Skip to main content

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി
 _______________________

വാതിലുകൾ കൊട്ടിയടച്ച്
ജനാലയിൽ കൂടി ഒരു വീട്
പുറത്തേയ്ക്കിറങ്ങുന്നു..

വിശക്കുന്ന വയറിന്റെ
ഒരറ്റം, പകുതി വിലയ്ക്ക്
തൂക്കിവിറ്റ്;
അകലെ പെയ്യുന്ന
ചാറ്റൽമഴയുടെ
ഒച്ച കീറി, ഒരു പകുതി
വിലപേശി വാങ്ങുന്നു..

പതിരാവടുപ്പിച്ചു;
ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത,
മുത്തുകൾ കളഞ്ഞു പോയ,
ഒരു കൊലുസ്സിന്റെ-
കിലുക്കത്തിൽ തൂങ്ങിനിന്ന്,
യാത്ര ചെയ്തു.
ഇല്ലാത്ത വീട്ടിലേയ്ക്കുള്ള
വഴിയിൽ
നനഞ്ഞിറങ്ങുന്നു..

*************************



2.  കവിതയെ കുറിച്ച് ഒരു നാടകം
_____________________________
കവിതയെ കുറിച്ച്
ഒരു നാടകം നടക്കുന്നു

അരങ്ങിൽ മരങ്ങൾ

കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ
കാണികൾ

അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ
മനുഷ്യരെ പോലെ ചലിക്കുന്നു

തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും

കാറ്റിനേക്കാൾ നേർത്തതാവും

അതുയർത്തുവാൻ മറന്ന;
ഉറക്കം തൂങ്ങി-
 മുഖങ്ങളുണ്ടാവും

അഴിഞ്ഞു വീണ തിരശീലക്കിപ്പുറം,
ഉറക്കത്തിനിടയിൽ;
എല്ലാം കാണുന്നതായി കാണികൾ
അതിലും ഭംഗിയായി
അഭിനയിക്കുന്നുണ്ടാവും...
***************************



3.ആന ഒളിക്കുന്നു എഴുന്നെള്ളിക്കുന്ന  ഉത്സവത്തിന്‌ ഒരു സാറ്റ് വെയ്ക്കുന്നു
------------------------------------------------------------------------------------------------

ഓരോരുത്തരും സ്വയം എഴുന്നള്ളിക്കുന്ന
ഒരുത്സവത്തിന്റെ ഇടയിൽ നിന്നും
തിരക്കിൽ പ്പെട്ട്
നെറ്റിപ്പട്ടം കെട്ടിയ ഒരാന തിടമ്പിന്റെ പാട് ഉൾപ്പടെ
കാണാതെ പോകുന്നു..
പിന്നെ ഇരുട്ട് പോലും നെറ്റിപ്പട്ടം കെട്ടി
തിരയാനിറങ്ങുമ്പോൾ,
രണ്ടു കൊമ്പിന്റെ ഇടയിൽ, നാലു കാലിന്റെ അടിയിൽ;
ഒളിച്ചിരുന്നോരാന പയ്യെ ചങ്ങല അഴിച്ചുമാറ്റി
ഇറങ്ങി വരുന്നു..
നാളെ തെളിഞ്ഞേക്കാവുന്ന-
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിന് ഇന്ന് രാത്രി,
ഒളിച്ചേ കണ്ടേ എന്നൊരു സാറ്റ് വെയ്ക്കുന്നു

****************************

4.പശുവിനെ കറന്നാൽ കിട്ടുന്ന വഴി
______________________________
പശുവിനെ കറന്നാൽ മാത്രം;
പാലിന് പകരം വഴി കിട്ടുന്ന.
ഒരു സാധാരണ ഗ്രാമത്തിലെ-
കാലില്ലാത്ത കർഷകനാണ് ഞാൻ.
ഞാനെന്റെ കാലുകൾ,
പാലിന് വേണ്ടി,
ഗ്രാമത്തിലെ മറ്റു-
കർഷകരെ പോലെ,
ജന്മിക്കു; പണയം വച്ചിരിക്കുന്നു ..
കൃഷിഭൂമി; ജന്മിക്കു-
ജന്മാവകാശം ആണെന്നുള്ള;
അലിഖിത ഭരണഘടനയുള്ള,
ഗ്രാമത്തിൽ നിന്ന്;
കാലില്ലാതെ പുറത്തു കടക്കാൻ മാത്രം,
അറുക്കാൻ കൊണ്ട്പോകുന്ന-
മാടുകളുമായി,
ഇവിടുത്തെ ഓരോ കർഷകനും,
ഗത്യന്തരമില്ലാതെ, തലകൾ പരസ്പരം;
വെച്ച് മാറുന്നു!
*********************************

5. ഒരു ചോദ്യം
____________________
ഒരു മീനോട്;
ഒരിക്കലും ചോദിയ്ക്കാൻ പാടില്ലാത്ത-
ഒരു ചോദ്യം,
വെള്ളത്തിൽ;
വെള്ളത്തിൽ കിടന്നു ഞാൻ ചോദിക്കുന്നു,
കിലോയ്ക്ക് എന്താ വില?
മീൻ കവിത എഴുതുകയായിരുന്നു..
എനിക്കതറിയില്ലായിരുന്നു
മീൻ എഴുത്ത് നിർത്തി..
ഒന്ന് പിടച്ചു;
പിന്നെ മരിച്ചു!

ജീവിച്ചിരിക്കുന്ന മീനിനു;
വിലയില്ല; എന്ന്-
ലളിതമായി പഠിപ്പിച്ചു.

ഒരു മഴ പെയ്യുന്നു..
മുള്ള് പോലും വെള്ളമാക്കി,
മീൻ; മഴയായി-
പുനർജനിക്കുന്നു

കവിത പൂർത്തിയാക്കാതെ,
ഒരു കവിയ്ക്കും മരിക്കാനാവില്ല..
വില ചോദിച്ചാൽ;
ജീവിച്ചിരിക്കാനും..
എന്ന് പഠിക്കുന്നു!
*******************************



6.വീണ്ടും മറ്റൊരു മഴ
____________________
എത്ര വല്യ മഴ;
തിമിർത്തു പെയ്യുമ്പോഴും;
പരസ്പരം നനയാതെ,
ഉടഞ്ഞു പോകാതെ,
ഓരോ മഴത്തുള്ളിയും-
പിടിക്കുന്ന കുടയുണ്ട്..

പരസ്പരം പാലിക്കുന്ന,
അകലത്തിന്റെ;
നേർത്ത കുട..

ആ കുട പിടിച്ചാണ്;
ഓരോ വഴക്കത്തും,
ഒരു മഴക്കീഴിൽ,
നമ്മൾ ഉടൽ ഉണക്കുന്നത്!

Comments

  1. പടിയാറും കടന്നവിടെച്ചെന്നപ്പോൾ
    കവിയാം ഭായിയെ കണ്ടൂ ഞാൻ.....

    മനോഹരമായ ഭാവനാഗതികൾ ബൈജുഭായ്. ഇഷ്ടം.


    ശുഭാശംസകൾ.......

    ReplyDelete
  2. ജീവിച്ചിരിക്കുന്ന മീനിനു;
    വിലയില്ല; എന്ന്-
    ലളിതമായി പഠിപ്പിച്ചു.
    എല്ലാംതന്നെ മനോഹരമായി
    ആശംസകള്‍

    ReplyDelete
  3. ഇത്തിരി കടുപ്പമാണല്ലോ ബൈജൂ

    ReplyDelete
  4. തലക്കെട്ട്‌ കലക്കി.

    നന്നായിട്ടുണ്ട്‌.

    ReplyDelete
  5. മഴയത്ത് ആനയും പശുവും മീനും
    കൂടി നാടകം കളിക്കുവാൻ യാത്ര പോയപ്പോൾ
    ആറ് മുറിച്ച് കടന്ന ആറു കവിതകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...