Skip to main content

നെടുവീർപ്പിൻ്റെ വിത്ത്



ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ
നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം
കിളിർത്ത് വരുന്നത്
നോക്കിയിരിക്കുകയായിരുന്നു

 പക്ഷിയും അതിൻ്റെ കൊത്തലും
ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക്
ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു
പക്ഷി ശ്വാസം കൊത്തി തിന്ന്
ആയുസ്സ് നീട്ടുന്നു

കണ്ണ് കൊണ്ട് നോക്കുന്നു
മണ്ണ് മണ്ണ് എന്ന് അത്
വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു
കൊത്തുകളുടെ വീണ്ടെടുപ്പാണ്
എൻ്റെ പക്ഷി
അത് തൂവലിൽ ഇട്ടുവെക്കുന്നു
വെന്നേയുള്ള

ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന
ബുദ്ധനെ ഒരു ഗൃഹാതുരത്തം
തട്ടിമറിച്ചിടും പോലെ
ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും
തകരപ്പാട്ട മറിയുന്നു
നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ
ഒരു പർപ്പിൾ പൂവ്
ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ
നിന്നും ശാന്തമായി 
കണ്ടെടുക്കുന്നു

ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന
ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ
നിലത്ത് ഋതുക്കൾ
യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല
അത് വിരിയുക മാത്രം ചെയ്യുന്നു

എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക് 
ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു

മിടിപ്പുകളുടെ കാടിൽ നിന്നും
ഇനിയും പുറത്ത് കടക്കാത്ത ഹൃദയം
ഉടലിൽ
മൃഗം പോലെ പതുങ്ങുന്നു
നെടുവീർപ്പുകൾക്ക് എതിരേ
ചാടുന്നു
മൃഗനെടുവീർപ്പുകളിലെ മുരൾച്ചകൾ
കാലടികളുടെ അനുസരണകളേ
പാലിക്കുന്നു

ഇനി തോന്നലുകളുടെ മേഘമേ
എന്ന വരി എഴുതിയാലും
എവിടെ വെക്കും?

മേഘങ്ങൾക്ക് ഒരു തോന്നലുണ്ട്
ഞാൻ ആകാശമാണെന്ന്
ഞാൻ ആദ്യം തോന്നലുകളേയും പിന്നേ
ഇപ്പോൾ ഇപ്പോൾ മേഘങ്ങളേയും
ഉള്ളിൽ നിന്ന് നുള്ളിനുള്ളി കളയുന്നു

എനിക്ക്
എല്ലാ വിത്തുകളും മാനത്തിൻ്റെ
നെടുവീർപ്പുകളാണെന്ന് വിശ്വസിക്കുവരാൻ തോന്നുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!