Skip to main content

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി
 _______________________

വാതിലുകൾ കൊട്ടിയടച്ച്
ജനാലയിൽ കൂടി ഒരു വീട്
പുറത്തേയ്ക്കിറങ്ങുന്നു..

വിശക്കുന്ന വയറിന്റെ
ഒരറ്റം, പകുതി വിലയ്ക്ക്
തൂക്കിവിറ്റ്;
അകലെ പെയ്യുന്ന
ചാറ്റൽമഴയുടെ
ഒച്ച കീറി, ഒരു പകുതി
വിലപേശി വാങ്ങുന്നു..

പതിരാവടുപ്പിച്ചു;
ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത,
മുത്തുകൾ കളഞ്ഞു പോയ,
ഒരു കൊലുസ്സിന്റെ-
കിലുക്കത്തിൽ തൂങ്ങിനിന്ന്,
യാത്ര ചെയ്തു.
ഇല്ലാത്ത വീട്ടിലേയ്ക്കുള്ള
വഴിയിൽ
നനഞ്ഞിറങ്ങുന്നു..

*************************



2.  കവിതയെ കുറിച്ച് ഒരു നാടകം
_____________________________
കവിതയെ കുറിച്ച്
ഒരു നാടകം നടക്കുന്നു

അരങ്ങിൽ മരങ്ങൾ

കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ
കാണികൾ

അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ
മനുഷ്യരെ പോലെ ചലിക്കുന്നു

തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും

കാറ്റിനേക്കാൾ നേർത്തതാവും

അതുയർത്തുവാൻ മറന്ന;
ഉറക്കം തൂങ്ങി-
 മുഖങ്ങളുണ്ടാവും

അഴിഞ്ഞു വീണ തിരശീലക്കിപ്പുറം,
ഉറക്കത്തിനിടയിൽ;
എല്ലാം കാണുന്നതായി കാണികൾ
അതിലും ഭംഗിയായി
അഭിനയിക്കുന്നുണ്ടാവും...
***************************



3.ആന ഒളിക്കുന്നു എഴുന്നെള്ളിക്കുന്ന  ഉത്സവത്തിന്‌ ഒരു സാറ്റ് വെയ്ക്കുന്നു
------------------------------------------------------------------------------------------------

ഓരോരുത്തരും സ്വയം എഴുന്നള്ളിക്കുന്ന
ഒരുത്സവത്തിന്റെ ഇടയിൽ നിന്നും
തിരക്കിൽ പ്പെട്ട്
നെറ്റിപ്പട്ടം കെട്ടിയ ഒരാന തിടമ്പിന്റെ പാട് ഉൾപ്പടെ
കാണാതെ പോകുന്നു..
പിന്നെ ഇരുട്ട് പോലും നെറ്റിപ്പട്ടം കെട്ടി
തിരയാനിറങ്ങുമ്പോൾ,
രണ്ടു കൊമ്പിന്റെ ഇടയിൽ, നാലു കാലിന്റെ അടിയിൽ;
ഒളിച്ചിരുന്നോരാന പയ്യെ ചങ്ങല അഴിച്ചുമാറ്റി
ഇറങ്ങി വരുന്നു..
നാളെ തെളിഞ്ഞേക്കാവുന്ന-
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിന് ഇന്ന് രാത്രി,
ഒളിച്ചേ കണ്ടേ എന്നൊരു സാറ്റ് വെയ്ക്കുന്നു

****************************

4.പശുവിനെ കറന്നാൽ കിട്ടുന്ന വഴി
______________________________
പശുവിനെ കറന്നാൽ മാത്രം;
പാലിന് പകരം വഴി കിട്ടുന്ന.
ഒരു സാധാരണ ഗ്രാമത്തിലെ-
കാലില്ലാത്ത കർഷകനാണ് ഞാൻ.
ഞാനെന്റെ കാലുകൾ,
പാലിന് വേണ്ടി,
ഗ്രാമത്തിലെ മറ്റു-
കർഷകരെ പോലെ,
ജന്മിക്കു; പണയം വച്ചിരിക്കുന്നു ..
കൃഷിഭൂമി; ജന്മിക്കു-
ജന്മാവകാശം ആണെന്നുള്ള;
അലിഖിത ഭരണഘടനയുള്ള,
ഗ്രാമത്തിൽ നിന്ന്;
കാലില്ലാതെ പുറത്തു കടക്കാൻ മാത്രം,
അറുക്കാൻ കൊണ്ട്പോകുന്ന-
മാടുകളുമായി,
ഇവിടുത്തെ ഓരോ കർഷകനും,
ഗത്യന്തരമില്ലാതെ, തലകൾ പരസ്പരം;
വെച്ച് മാറുന്നു!
*********************************

5. ഒരു ചോദ്യം
____________________
ഒരു മീനോട്;
ഒരിക്കലും ചോദിയ്ക്കാൻ പാടില്ലാത്ത-
ഒരു ചോദ്യം,
വെള്ളത്തിൽ;
വെള്ളത്തിൽ കിടന്നു ഞാൻ ചോദിക്കുന്നു,
കിലോയ്ക്ക് എന്താ വില?
മീൻ കവിത എഴുതുകയായിരുന്നു..
എനിക്കതറിയില്ലായിരുന്നു
മീൻ എഴുത്ത് നിർത്തി..
ഒന്ന് പിടച്ചു;
പിന്നെ മരിച്ചു!

ജീവിച്ചിരിക്കുന്ന മീനിനു;
വിലയില്ല; എന്ന്-
ലളിതമായി പഠിപ്പിച്ചു.

ഒരു മഴ പെയ്യുന്നു..
മുള്ള് പോലും വെള്ളമാക്കി,
മീൻ; മഴയായി-
പുനർജനിക്കുന്നു

കവിത പൂർത്തിയാക്കാതെ,
ഒരു കവിയ്ക്കും മരിക്കാനാവില്ല..
വില ചോദിച്ചാൽ;
ജീവിച്ചിരിക്കാനും..
എന്ന് പഠിക്കുന്നു!
*******************************



6.വീണ്ടും മറ്റൊരു മഴ
____________________
എത്ര വല്യ മഴ;
തിമിർത്തു പെയ്യുമ്പോഴും;
പരസ്പരം നനയാതെ,
ഉടഞ്ഞു പോകാതെ,
ഓരോ മഴത്തുള്ളിയും-
പിടിക്കുന്ന കുടയുണ്ട്..

പരസ്പരം പാലിക്കുന്ന,
അകലത്തിന്റെ;
നേർത്ത കുട..

ആ കുട പിടിച്ചാണ്;
ഓരോ വഴക്കത്തും,
ഒരു മഴക്കീഴിൽ,
നമ്മൾ ഉടൽ ഉണക്കുന്നത്!

Comments

  1. പടിയാറും കടന്നവിടെച്ചെന്നപ്പോൾ
    കവിയാം ഭായിയെ കണ്ടൂ ഞാൻ.....

    മനോഹരമായ ഭാവനാഗതികൾ ബൈജുഭായ്. ഇഷ്ടം.


    ശുഭാശംസകൾ.......

    ReplyDelete
  2. ജീവിച്ചിരിക്കുന്ന മീനിനു;
    വിലയില്ല; എന്ന്-
    ലളിതമായി പഠിപ്പിച്ചു.
    എല്ലാംതന്നെ മനോഹരമായി
    ആശംസകള്‍

    ReplyDelete
  3. ഇത്തിരി കടുപ്പമാണല്ലോ ബൈജൂ

    ReplyDelete
  4. തലക്കെട്ട്‌ കലക്കി.

    നന്നായിട്ടുണ്ട്‌.

    ReplyDelete
  5. മഴയത്ത് ആനയും പശുവും മീനും
    കൂടി നാടകം കളിക്കുവാൻ യാത്ര പോയപ്പോൾ
    ആറ് മുറിച്ച് കടന്ന ആറു കവിതകൾ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...