Skip to main content

നിളയുടെ ആധുനിക പോസ്റ്റർ


1)

മഴയുടെ പോസ്റ്റർ
__________________
ആകാശം എന്ന തീയേറ്ററിൽ
മഴ എന്ന സിനിമ
സൌജന്യമായി പ്രദർശിപ്പിച്ചിട്ടും
ഇറങ്ങി നനഞ്ഞു കാണുവാൻ
ആൾക്കാർ കുറവായത് കൊണ്ടാവും
കടലിലെ തിരയിലും
കായലിലെ ഓളത്തിലും
കിണറിന്റെ ആഴത്തിലും 
പുഴയുടെ ഒഴുക്കിലും
വഴിയിൽ കെട്ടികിടക്കുന്ന
കുഴിയിൽ പോലും
മഴയുടെ പോസ്റ്റർ ആയി
ജലം ഇപ്പോഴും
ഒട്ടിച്ചിരിക്കുന്നത്



2)
ആധുനികതയ്ക്ക് പഠിക്കണം 
------------------------------------
മഴയെ വെള്ളമില്ലാതെ 
എഴുതാൻ പഠിക്കണം 

ജല സംരക്ഷണം
എന്ന് പറയുമ്പോഴും 
പുഴ എത്രമാത്രം വെള്ളമാണ് 
പാഴാക്കി കളയുന്നതു 
പ്രവാസിയെ പോലെ മഴ
കടലിൽ പണിയെടുത്തു
ആകാശത്ത് നിന്ന് സമ്പാദിച്ചു
കൊണ്ടുവരുന്ന ജീവജലം

വെള്ളം ഇല്ലാതെ പുഴകൾ
എന്നാണ് ഒന്ന്
ഒഴുകാൻ പഠിക്കുക

വായു ഇല്ലാത്ത ഇന്ന്
നാളയെ ശ്വസിക്കുന്നത് പോലെ



3)

പാടി മുഷിഞ്ഞ നിള കഥ
__________________
വറ്റിവരണ്ട വരൾച്ചയിൽ
മണൽ മാറ്റി
ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക
വിധത്തിൽ ആഴത്തിൽ
അഗാത ഗർത്തം

പുക വരാതെ കത്തിക്കുവാൻ
അവസാനം ബാക്കി വച്ച കുറച്ചു വെള്ളം

കുളിപ്പിക്കാൻ ഒരു തുള്ളി
പോലും പാഴാക്കാതെ
പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന്
രക്തംപതപ്പിച്ച ഒഴുക്കിൽ
കുളിപ്പിചെടുത്ത ദേഹവുമായി
അഴുകാത്ത നിള

പഴയ പുഴക്കരയിൽ
ഒരുക്കി കിടത്തിയിരിക്കുന്നു
അരികിൽ ഇരുന്നു കരയുവാൻ
രാത്രിയിലും കത്തുന്ന
നിലാവെയിൽ

ഇനി അകലെ ആകാശത്തിൽ
നിന്ന് അവസാനമായി
ഒരു നോക്ക് കാണാൻ
ഒരു മഴബന്ധു കൂടി
വരാനുണ്ടത്രേ



Comments

  1. വെള്ളം ഇല്ലാതെ പുഴകൾ എന്നാണ് ഒന്ന്
    ഒഴുകാൻ പഠിക്കുക
    വായു ഇല്ലാത്ത ഇന്ന് നാളയെ ശ്വസിക്കുന്നത് പോലെ

    ReplyDelete
  2. വരികൾ മനോഹരമായിട്ടുണ്ട് .....ആശംസകൾ

    ReplyDelete
  3. മഴയെ വെള്ളമില്ലാതെ
    എഴുതാൻ പഠിക്കണം

    എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നിങ്ങൾ സൈബർ കവികൾ ഇപ്പോൾ കവിതയുടെ മുഖ്യധാര ഇവിടേക്ക് പറിച്ചു നട്ടിരിക്കുന്നു. മലയാളത്തിൽ ഇപ്പോൾ വരുന്ന നല്ല കവിതകളുടെ കൂട്ടത്തിലാണ് ഈ കവിതകളുടെ സ്ഥാനം

    ReplyDelete
  5. പുഴ മാന്തി മണലൂറ്റും പോലെ വാക്കുകൾക്കടിയിൽ നിന്നും വാസ്തവങ്ങളെ ചാക്കിൽ നിറക്കുന്നു..

    ReplyDelete
  6. പതിവു പോലെ വ്യത്യസ്ത തമായ, ഭാവനാസമ്പന്നമായ രചനകൾ. "മഴയുടെ പോസ്റ്റർ" കൂടുതലിഷ്ടമായി ഭായ്‌.


    ശുഭാശംസകൾ.....


    ReplyDelete
  7. എത്ര വെള്ളമാണീ പുഴ പാഴാക്കിക്കളയുന്നത്.

    (എല്ലാം കുപ്പീലാക്കിയാല്‍ എത്ര കോടിയാ വില!!)

    ReplyDelete
  8. 'പുഴ എത്രമാത്രം വെള്ളമാണ്
    പാഴാക്കി കളയുന്നതു
    പ്രവാസിയെ പോലെ മഴ
    കടലിൽ പണിയെടുത്തു
    ആകാശത്ത് നിന്ന് സമ്പാദിച്ചു
    കൊണ്ടുവരുന്ന ജീവജലം..!'
    ആശംസകൾ....

    ReplyDelete
  9. തിളക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  10. ഉജ്ജ്വലമായ ഭാവന ബൈജു...ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...