Skip to main content

ഒരു കടലിന്റെ ആഴത്തിലുള്ള മരണം


ആരും ഇല്ലാത്തപ്പോൾ
കടൽ ഒരു തിരയായി
കരയിലേയ്ക്ക് കയറി
തന്റെ കരച്ചിൽ ഉണക്കാനിട്ടു
ഒരു മനുഷ്യനായി കുന്തിച്ചിരിക്കുന്നു

മുക്കുവനെയും മീനിനെയും
തിരിച്ചറിയാതെ വിധിയുടെ വായിൽ
 വലവീശിപ്പിടിച്ച  ഇരയുടെ കണക്ക്
കണ്ണീരിനാൽ മണലിൽ  കുറിച്ചിടുന്നു

ഒഴുകണം എന്ന നിലപാടിൽ ഉറച്ചുറച്ചു
പാറയായി പോയൊരു പുഴയിൽ
ദിശ നഷ്ടപെട്ട ഒരു കപ്പലിന്
ഇടിച്ചു തകരാൻ ഉറപ്പുള്ള ഒരു പാറ
തന്റെ കാലിന്റെ അടിയിലെവിടെയോ
ഒഴുക്കിന്റെ ഭാഷയിൽ നനച്ചിടുന്നു

തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട്
വെളിപ്പെട്ടു പോയ
പെണ്ണിന്റെ നഗ്നത കൊണ്ട്
 തന്റെ  വെളിവാക്കാനാവാത്ത  ആഴം
സദാചാരത്തിൽ അളന്നിടുന്നു

ആ ആഴത്തിന്റെ ഒഴുക്കിൽ
മനുഷ്യനെ പോലെ
അറിയാത്ത നീന്തലിന്റെ വിത്ത്
ബീജത്തിന്റെ ലിപികളിൽ 
കണ്ണടച്ച്  വിതയ്ക്കുന്നു 

മഴയുടെ ഒച്ച തോരാത്ത
ഒരു ഉച്ചഭാഷിണി
തോർന്ന ഉച്ചയിൽ
ഇലയുടെ വെളുമ്പിൽ
 ഇറ്റുന്ന തുള്ളിയിൽ
 വെച്ച്കെട്ടുന്നു

ഇരുട്ടിന്റെ നിറം
ബലിച്ചോറിൽ വെച്ചു  കെട്ടി
പറക്കുന്ന കാക്കയെ
മറവികൊണ്ട് ആട്ടി ഓടിയ്ക്കുന്നു
   
അങ്ങിനെ കരയിൽ
പതിഞ്ഞ താളത്തിൽ
പിടിച്ചിട്ട പുഴകളെ പതിയെപതിയെ
ഓളങ്ങളിലിട്ട് ഉപ്പിലിട്ടുണക്കവേ  
ഒഴുകി വന്ന
ഒരു ഉണങ്ങിയ പുഴയിൽ 
കടൽ മെല്ലെമെല്ലെ
കരയുടെ തീരങ്ങളിൽ  
അറിയാതെ മുങ്ങിമരിയ്ക്കുന്നു.

Comments

  1. അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...