Skip to main content

നിളയുടെ ആധുനിക പോസ്റ്റർ


1)

മഴയുടെ പോസ്റ്റർ
__________________
ആകാശം എന്ന തീയേറ്ററിൽ
മഴ എന്ന സിനിമ
സൌജന്യമായി പ്രദർശിപ്പിച്ചിട്ടും
ഇറങ്ങി നനഞ്ഞു കാണുവാൻ
ആൾക്കാർ കുറവായത് കൊണ്ടാവും
കടലിലെ തിരയിലും
കായലിലെ ഓളത്തിലും
കിണറിന്റെ ആഴത്തിലും 
പുഴയുടെ ഒഴുക്കിലും
വഴിയിൽ കെട്ടികിടക്കുന്ന
കുഴിയിൽ പോലും
മഴയുടെ പോസ്റ്റർ ആയി
ജലം ഇപ്പോഴും
ഒട്ടിച്ചിരിക്കുന്നത്



2)
ആധുനികതയ്ക്ക് പഠിക്കണം 
------------------------------------
മഴയെ വെള്ളമില്ലാതെ 
എഴുതാൻ പഠിക്കണം 

ജല സംരക്ഷണം
എന്ന് പറയുമ്പോഴും 
പുഴ എത്രമാത്രം വെള്ളമാണ് 
പാഴാക്കി കളയുന്നതു 
പ്രവാസിയെ പോലെ മഴ
കടലിൽ പണിയെടുത്തു
ആകാശത്ത് നിന്ന് സമ്പാദിച്ചു
കൊണ്ടുവരുന്ന ജീവജലം

വെള്ളം ഇല്ലാതെ പുഴകൾ
എന്നാണ് ഒന്ന്
ഒഴുകാൻ പഠിക്കുക

വായു ഇല്ലാത്ത ഇന്ന്
നാളയെ ശ്വസിക്കുന്നത് പോലെ



3)

പാടി മുഷിഞ്ഞ നിള കഥ
__________________
വറ്റിവരണ്ട വരൾച്ചയിൽ
മണൽ മാറ്റി
ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക
വിധത്തിൽ ആഴത്തിൽ
അഗാത ഗർത്തം

പുക വരാതെ കത്തിക്കുവാൻ
അവസാനം ബാക്കി വച്ച കുറച്ചു വെള്ളം

കുളിപ്പിക്കാൻ ഒരു തുള്ളി
പോലും പാഴാക്കാതെ
പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന്
രക്തംപതപ്പിച്ച ഒഴുക്കിൽ
കുളിപ്പിചെടുത്ത ദേഹവുമായി
അഴുകാത്ത നിള

പഴയ പുഴക്കരയിൽ
ഒരുക്കി കിടത്തിയിരിക്കുന്നു
അരികിൽ ഇരുന്നു കരയുവാൻ
രാത്രിയിലും കത്തുന്ന
നിലാവെയിൽ

ഇനി അകലെ ആകാശത്തിൽ
നിന്ന് അവസാനമായി
ഒരു നോക്ക് കാണാൻ
ഒരു മഴബന്ധു കൂടി
വരാനുണ്ടത്രേ



Comments

  1. വെള്ളം ഇല്ലാതെ പുഴകൾ എന്നാണ് ഒന്ന്
    ഒഴുകാൻ പഠിക്കുക
    വായു ഇല്ലാത്ത ഇന്ന് നാളയെ ശ്വസിക്കുന്നത് പോലെ

    ReplyDelete
  2. വരികൾ മനോഹരമായിട്ടുണ്ട് .....ആശംസകൾ

    ReplyDelete
  3. മഴയെ വെള്ളമില്ലാതെ
    എഴുതാൻ പഠിക്കണം

    എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നിങ്ങൾ സൈബർ കവികൾ ഇപ്പോൾ കവിതയുടെ മുഖ്യധാര ഇവിടേക്ക് പറിച്ചു നട്ടിരിക്കുന്നു. മലയാളത്തിൽ ഇപ്പോൾ വരുന്ന നല്ല കവിതകളുടെ കൂട്ടത്തിലാണ് ഈ കവിതകളുടെ സ്ഥാനം

    ReplyDelete
  5. പുഴ മാന്തി മണലൂറ്റും പോലെ വാക്കുകൾക്കടിയിൽ നിന്നും വാസ്തവങ്ങളെ ചാക്കിൽ നിറക്കുന്നു..

    ReplyDelete
  6. പതിവു പോലെ വ്യത്യസ്ത തമായ, ഭാവനാസമ്പന്നമായ രചനകൾ. "മഴയുടെ പോസ്റ്റർ" കൂടുതലിഷ്ടമായി ഭായ്‌.


    ശുഭാശംസകൾ.....


    ReplyDelete
  7. എത്ര വെള്ളമാണീ പുഴ പാഴാക്കിക്കളയുന്നത്.

    (എല്ലാം കുപ്പീലാക്കിയാല്‍ എത്ര കോടിയാ വില!!)

    ReplyDelete
  8. 'പുഴ എത്രമാത്രം വെള്ളമാണ്
    പാഴാക്കി കളയുന്നതു
    പ്രവാസിയെ പോലെ മഴ
    കടലിൽ പണിയെടുത്തു
    ആകാശത്ത് നിന്ന് സമ്പാദിച്ചു
    കൊണ്ടുവരുന്ന ജീവജലം..!'
    ആശംസകൾ....

    ReplyDelete
  9. തിളക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  10. ഉജ്ജ്വലമായ ഭാവന ബൈജു...ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...