Skip to main content

മരുന്ന്

മരുന്ന്
______________
ഏതു നിമിഷവും
വിഴുങ്ങിയേക്കാവുന്ന
മധ്യഭാഗത്ത്‌ വെട്ടുള്ള
വെളുത്ത ഗുളിക
പുതച്ചു കിടക്കുകയാണ്
ജീവിതം

അരികത്തൊരു മരം
ഏതു നിമിഷവും
നിലവിളി പടർന്നു
തീ പിടിക്കാൻ പാകത്തിന്
ഇല കൊഴിഞ്ഞ്
ഉണങ്ങി നില്പ്പുണ്ട്

കണ്ണുകളിൽ ഇഴയുന്ന
കണ്‍ പീലികൾ
ഉറുമ്പിനു വഴി പറഞ്ഞു
കൊടുക്കുന്നുണ്ട്

തുറന്ന
മരുന്ന് കുപ്പിയുടെ
കഴുത്തിൽ
അടപ്പിന്റെ ബാക്കി
പോലെ തിളങ്ങുന്നുണ്ട്
താലി പോലൊരു
കൊളുത്ത്

മരുന്നിനും മന്ത്രത്തിനും
മീതെ
പിടയ്ക്കുന്ന
ജീവൻ ഇപ്പോഴും
പിടിച്ചുനിർത്തുന്ന ഒന്ന്

Comments

  1. മരുന്നിനും മന്ത്രത്തിനും മീതെ പിടയ്ക്കുന്ന ജീവിതം....

    ReplyDelete
  2. അമ്മ, അച്ഛന്‍,ഭാര്യ ,സഹോദരി ,കുഞ്ഞുങ്ങൾ അങ്ങനെ നമ്മുടെ ജീവൻ ഭദ്രമാക്കി വയ്ക്കുന്ന ഒരുപാട് സ്നേഹ കൊളുത്തുകളുണ്ട് ജീവിതത്തിന് ആശ്വാസമായി ഒരു നിശ്വാസം പോലെ .കവിത വളരെ നന്നായിട്ടുണ്ട് .ആശംസകൾ .

    ReplyDelete
  3. എല്ലാത്തിനും മീതെ ജീവന്‍ പിടിച്ചു നിര്‍ത്തുന്ന ഒന്ന് ...! നന്നായിരിക്കുന്നു ....!

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. ബൈജുവിന്റെ കവിതകള്‍ക്ക് മുന്നില്‍ പലപ്പോഴും സ്തബ്ധനായി നിന്നുപോകാറുണ്ട്!

    ReplyDelete
  6. വലിയൊരു മനോഹരം എന്ന് പറയാന്‍ തോന്നുന്ന വരികള്‍

    ReplyDelete
  7. വേദനിപ്പിക്കുന്ന കവിത.
    കാണുന്ന ഓരോ വസ്തുവിലും കവിത ഒളിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ഇവിടെ വരുമ്പോഴാണ്.

    ReplyDelete
  8. മരുന്നിനും,മന്ത്രത്തിനും
    എത്തിപ്പിടിക്കുവാൻ പറ്റാത്ത ചില വേദനകൾ

    ReplyDelete
  9. എന്നത്തേയും പോലെ ചിന്തിപ്പിക്കുന്ന വരികൾ..ആഴമേറിയ ആശയം

    ReplyDelete
  10. എല്ലാവര്ക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete
  11. കണ്ണുകളിൽ ഇഴയുന്ന
    കണ്‍ പീലികൾ
    ഉറുമ്പിനു വഴി പറഞ്ഞു
    കൊടുക്കുന്നുണ്ട് -- nice

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്