലെങ്കിലും
അരയിൽ ഒറ്റമണി ജപിച്ചുകെട്ടിയ
ഇരട്ടഉടലുള്ളപെണ്ണിനെ
നിർത്താതെ പൂജിക്കുകയാണ് ഞാൻ

അവൾ ഇടയ്ക്കിടയ്ക്ക്
 ചുമയ്ക്കുന്നുണ്ട്
പൂജമുടക്കുന്നുണ്ട്

അടുത്തുകൂടിനടന്നുപോയ
പൂച്ചയെ
എറിഞ്ഞുടയ്ക്കുന്നുണ്ട്

നാളീകേരം പോലെ ഉരുണ്ടുരുണ്ട്
 പൂച്ച മൂന്നു കണ്ണിൽ
 ഒച്ചവെയ്ക്കുന്നു

 ഓരോ ഒച്ചയും മീനുകൾ ആവുന്നുണ്ട്

പിടിച്ചപ്പോഴേ
 പുറമാകെ അരപ്പ്
 അരച്ച് പുരട്ടിയിട്ടുള്ളത് പോലെ
പിടയ്ക്കുന്നമീനുകൾ

കണ്ണുകൾ പോലും ആരുടെയോ
ചുവന്ന അരപ്പായിരുന്നുവെന്ന്‌
തിരിച്ചറിയുമ്പോൾ
മരണം പോലും പൂർത്തിയാക്കാതെ
 പിടപ്പ് പാതിയിൽ നിർത്തി
കൊതിപ്പിക്കുന്ന മണം
 പുറത്തു വിടുന്ന മീനുകൾ

വെളുത്ത പേരുള്ള നഗരം

പണ്ട് ഭരിച്ചിരുന്ന
മരിച്ചുപോയ രാജാവ്
മഴവില്ല് അനുവദിച്ചുകൊടുത്ത നഗരം

 ആ മഴവില്ല്
 നിലവിൽ വന്നിട്ടില്ല

ആകാശത്തിന്‌ സ്ഥലമില്ലാത്തതാണ്
കാരണം

അതുകൊണ്ട് നിറങ്ങൾ
വീട്ടിലിരിക്കുന്നു

വെളുപ്പ്‌ മാത്രം
പഴഞ്ഞൻ ശൈലിയിൽ
വവുരിട്ടു
മുല്ലപ്പൂ വെച്ച്
ഇരുട്ടുമ്പോൾ പണിയ്ക്ക് പോകും

ചെയ്യുന്ന ജോലിയുടെ പേരാണ്
കറുപ്പ്

അല്ലെങ്കിലും
നഗരത്തിലെ രാത്രിക്ക്
 നിയമസാധുതയില്ല

രാത്രി എല്ലായിടവും
ഇരുട്ടിലൂടെ മാത്രം കടന്നു പോകുന്നു

പോലീസുകാർ പാറാവ്‌ നിൽക്കുന്നു

പകൽ പുറത്തിറങ്ങി
കാഴ്ച നഷ്ടപ്പെട്ടവർ
കണ്ണ് തിരഞ്ഞ് രാത്രി പുറത്തിറങ്ങും

അവർ മൂങ്ങകളെ പോലെ
 ചോദ്യം ചെയ്യപ്പെടും
മൂളലുകൾ പോലെ മൊഴി
രഹസ്യമായി രേഖപ്പെടുത്തപ്പെടും

എന്റെ പൂജ കഴിഞ്ഞിട്ടില്ല
 മണി അഴിഞ്ഞുപോയ പെണ്ണ് 
കാശെണ്ണി നോക്കുന്നു
തുണിയെടുത്തുടുക്കുന്നു

 കറൻസിനോട്ടിൽ
കീശ വെച്ച് പിടിപ്പിച്ച ഭിക്ഷക്കാരൻ
 എന്നെ അവഗണിച്ച്
അവളുടെ നേരെ കൈനീട്ടുന്നു

അവൾ നഗരത്തിലെ
 ഏറ്റവും ഉയർന്നകെട്ടിടത്തിലെ
 അറുപത്തി ഒമ്പതാം നിലയിലെ
 അറുനൂറ്റി തൊണ്ണൂറ്റിരണ്ടാം മുറി
 മുറിച്ച്
അയാളുടെ കൈയ്യിൽ
വെച്ചുകൊടുക്കുന്നു

അവൾ മണിഅഴിഞ്ഞുപോയതറിയാതെ
കാശെണ്ണിവാങ്ങിയതറിയാതെ
നിർത്താതെ
 കിലുങ്ങിക്കൊണ്ടേയിരിക്കുന്നു…

Comments

  1. എനിക്ക് ആ നഗരത്തിൽ പ്രവേശിക്കാനാവുന്നില്ലല്ലോ

    ReplyDelete
  2. വികൃതമായ മോഡേണ്‍ നഗരം.

    ReplyDelete
  3. ഹോ.. എന്തൊരു നഗരം ! ബൈജു...നന്നായിട്ടുണ്ട് ഇഷ്ടം

    ReplyDelete
  4. വെളുവെളുത്ത നഗരം
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!