Skip to main content

മരിച്ച മഴയുടെ അസ്ഥി

പിണങ്ങി  കഴിഞ്ഞാൽ
പുഴയിൽ  നിന്നും
ആഴം  കയറി
കരയ്ക്കിരിക്കും
ആരെങ്കിലും  മണലെന്നു ചെന്ന്
വിളിക്കുവോളം
 
വിളിച്ചില്ലെങ്കിലോ
മരിച്ച മഴയെ ആഴത്തിൽ
 അടക്കിയ
ചിതപോലെ കത്തുന്ന
 ചുവപ്പ് കുത്തിയൊലിക്കുന്ന
പുഴയിൽ നിന്നും
വെള്ളം പോലെ
എടുത്തു വെച്ച
മരിച്ച മഴയുടെ അസ്ഥി
ഒഴുക്കെന്ന കർമങ്ങൾ
 വഴിപോലെ ചെയ്ത്
കടലോളം ചെന്ന്
കഴുത്തോളം വെള്ളത്തിൽ
മുങ്ങിക്കുളിച്ചു
നിമജ്ജനം ചെയ്യും


പിന്നെ കടലിൽ നിന്ന് പിടിച്ച
പിടയ്ക്കുന്ന മീനിന്റെ അസ്ഥി
 കൊന്നു തിന്ന ശേഷം
ക്രൂരത  കൂർപ്പിച്ച്
മുള്ളെന്നു ചൊല്ലി
കരയിൽ തന്നെ
തള്ളുന്ന
മനുഷ്യന്റെ  മുഖത്തേയ്ക്കു
തിരയുടെ ഭാഷയിൽ ആട്ടി
ഒന്നു നീട്ടി തുപ്പും 

Comments

  1. അതെ മരിച്ച മഴയ്ക്കും ഒഴുക്കുവാൻ ഒരു അസ്ഥിയുണ്ട്
    പുഴയെന്ന അസ്ഥികൂടമുണ്ട്‌ നമ്മൾ ബാക്കി വയ്ക്കുന്നുണ്ട്‌ നാളത്തെ മനുഷ്യർക്ക്‌

    ReplyDelete
  2. തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും .......
    എന്നാലും മനുഷ്യന്‍ പഠിക്കുമോ?!!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. കടലിൽ നിന്ന് പിടിച്ച
    പിടയ്ക്കുന്ന മീനിന്റെ അസ്ഥി
    കൊന്നു തിന്ന ശേഷം
    ക്രൂരത കൂർപ്പിച്ച്
    മുള്ളെന്നു ചൊല്ലി
    കരയിൽ തന്നെ
    തള്ളുന്ന
    മനുഷ്യന്റെ മുഖത്തേയ്ക്കു
    തിരയുടെ ഭാഷയിൽ ആട്ടി
    ഒന്നു നീട്ടി തുപ്പും

    ReplyDelete
  4. പുഴതന്നെ ഒരു മഴയാകുമ്പോൾ മഴയുടെ അസ്ഥി നാമെവിടെ ഒഴുക്കും ബൈജൂ ! ഗതികിട്ടാതെപോകുന്ന മഴയുടെ പരേതർ, അല്ലേ ??

    ReplyDelete
  5. കവിത വായിച്ചു കഴിയുമ്പോള്‍ .... ശെരിക്കും....ഒരു നിശ്വാസം!
    നല്ല വരികള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.