Skip to main content

ഋതുക്കളിൽ ചിലത് മാത്രം


പ്രായപൂർത്തി ആയി കഴിഞ്ഞാൽ
ശ്വസിക്കുന്ന വായുവിനു
ഇലയുടെ മണമാണ്
ആ ഇല  വരയ്ക്കുവാൻ
വിലയായി
ഒരു മരം മുഴുവൻ വേണമെന്നും
ഹേമന്തത്തിന്റെ നിറം
നിറയെ വേണമെന്നും
കടൽക്കരെ നിന്ന്  
വാശി പിടിച്ചത് അവളാണ്

അപ്പോൾ ഉപ്പു മാറ്റി  തിര കളഞ്ഞു
ഒരു കടലിനെ കായലാക്കുന്ന
തിരക്കിലായിരുന്നു അവൾ

അങ്ങിനെയാണ്
 നരച്ച മുടി വേരാക്കി
തലകീഴായി
ഒരു മരത്തിലേയ്ക്കു ഞാൻ
മതം മാറിയത്

അപ്പോൾ പൂത്തുലഞ്ഞത്
അവളാണ്
അത് കണ്ടാണ്‌
 കായലിനെ അവളുടെ
കണ്ണുകളോടെ ചേർത്ത്
രണ്ടു ഭാഗത്തേയ്ക്ക്  പിന്നി
ഒരു പുഴയാക്കി
ഞാൻ മാറ്റിയത്

ആ തിരക്കിനിടയിൽ ആണ്
അവൾ  ഒരു വസന്തത്തിന്റെ കൂടെ
ഒളിച്ചോടിയതും,
എന്നെ പുഴക്കരയിൽ
മറന്നു വച്ചതും

വസന്തം ബാക്കി വച്ച നിറം
എടുത്തു രക്തമാക്കി
ഒരു ശിശു ആയി
ശിശിരത്തിലെയ്ക്ക്
നിസ്സഹായനായി ഞാൻ
 തിരിച്ചു പോയത്,

അപ്പോൾ  വസന്തം മടുത്ത്
പുഴയെ ഉണക്കി
ഒരു കാറ്റത്ത് ഇട്ടു പാറ്റി  
മഴയാക്കുന്നുണ്ടായിരുന്നു
അവൾ
എന്റെ മരത്തിലെ
ഇലകളിലെ മഞ്ഞായി
മറ്റൊരു ഋതുവിന്റെ
പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ 

Comments

  1. എന്തിലും തൃപ്തി ലഭിക്കാതെ മനുഷ്യര്‍....

    ReplyDelete
  2. എന്റെ മരത്തിലെ
    ഇലകളിലെ മഞ്ഞായി
    മറ്റൊരു ഋതുവിന്റെ
    പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ .....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  3. തിരിമുറിയാത്ത കവിതപ്പെയ്ത്ത്
    ഒന്നാംതരം കാവ്യഭാവനകൾ....

    ReplyDelete
  4. അപ്പോൾ പൂത്തുലഞ്ഞത് അവളാണ്
    അത് കണ്ടാണ്‌ കായലിനെ അവളുടെ
    കണ്ണുകളോടെ ചേർത്ത്രണ്ടു ഭാഗത്തേയ്ക്ക്
    പിന്നിഒരു പുഴയാക്കി ഞാൻ മാറ്റിയത്

    ReplyDelete
  5. Nishwaasam..... murivukalilekku....thazhukumpole...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!