Skip to main content

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ
മീനിനെ പോലെ നനയുന്ന
നമ്മൾ

 ജലം അലിയുന്ന
 നിശബ്ദതയിൽ
ശ്വാസത്തിന് വേണ്ടി
ഉപരിതലത്തിലേയ്ക്ക്
പൊങ്ങിവരുന്ന
രണ്ടു കുമിളകൾ

നമ്മുടെ
സ്ഫടിക തുല്യമായ
 രണ്ടു തുള്ളികൾ

അവ ഒന്നിക്കുന്ന ജലപ്പരപ്പ്

ചില പ്രണയങ്ങൾ അങ്ങിനെയാണ്
നമുക്ക് പ്രണയിക്കുവാനായി
മന:പൂർവ്വം
ജലത്തിൽ പോലും
ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ
നിമിഷങ്ങൾ

കടൽ തീരത്ത്
അസ്തമയ സൂര്യന്റെ ചുവപ്പ്  കൊറിച്ച്
ചരിഞ്ഞു കിടക്കുന്ന,
തണുതണുത്ത
ഒരു കുപ്പി വെള്ളത്തിന്റെ  നഗ്നതയിൽ
ദൈവം
നമ്മുടെ ദാഹം
 കൊതിയോടെ കണ്ടിരിക്കുന്നു!

Comments

  1. നമുക്ക് പ്രണയിക്കുനാവായി ദൈവം ഒഴിച്ചിട്ടിരിക്കുന്ന സ്ഥലങ്ങള്‍!!!!!!!!!

    ReplyDelete
  2. DOWN, BELOW THE WORLDS OF SEA..
    LIKE THOSE FISHES WE ARE FREE...!!

    NICE POEM BAIJU BHAI..

    GUD WISHES.....

    ReplyDelete
  3. ചില പ്രണയങ്ങൾ അങ്ങിനെയാണ്
    നമുക്ക് പ്രണയിക്കുവാനായി
    മന:പൂർവ്വം
    ജലത്തിൽ പോലും
    ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ
    നിമിഷങ്ങൾ
    നേരിന്‍റെ കണ്ണാടിയാവുന്ന വാക്കുകള്‍......
    ആശംസകൾ......
    സൂര്യവിസ്മയത്തിലേക്കും വരിക....

    ReplyDelete
  4. കടൽ തീരത്ത്
    അസ്തമയ സൂര്യന്റെ ചുവപ്പ് കൊറിച്ച് ........ഈ പ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു...

    ReplyDelete
  5. ചരിഞ്ഞു കിടക്കുന്ന,
    തണുതണുത്ത
    ഒരു കുപ്പി വെള്ളത്തിന്റെ നഗ്നതയിൽ
    ദൈവം
    നമ്മുടെ ദാഹം
    കൊതിയോടെ കണ്ടിരിക്കുന്നു! - അതി മനോഹരം വരികള്‍!!

    ReplyDelete
  6. കുമിളകളായി പോലും ജലവും
    വെള്ളവും തമ്മിൽ പ്രണയം വിരിയുന്ന കാഴ്ച്ചകൾ ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.