Skip to main content

നിളയുടെ ആധുനിക പോസ്റ്റർ


1)

മഴയുടെ പോസ്റ്റർ
__________________
ആകാശം എന്ന തീയേറ്ററിൽ
മഴ എന്ന സിനിമ
സൌജന്യമായി പ്രദർശിപ്പിച്ചിട്ടും
ഇറങ്ങി നനഞ്ഞു കാണുവാൻ
ആൾക്കാർ കുറവായത് കൊണ്ടാവും
കടലിലെ തിരയിലും
കായലിലെ ഓളത്തിലും
കിണറിന്റെ ആഴത്തിലും 
പുഴയുടെ ഒഴുക്കിലും
വഴിയിൽ കെട്ടികിടക്കുന്ന
കുഴിയിൽ പോലും
മഴയുടെ പോസ്റ്റർ ആയി
ജലം ഇപ്പോഴും
ഒട്ടിച്ചിരിക്കുന്നത്



2)
ആധുനികതയ്ക്ക് പഠിക്കണം 
------------------------------------
മഴയെ വെള്ളമില്ലാതെ 
എഴുതാൻ പഠിക്കണം 

ജല സംരക്ഷണം
എന്ന് പറയുമ്പോഴും 
പുഴ എത്രമാത്രം വെള്ളമാണ് 
പാഴാക്കി കളയുന്നതു 
പ്രവാസിയെ പോലെ മഴ
കടലിൽ പണിയെടുത്തു
ആകാശത്ത് നിന്ന് സമ്പാദിച്ചു
കൊണ്ടുവരുന്ന ജീവജലം

വെള്ളം ഇല്ലാതെ പുഴകൾ
എന്നാണ് ഒന്ന്
ഒഴുകാൻ പഠിക്കുക

വായു ഇല്ലാത്ത ഇന്ന്
നാളയെ ശ്വസിക്കുന്നത് പോലെ



3)

പാടി മുഷിഞ്ഞ നിള കഥ
__________________
വറ്റിവരണ്ട വരൾച്ചയിൽ
മണൽ മാറ്റി
ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക
വിധത്തിൽ ആഴത്തിൽ
അഗാത ഗർത്തം

പുക വരാതെ കത്തിക്കുവാൻ
അവസാനം ബാക്കി വച്ച കുറച്ചു വെള്ളം

കുളിപ്പിക്കാൻ ഒരു തുള്ളി
പോലും പാഴാക്കാതെ
പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന്
രക്തംപതപ്പിച്ച ഒഴുക്കിൽ
കുളിപ്പിചെടുത്ത ദേഹവുമായി
അഴുകാത്ത നിള

പഴയ പുഴക്കരയിൽ
ഒരുക്കി കിടത്തിയിരിക്കുന്നു
അരികിൽ ഇരുന്നു കരയുവാൻ
രാത്രിയിലും കത്തുന്ന
നിലാവെയിൽ

ഇനി അകലെ ആകാശത്തിൽ
നിന്ന് അവസാനമായി
ഒരു നോക്ക് കാണാൻ
ഒരു മഴബന്ധു കൂടി
വരാനുണ്ടത്രേ



Comments

  1. വെള്ളം ഇല്ലാതെ പുഴകൾ എന്നാണ് ഒന്ന്
    ഒഴുകാൻ പഠിക്കുക
    വായു ഇല്ലാത്ത ഇന്ന് നാളയെ ശ്വസിക്കുന്നത് പോലെ

    ReplyDelete
  2. വരികൾ മനോഹരമായിട്ടുണ്ട് .....ആശംസകൾ

    ReplyDelete
  3. മഴയെ വെള്ളമില്ലാതെ
    എഴുതാൻ പഠിക്കണം

    എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  4. നിങ്ങൾ സൈബർ കവികൾ ഇപ്പോൾ കവിതയുടെ മുഖ്യധാര ഇവിടേക്ക് പറിച്ചു നട്ടിരിക്കുന്നു. മലയാളത്തിൽ ഇപ്പോൾ വരുന്ന നല്ല കവിതകളുടെ കൂട്ടത്തിലാണ് ഈ കവിതകളുടെ സ്ഥാനം

    ReplyDelete
  5. പുഴ മാന്തി മണലൂറ്റും പോലെ വാക്കുകൾക്കടിയിൽ നിന്നും വാസ്തവങ്ങളെ ചാക്കിൽ നിറക്കുന്നു..

    ReplyDelete
  6. പതിവു പോലെ വ്യത്യസ്ത തമായ, ഭാവനാസമ്പന്നമായ രചനകൾ. "മഴയുടെ പോസ്റ്റർ" കൂടുതലിഷ്ടമായി ഭായ്‌.


    ശുഭാശംസകൾ.....


    ReplyDelete
  7. എത്ര വെള്ളമാണീ പുഴ പാഴാക്കിക്കളയുന്നത്.

    (എല്ലാം കുപ്പീലാക്കിയാല്‍ എത്ര കോടിയാ വില!!)

    ReplyDelete
  8. 'പുഴ എത്രമാത്രം വെള്ളമാണ്
    പാഴാക്കി കളയുന്നതു
    പ്രവാസിയെ പോലെ മഴ
    കടലിൽ പണിയെടുത്തു
    ആകാശത്ത് നിന്ന് സമ്പാദിച്ചു
    കൊണ്ടുവരുന്ന ജീവജലം..!'
    ആശംസകൾ....

    ReplyDelete
  9. തിളക്കമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  10. ഉജ്ജ്വലമായ ഭാവന ബൈജു...ആശംസകള്‍!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...