Skip to main content

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും
അളക്കാൻ കഴിയാത്ത  നേരത്ത്

നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത്

നിങ്ങൾ നടക്കാനിറങ്ങുകയാണ്;
ഉറങ്ങാൻ തുടങ്ങുന്നത് പോലെ...

ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു
കിടക്കാൻ തുടങ്ങുന്നത് പോലെ...

കാലുകൾ നിവർത്തുന്നു
കണ്ണുകൾ അടയ്ക്കുന്ന  പോലെ

സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക്
ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ്

ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌
ഉറങ്ങുന്നത് പോലെ

നിങ്ങൾ പുറം ലോകം കാണുകയാണ്
സ്വപനം പോലെ

നിങ്ങൾ തെരുവിലൂടെ
നടക്കുകയാണ്
ഒരു സ്വപ്നാടനത്തിലെന്ന പോലെ


തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു..

നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ്
തെരുവിലെ തിരക്കുകൾ
നിങ്ങൾ അറിയുന്നില്ല

തെരുവ് വിളക്കുകൾ നിങ്ങളെ
തിരിച്ചറിയുന്നില്ല

അതിനടിയിൽ ഇരുട്ട്
വെളിച്ചവുമായി  ചെയ്യുന്ന
പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും
നിങ്ങൾ കാണുന്നില്ല

നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ്
ഒറ്റയ്ക്കാണ്
കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല

നിങ്ങൾ നടക്കുകയാണ്

നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ്
അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ

ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക
ചലിക്കുന്നത് പോലെ

ചലന നിയമങ്ങൾ പോലും
കാറ്റിൽപറത്തി
ഇലകൾ പോലും
നിശ്ചലമായിരിക്കും

പിന്നെ ഇലകളെ പോലെ
നടത്തത്തിൽ നിന്ന് മാറി
ഒരിടത്ത് നില്ക്കുക
 മരത്തിനെ പോലെ

കാലുകൾ മടക്കുക
കണ്ണുകൾ അടയ്ക്കും പോലെ

ഇരിക്കുക വേരിനെ പോലെ

അപ്പോൾ ഒരില വന്നു
നിങ്ങളുടെ മുന്നിൽ വീഴും
നെഞ്ചിടിപ്പ് പോലെ

ചലിക്കാതിരിക്കുക

അത് പോയി നിങ്ങളുടെ
നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
ഒച്ചിനെ  പോലെ

അവസാന ഒച്ചയും
മാഞ്ഞു പോകുന്ന നിശബ്ദതയിൽ
എന്തോ വന്നു വീഴുന്ന
ഒച്ച നിങ്ങൾ
ഉള്ളുകൊണ്ടറിയും

അത് നിങ്ങളുടെ കണ്ണിനു മുമ്പിലായിരിക്കും

അതെടുത്തു കുലുക്കി നോക്കുക
ശബ്ദം ഇല്ലാതെ അത് കിലുങ്ങുന്നുണ്ടായിരിക്കും

അത് ഒന്ന് ഉടച്ചു നോക്കുക

അതിൽ നിങ്ങളുടെ ചെവിയായിരിക്കും
അതിനുള്ളിൽ  നിങ്ങൾ
ഒരു ഗർഭസ്ഥ ശിശുവായിരിക്കും

വെളുക്കുവോളം
ജീവിച്ചിരിക്കുവോളം
നിങ്ങൾ വെറും കുഞ്ഞായിരിക്കും

പ്രകൃതി പ്രപഞ്ചം ആ നിമിഷത്തിൽ
മണിക്കൂറുകളോളം,
മരിക്കുവോളം
നിങ്ങൾക്ക് അമ്മയായിരിക്കും...


Comments

  1. യോഗവും,ധ്യാനവും.....
    എന്തൊരു നിര്‍വൃതി!
    ആശംസകള്‍

    ReplyDelete
  2. വിഭ്രമാത്മകം ശാന്തം

    ReplyDelete
  3. ഉറങ്ങാതെ ഉറങ്ങുന്നതിലും നടക്കാതെ നടക്കുന്നതിലും ഉപരി ഉറവിലേക്ക് ഉറങ്ങിയപോലെ നടക്കാന്നും വേണം ഒരുത്സാഹം.

    ReplyDelete
  4. നിങ്ങള്‍ തെരുവില്‍ലൂടെ
    നടക്കുകയാണ്
    ഒരു സ്വപ്നാടനത്തിലെന്നപോലെ
    ഈ അനുഭവം ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്.....

    ReplyDelete
  5. അപ്പോൾ ഒരില വന്നു
    നിങ്ങളുടെ മുന്നിൽ വീഴും
    നെഞ്ചിടിപ്പ് പോലെ

    ചലിക്കാതിരിക്കുക

    അത് പോയി നിങ്ങളുടെ
    നടന്ന കാലൊച്ചകൾ പോലും പെറുക്കിക്കളയും
    ഒച്ചിനെ പോലെ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.