Skip to main content

തടവറമണമുള്ള ഭാഷ കവിതയാകും വിധം

ഞാനെന്ന വാക്ക് 
എല്ലാ നഗ്നതയിലും
പങ്കെടുക്കുന്നത് പോലെ
നിങ്ങൾ എല്ലാ കൊള്ളയിലും പങ്കെടുക്കുന്നു

വിശ്വസിച്ചാലും ഇല്ലെങ്കിലും
നിങ്ങളുടെ നഗ്നത ഒരു ഇലയാണ്
ഇലക്ക് മുമ്പ് 
കിളിക്ക് പിമ്പേ 
അമ്പിനും 
അമ്പിന് മുമ്പിരുന്ന കിളിക്കും 
അത് കൊള്ളുന്നതിന് മുമ്പേ 
കിളിർത്ത വാക്കിനും 
അത് കലയായിരിക്കാം
പക്ഷേ ഒരു കലക്കും ഇതുവരെ
നിങ്ങളേ മനസ്സിലായിട്ടില്ല
എന്നേയും

നിങ്ങളേ മനസ്സിലാക്കിയ ഒരാൾ
ഞാനാണ് 
അതിനാൽ ഞാനെന്ന വാക്കിൽ
എന്നെ വെക്കുന്നു
ഇനി ഞാനെഴുതട്ടെ എന്ന്
സകല ഇലയോടും സകല നഗ്നതകളോടും യാചിക്കുന്നു

ലോകത്തിൻ്റെ കണ്ണിൽ 
കല നഗ്നമാവുന്നു
എല്ലാ കലകളും കാലത്തിന്
ഒപ്പം കാമത്തിനും
കാവൽ നിൽക്കുന്നു

കാലം നിയതികളുടെ
നീതികളുടെ തൊണ്ടിമുതലുകൾ ഉള്ള ഒരു കൊള്ളക്കാരനാവുകയാണ്
അതേ, അതും ആരുമറിയാതെ

അത് നിങ്ങളേ
ഒരു കാലത്തും അലോസരപ്പെടുത്തുന്നില്ല
കാരണം,
നിങ്ങൾ തന്നെ ഒരു കൊള്ളമുതലാവണം
നിങ്ങൾ പോലുമറിയാതെ

ഇനി
നിങ്ങളുടെ നഗ്നത
ഉദ്ഘനനം ചെയ്തെടുത്ത 
സംസ്കൃതിയിൽ
ഒരു പക്ഷേ
നദീതടം എന്ന വാക്ക് ചേർത്ത്
സ്ഫുടം ചെയ്തെടുത്ത സംസ്കൃതിയിൽ
എന്ന് തെളിച്ച് തന്നെ പറയേണ്ടിവരും

നിങ്ങളുടെ നഗ്നതക്ക് 
പരമ്പരാഗതമായി സൂര്യൻ
പാറാവ് നിൽക്കുന്നു
അതും എന്തിനെന്നറിയാതേ
എന്നാവും നിങ്ങൾക്കിനി പറയുവാനുള്ളത്

ശരി സമ്മതിച്ചു
സമ്മതിക്കാതെ തരമില്ല

സമ്മതങ്ങൾ  
മാപിനികൾ ഇല്ലാത്ത ചതികളാണ്
മൺതരികൾ ഇല്ലാത്ത ഒഴുക്ക് പോലെ
അത്രയും ശാന്തമായത്

ഒരു വാക്കും അക്ഷരങ്ങൾ 
കുത്തിതുറക്കുന്നില്ല
ഒരു വാദത്തിന് വേണ്ടി പറയുന്നതല്ല
സ്വതന്ത്രരായവരുടെ നഗ്നതയ്ക്ക്
ഉടലുകൾ ഒരു കാലത്തും ജാമ്യം നിൽക്കുന്നില്ല
ഒരു ഭംഗിക്ക് വേണ്ടി പറഞ്ഞാൽ 
രാജ്യവും

തെളിവുണ്ട്
കാരണം മരിച്ചുപോയവരുടെ കണ്ണുകൾ
തുറന്നിരിക്കുന്നു
അതും അന്നുമുതൽ
ഇന്ന് വരെ

കൊല്ലപ്പെട്ടവരുടെ കണ്ണുകൾ
നിങ്ങൾ കൊന്ന് തള്ളിയവരോ
എന്ന് ചോദിക്കാതെ ചോദിക്കും വണ്ണം
ഒന്ന് തുറന്നടഞ്ഞിട്ടുണ്ടാവണം
അത്രമാത്രം

മരിച്ചുപോയവരുടെ കണ്ണുകൾ സാവകാശം എരിയുന്നു
അതിലും സാവകാശം അടയുന്നു
അതിലും സാവകാശം അടക്കപ്പെടുന്നു
മരിച്ചുപോയവരുടെ കണ്ണുകൾ
കണ്ടാലും കണ്ടില്ലെങ്കിലും
അവ മൃതദേഹങ്ങളിൽ തുടരുന്നില്ല

താഴുകളുടെ ആഴം മനസ്സിൽ
സൂക്ഷിച്ച്
വിരലിൻ്റെ അഴി പിടിച്ച് കവിതയും
നിൽക്കുന്നു

അനാഥമാണ് എന്നും കണ്ണുകളുടെ
ആഴം

കെട്ടകാലം എന്ന വാക്ക്
ഏറേക്കാലമായി തങ്ങിനിൽക്കുന്ന
ഇടമല്ല, നാട് തന്നെയാണ്

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത
പക്ഷി ആകാശമാവുമ്പോലെ
ഇലകൾ മരമാവുന്നുണ്ടാവണം
ചെടികളിൽ തുടരുന്നുണ്ടാവണം
വേരുകളുടെ പരിമിതിയിൽ ജലം
ലവണങ്ങൾ എന്ന് കേട്ടെഴുതുന്നുണ്ടാവണം

ഇനി അതെഴുതി കഴിഞ്ഞ ഭാഷ
ശരിക്കും ഉപമയേ നോക്കിയിരിക്കുന്ന പക്ഷിയാവണം

തൂവലുകൾ ആരുടെ നിഷ്ക്കളങ്കത
എന്ന് പക്ഷികൾ, തമ്മിൽ തമ്മിൽ ചോദിക്കുന്നത് പോലെയാവുമോ 
ഇനിയത്

കൈയ്യിൽ നിന്ന് പോയാൽ
ഉടൽ ഒരു തൂവലാണ്
അത് പഠിപ്പിച്ചത് വീഴ്ച്ചകളാണ്
വീഴ്ച്ചകൾ ഇട്ടുവെച്ചിരുന്ന കുപ്പി
എന്ന വിധം ഉടൽ വീഴുമ്പോഴൊക്കെ നിലത്ത് വീണു പൊട്ടി
നിലത്ത് വീഴാതെ പൊട്ടുന്നതെല്ലാം
മനസ്സായി
തൊട്ടുപുരട്ടാൻ വെച്ചിരുന്ന
നോവുകൾ ചുറ്റും ചിതറി
പരിക്ക് പറ്റിയ മിന്നാംമിന്നിയേ പോലെ
നോവുകൾ ചുറ്റിലും പറന്നു
അത് ഒരു മിനുക്കത്തേ വെളുക്കുവോളം
പരിചരിച്ചു

ഏതായാലും നോക്കുമ്പോഴൊക്കെ
മുഖത്തോട് മുഖം നോക്കുന്നുണ്ട്
ആകാശം

മഴ പെയ്യുവാൻ മാത്രം സ്വകാര്യമായി കരുതിവെച്ച ആകാശത്തിൽ
മറുപുറം പക്ഷികൾ പറന്നിരിക്കുന്നു

ആരേയും അറിയിക്കാതെ 
പറന്ന പക്ഷികൾ എൻ്റെ മറവിയിലൂടെ ഒലിച്ചിറങ്ങുന്നു

അടിഞ്ഞുകൂടിയ നീലകൾ 
വകഞ്ഞ് മാറ്റി പക്ഷികൾ 
ആകാശങ്ങൾ കുത്തിവിടുന്നു.
മേഘങ്ങൾക്കൊപ്പം

എയ്ത പക്ഷിയേ
മാനിഷാദ പുരട്ടി മാറ്റിവെക്കുന്നു
പെയ്ത പക്ഷി പതിയേ മഴയാവുകയാണ്
ശരി,
ഇനി ചെയ്ത പക്ഷിയേക്കുറിച്ച്
എന്തെങ്കിലും?

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത
പക്ഷി 
ചെയ്തതെല്ലാം ഉപേക്ഷിച്ച് 
രൂപകത്തിൻ്റെ കണ്ണുള്ള ഭാഷയാവുകയാണ്

കവിതപ്പിടച്ചിലുകൾ
കവിതയിടച്ചിലുകൾ
മദപ്പാടുള്ള ഭാഷ

കവിത കൊത്തി നിർത്തിയ ഭാഷ
പക്ഷി കഴിഞ്ഞ് ആകാശമാകുമ്പോലെ
പക്ഷി ആകാശം മറികടന്നിരിക്കുന്നു
പറക്കാതെ തന്നെ

പക്ഷിമറവികൾ എന്ന വിധം ആകാശം

പക്ഷികളുടെ നാഗരീകതയിൽ
ഉയരും ഉത്ഘനനങ്ങളുടെ കെട്ടിടം

ശരി ഭൂതകാലങ്ങളുടെ ആകാശമേ

വരു നമുക്ക് ഉടലിൽ ചുവടുകളിൽ ഉത്ഘനന നൃത്തങ്ങൾ പങ്കുവെക്കാം
നർത്തകർ അറിയാതെ
പ്രചീനമുദ്രകൾ കുഴിച്ചെടുക്കാം

ശൂന്യതയുടെ അളവ് കോൽ എന്നൊന്നും
ഇനി തെറ്റിദ്ധരിക്കരുത്

ഒരു തുടം തെറ്റിദ്ധാരണ
എത്ര കാലം കഴിഞ്ഞാലും
മനുഷ്യനാവുന്നില്ല

ഒരു തുടം നന കൊണ്ട്
ചെടി പുതുക്കുന്ന ഇല
ഒരിടത്തും തണൽ മണമുള്ള വായനകൾ
കരുതിവെക്കുന്നില്ല

എന്നിട്ടും ഒരു തുടം നീല മാത്രം 
എൻ്റെ ആകാശം കരുതിവെക്കുന്നു

അധികമൊന്നുമില്ല
ഒരു ശരാശരി മനുഷ്യന് അനുഭവപ്പെടും
ഒരു തുടം ശൂന്യത

ഭാഷ നിയന്ത്രിക്കുന്ന ആകാശമേ
നീ മൗനത്തെ കുഴിച്ചിടുന്ന 
ഇടങ്ങളിൽ, മേഘങ്ങളിൽ,
ഇടികൾ കുമിഞ്ഞുകൂടുന്നു

ഉടഞ്ഞ മിന്നലുകളിൽ ഉരഞ്ഞവിധം
മിന്നാംമിനുങ്ങുകൾ കൗതുകങ്ങൾ,
മിനുങ്ങുന്ന അരക്കെട്ടുകൾ എന്നിവ
ഇട്ടുവയ്ക്കുന്നു

വിശ്വസിക്കണം
എല്ലാ തടവറകൾക്കുമുള്ള 
പൊതുമണം
ഭാഷയും സൂക്ഷിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ