Skip to main content

മരിച്ച മഴയുടെ അസ്ഥി

പിണങ്ങി  കഴിഞ്ഞാൽ
പുഴയിൽ  നിന്നും
ആഴം  കയറി
കരയ്ക്കിരിക്കും
ആരെങ്കിലും  മണലെന്നു ചെന്ന്
വിളിക്കുവോളം
 
വിളിച്ചില്ലെങ്കിലോ
മരിച്ച മഴയെ ആഴത്തിൽ
 അടക്കിയ
ചിതപോലെ കത്തുന്ന
 ചുവപ്പ് കുത്തിയൊലിക്കുന്ന
പുഴയിൽ നിന്നും
വെള്ളം പോലെ
എടുത്തു വെച്ച
മരിച്ച മഴയുടെ അസ്ഥി
ഒഴുക്കെന്ന കർമങ്ങൾ
 വഴിപോലെ ചെയ്ത്
കടലോളം ചെന്ന്
കഴുത്തോളം വെള്ളത്തിൽ
മുങ്ങിക്കുളിച്ചു
നിമജ്ജനം ചെയ്യും


പിന്നെ കടലിൽ നിന്ന് പിടിച്ച
പിടയ്ക്കുന്ന മീനിന്റെ അസ്ഥി
 കൊന്നു തിന്ന ശേഷം
ക്രൂരത  കൂർപ്പിച്ച്
മുള്ളെന്നു ചൊല്ലി
കരയിൽ തന്നെ
തള്ളുന്ന
മനുഷ്യന്റെ  മുഖത്തേയ്ക്കു
തിരയുടെ ഭാഷയിൽ ആട്ടി
ഒന്നു നീട്ടി തുപ്പും 

Comments

  1. അതെ മരിച്ച മഴയ്ക്കും ഒഴുക്കുവാൻ ഒരു അസ്ഥിയുണ്ട്
    പുഴയെന്ന അസ്ഥികൂടമുണ്ട്‌ നമ്മൾ ബാക്കി വയ്ക്കുന്നുണ്ട്‌ നാളത്തെ മനുഷ്യർക്ക്‌

    ReplyDelete
  2. തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും .......
    എന്നാലും മനുഷ്യന്‍ പഠിക്കുമോ?!!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. കടലിൽ നിന്ന് പിടിച്ച
    പിടയ്ക്കുന്ന മീനിന്റെ അസ്ഥി
    കൊന്നു തിന്ന ശേഷം
    ക്രൂരത കൂർപ്പിച്ച്
    മുള്ളെന്നു ചൊല്ലി
    കരയിൽ തന്നെ
    തള്ളുന്ന
    മനുഷ്യന്റെ മുഖത്തേയ്ക്കു
    തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും

    ReplyDelete
  4. പുഴതന്നെ ഒരു മഴയാകുമ്പോൾ മഴയുടെ അസ്ഥി നാമെവിടെ ഒഴുക്കും ബൈജൂ ! ഗതികിട്ടാതെപോകുന്ന മഴയുടെ പരേതർ, അല്ലേ ??

    ReplyDelete
  5. കവിത വായിച്ചു കഴിയുമ്പോള്‍ .... ശെരിക്കും....ഒരു നിശ്വാസം!
    നല്ല വരികള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...