Skip to main content

നെടുവീർപ്പിൻ്റെ വിത്ത്



ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ
നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം
കിളിർത്ത് വരുന്നത്
നോക്കിയിരിക്കുകയായിരുന്നു

 പക്ഷിയും അതിൻ്റെ കൊത്തലും
ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക്
ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു
പക്ഷി ശ്വാസം കൊത്തി തിന്ന്
ആയുസ്സ് നീട്ടുന്നു

കണ്ണ് കൊണ്ട് നോക്കുന്നു
മണ്ണ് മണ്ണ് എന്ന് അത്
വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു
കൊത്തുകളുടെ വീണ്ടെടുപ്പാണ്
എൻ്റെ പക്ഷി
അത് തൂവലിൽ ഇട്ടുവെക്കുന്നു
വെന്നേയുള്ള

ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന
ബുദ്ധനെ ഒരു ഗൃഹാതുരത്തം
തട്ടിമറിച്ചിടും പോലെ
ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും
തകരപ്പാട്ട മറിയുന്നു
നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ
ഒരു പർപ്പിൾ പൂവ്
ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ
നിന്നും ശാന്തമായി 
കണ്ടെടുക്കുന്നു

ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന
ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ
നിലത്ത് ഋതുക്കൾ
യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല
അത് വിരിയുക മാത്രം ചെയ്യുന്നു

എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക് 
ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു

മിടിപ്പുകളുടെ കാടിൽ നിന്നും
ഇനിയും പുറത്ത് കടക്കാത്ത ഹൃദയം
ഉടലിൽ
മൃഗം പോലെ പതുങ്ങുന്നു
നെടുവീർപ്പുകൾക്ക് എതിരേ
ചാടുന്നു
മൃഗനെടുവീർപ്പുകളിലെ മുരൾച്ചകൾ
കാലടികളുടെ അനുസരണകളേ
പാലിക്കുന്നു

ഇനി തോന്നലുകളുടെ മേഘമേ
എന്ന വരി എഴുതിയാലും
എവിടെ വെക്കും?

മേഘങ്ങൾക്ക് ഒരു തോന്നലുണ്ട്
ഞാൻ ആകാശമാണെന്ന്
ഞാൻ ആദ്യം തോന്നലുകളേയും പിന്നേ
ഇപ്പോൾ ഇപ്പോൾ മേഘങ്ങളേയും
ഉള്ളിൽ നിന്ന് നുള്ളിനുള്ളി കളയുന്നു

എനിക്ക്
എല്ലാ വിത്തുകളും മാനത്തിൻ്റെ
നെടുവീർപ്പുകളാണെന്ന് വിശ്വസിക്കുവരാൻ തോന്നുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി