Skip to main content

ആ ദിവസങ്ങൾ


വിരിച്ച വെയിലിൽ
രാവിലെ മുതൽ
കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ
എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ്
വൈകുന്നേരത്തെ പോലെ നരച്ച മുറ്റം

കുറച്ചകലെ
കേട്ട പാട്ടിൽ കൈകഴുകി
ഒരു പശുവിലെയ്ക്ക് എണീറ്റ്‌
പൊയ്ക്കൊണ്ടിരിക്കുന്നു  
ചാണകം വെച്ച്
 കളിച്ചു കൊണ്ടിരുന്ന കുട്ടി

വരമ്പിലൂടെ നടന്നു
 അങ്ങ് തെരുവിലേയ്ക്ക്
കയറിക്കഴിഞ്ഞിരുന്നു
കൃഷിചെയ്യാൻ മറന്നു
തരിശുകിടന്ന  പാടം

ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
കൂടെ നടക്കുകയാണ്
കൂടെ പഠിച്ച പെണ്ണിനെ പോലെ
കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ

കുടിച്ച പാലിന്റെ പാട പോലെ
തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്
 മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ
വല്ലാതെ പിരിഞ്ഞു പോയ
ആ ദിവസങ്ങൾ....

Comments

  1. ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
    ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
    എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
    കൂടെ നടക്കുകയാണ്
    കൂടെ പഠിച്ച പെണ്ണിനെ പോലെ
    കെട്ടിയിട്ട തോണിയെ അഴിച്ചു കളഞ്ഞ പുഴ'

    എത്രമാത്രം ഭാവനകളാണ് ഭായിയുടെ
    മനസിലേക്ക് ഓളങ്ങൾ പോലെ ഇങ്ങിനെ വന്ന് കൊണ്ടിരിക്കുന്നത്...!

    ReplyDelete
  2. വാക്കുകളുടെ അടുക്കിവക്കലിലൂടെ പ്രകൃതിയുടെ സൗന്ദര്യവും നേര്‍ക്കാഴ്ചയുടെ പരുപരുത്ത യാഥാര്‍ത്യങ്ങളും പണിതുവച്ച സൃഷ്ടി..

    ReplyDelete
  3. തരിശുപാടങ്ങളൊക്കെ തെരുവ് കയ്യേറുന്നു
    കവിതയൊക്കെ ഭാവന കയ്യേറുന്നു

    ReplyDelete
  4. നല്ല കവിതക്ക് നല്ല നമസ്കാരം

    ReplyDelete
  5. ബിംബങ്ങള്‍ക്കിടയില്‍ക്കിടന്ന് കവിതയ്ക്ക് ശ്വാസം മുട്ടുന്നതായി അനുഭവപ്പെടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.