ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ
നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം
കിളിർത്ത് വരുന്നത്
നോക്കിയിരിക്കുകയായിരുന്നു
പക്ഷിയും അതിൻ്റെ കൊത്തലും
ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക്
ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു
പക്ഷി ശ്വാസം കൊത്തി തിന്ന്
ആയുസ്സ് നീട്ടുന്നു
കണ്ണ് കൊണ്ട് നോക്കുന്നു
മണ്ണ് മണ്ണ് എന്ന് അത്
വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു
കൊത്തുകളുടെ വീണ്ടെടുപ്പാണ്
എൻ്റെ പക്ഷി
അത് തൂവലിൽ ഇട്ടുവെക്കുന്നു
വെന്നേയുള്ള
ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന
ബുദ്ധനെ ഒരു ഗൃഹാതുരത്തം
തട്ടിമറിച്ചിടും പോലെ
ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും
തകരപ്പാട്ട മറിയുന്നു
നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ
ഒരു പർപ്പിൾ പൂവ്
ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ
നിന്നും ശാന്തമായി
കണ്ടെടുക്കുന്നു
ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന
ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ
നിലത്ത് ഋതുക്കൾ
യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല
അത് വിരിയുക മാത്രം ചെയ്യുന്നു
എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്
ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു
മിടിപ്പുകളുടെ കാടിൽ നിന്നും
ഇനിയും പുറത്ത് കടക്കാത്ത ഹൃദയം
ഉടലിൽ
മൃഗം പോലെ പതുങ്ങുന്നു
നെടുവീർപ്പുകൾക്ക് എതിരേ
ചാടുന്നു
മൃഗനെടുവീർപ്പുകളിലെ മുരൾച്ചകൾ
കാലടികളുടെ അനുസരണകളേ
പാലിക്കുന്നു
ഇനി തോന്നലുകളുടെ മേഘമേ
എന്ന വരി എഴുതിയാലും
എവിടെ വെക്കും?
മേഘങ്ങൾക്ക് ഒരു തോന്നലുണ്ട്
ഞാൻ ആകാശമാണെന്ന്
ഞാൻ ആദ്യം തോന്നലുകളേയും പിന്നേ
ഇപ്പോൾ ഇപ്പോൾ മേഘങ്ങളേയും
ഉള്ളിൽ നിന്ന് നുള്ളിനുള്ളി കളയുന്നു
എനിക്ക്
എല്ലാ വിത്തുകളും മാനത്തിൻ്റെ
നെടുവീർപ്പുകളാണെന്ന് വിശ്വസിക്കുവരാൻ തോന്നുന്നു!
Comments
Post a Comment