Skip to main content

ഒരു കടലിന്റെ ആഴത്തിലുള്ള മരണം


ആരും ഇല്ലാത്തപ്പോൾ
കടൽ ഒരു തിരയായി
കരയിലേയ്ക്ക് കയറി
തന്റെ കരച്ചിൽ ഉണക്കാനിട്ടു
ഒരു മനുഷ്യനായി കുന്തിച്ചിരിക്കുന്നു

മുക്കുവനെയും മീനിനെയും
തിരിച്ചറിയാതെ വിധിയുടെ വായിൽ
 വലവീശിപ്പിടിച്ച  ഇരയുടെ കണക്ക്
കണ്ണീരിനാൽ മണലിൽ  കുറിച്ചിടുന്നു

ഒഴുകണം എന്ന നിലപാടിൽ ഉറച്ചുറച്ചു
പാറയായി പോയൊരു പുഴയിൽ
ദിശ നഷ്ടപെട്ട ഒരു കപ്പലിന്
ഇടിച്ചു തകരാൻ ഉറപ്പുള്ള ഒരു പാറ
തന്റെ കാലിന്റെ അടിയിലെവിടെയോ
ഒഴുക്കിന്റെ ഭാഷയിൽ നനച്ചിടുന്നു

തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട്
വെളിപ്പെട്ടു പോയ
പെണ്ണിന്റെ നഗ്നത കൊണ്ട്
 തന്റെ  വെളിവാക്കാനാവാത്ത  ആഴം
സദാചാരത്തിൽ അളന്നിടുന്നു

ആ ആഴത്തിന്റെ ഒഴുക്കിൽ
മനുഷ്യനെ പോലെ
അറിയാത്ത നീന്തലിന്റെ വിത്ത്
ബീജത്തിന്റെ ലിപികളിൽ 
കണ്ണടച്ച്  വിതയ്ക്കുന്നു 

മഴയുടെ ഒച്ച തോരാത്ത
ഒരു ഉച്ചഭാഷിണി
തോർന്ന ഉച്ചയിൽ
ഇലയുടെ വെളുമ്പിൽ
 ഇറ്റുന്ന തുള്ളിയിൽ
 വെച്ച്കെട്ടുന്നു

ഇരുട്ടിന്റെ നിറം
ബലിച്ചോറിൽ വെച്ചു  കെട്ടി
പറക്കുന്ന കാക്കയെ
മറവികൊണ്ട് ആട്ടി ഓടിയ്ക്കുന്നു
   
അങ്ങിനെ കരയിൽ
പതിഞ്ഞ താളത്തിൽ
പിടിച്ചിട്ട പുഴകളെ പതിയെപതിയെ
ഓളങ്ങളിലിട്ട് ഉപ്പിലിട്ടുണക്കവേ  
ഒഴുകി വന്ന
ഒരു ഉണങ്ങിയ പുഴയിൽ 
കടൽ മെല്ലെമെല്ലെ
കരയുടെ തീരങ്ങളിൽ  
അറിയാതെ മുങ്ങിമരിയ്ക്കുന്നു.

Comments

  1. അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!