Skip to main content

വിഷാദത്തിൻ്റെ കൊക്കുള്ള നീലപൊന്മാനും ഞാനും

ഭാവത്തിൽ സ്വരം ലയിപ്പിക്കുന്ന
ജയചന്ദ്രനെ ഏറേ ഇഷ്ടമായിരുന്നു

ജയചന്ദ്രൻ്റെ സ്വരത്തിനെ 
ദൈവമായി കണ്ട്
ആരാധിച്ചിരുന്നു
എന്നെങ്കിലും ഒരിക്കൽ ജയചന്ദ്രൻ മരിച്ചുപോയാൽ
ആത്മഹത്യ ചെയ്യണമെന്ന്
വിചാരിച്ചിരുന്നു
കഴിയില്ല എന്നറിയാമായിരുന്നിട്ടും
വെറുതേ ഒരു ഫാൻറസിയായി
കൊണ്ട് നടന്നിരുന്നു 
അങ്ങിനെയൊരു മോഹം

ജയചന്ദ്രൻ മരിച്ചു
ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല
എന്നൊന്നും കരുതിയിരുന്നില്ല
എന്നിട്ടും ജയചന്ദ്രൻ മരിച്ചു
ഒരു ഗായകന്ന് ചേരുന്ന മരണം

എന്നിട്ടും ഞാനാത്മഹത്യ ചെയ്തില്ല
ജയചന്ദ്രൻ്റെ മരണത്തിന് ശേഷം
ജയചന്ദ്രൻ്റെ ഒരു പാട്ട് പോലും 
വെച്ച് കേട്ടില്ല

കാരണം ഒന്നും ഉണ്ടായിട്ടല്ല

എന്നിട്ടും എന്ന വാക്കിൽ പിടിച്ചുനിന്നു
ഒരു പക്ഷേ അനാവശ്യമായി

ജയചന്ദ്രൻ്റെ സ്വരത്തിനേക്കാൾ
ഒരിത്തിരി ഇഷ്ടം ജീവിതത്തിനോട് 
കൂടുതൽ തോന്നി

പലവട്ടം കുലുക്കി
എന്നിട്ടും എന്ന വാക്ക് 
ആര് പാടുന്നു എന്ന് നോക്കാതെ
കൂടുതൽ പാട്ടുകൾ കേട്ടു

മരണത്തിനേക്കാൾ ആത്മഹത്യയോട്
ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയ
കാലത്തൊക്കെ ഞാൻ ജീവിച്ചിരുന്നു
അതും ജീവിച്ചിരിക്കുന്നതിൻ്റെ കാരണങ്ങൾ ആരോടും ബോധ്യപ്പെടുത്താതെ തന്നെ

നിൻ്റെ ജീവിതത്തേക്കാൾ
എൻ്റെ ജീവിതത്തോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയത് കൊണ്ട് 
നീ ജീവിച്ചിരുന്നു എന്ന് 
എന്നോട് എന്നോ
വെളിപ്പെടുത്തിയത് പോലെ
വെളിപാടുകളുടെ പകലുകൾ ഉണ്ടായി വന്നു
സന്ധ്യകഴിഞ്ഞ് വന്നത് കൊണ്ട് മാത്രം
രാത്രികളേ അവഗണിച്ചു

ജീവിച്ചിരിക്കുവാൻ എനിക്കും
എന്നും ഒരു
ഒരു ഫാൻ്റസി വേണമായിരുന്നു

വിഷാദമറുകുള്ളവൾ
കേൾക്കുവാൻ എന്നും ഒരു ഗസൽ തികച്ച് വേണ്ടവൾ
എന്ന് ഞാനും അവളേ
ആശ്വസിപ്പിക്കുവാൻ എന്നോണ്ണം
അവൾക്കിഷ്ടമുള്ള പാട്ടുകൾ
കൂടുതൽ കേട്ടു

ജീവിച്ചിരിക്കുവാൻ ഒരു കാരണം എന്നോണ്ണം
ആത്മഹത്യയേക്കാൾ
വിഷാദത്തിനോട് 
അവളുടെ വിഷാദവസന്തത്തിനോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിത്തുടങ്ങിയിട്ടുണ്ട്

കൊക്കിൽ പാട്ടൊന്നും ഇല്ലാത്ത
നീലപ്പൊന്മാൻ
നീല കൂടുതൽ പുരണ്ട അതിൻ്റെ
കൊക്കോളം എത്തിനിൽക്കും വിഷാദം

വിഷാദികളോട് എന്നും
ക്ഷമിക്കുന്ന ഋതുവിന്
പാട്ടൊന്നും കേൾക്കാതെ
കാതുകൾ തരിശ്ശിട്ട്
കൂട്ടിരിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...