Skip to main content

വിഷാദത്തിൻ്റെ കൊക്കുള്ള നീലപൊന്മാനും ഞാനും

ഭാവത്തിൽ സ്വരം ലയിപ്പിക്കുന്ന
ജയചന്ദ്രനെ ഏറേ ഇഷ്ടമായിരുന്നു

ജയചന്ദ്രൻ്റെ സ്വരത്തിനെ 
ദൈവമായി കണ്ട്
ആരാധിച്ചിരുന്നു
എന്നെങ്കിലും ഒരിക്കൽ ജയചന്ദ്രൻ മരിച്ചുപോയാൽ
ആത്മഹത്യ ചെയ്യണമെന്ന്
വിചാരിച്ചിരുന്നു
കഴിയില്ല എന്നറിയാമായിരുന്നിട്ടും
വെറുതേ ഒരു ഫാൻറസിയായി
കൊണ്ട് നടന്നിരുന്നു 
അങ്ങിനെയൊരു മോഹം

ജയചന്ദ്രൻ മരിച്ചു
ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല
എന്നൊന്നും കരുതിയിരുന്നില്ല
എന്നിട്ടും ജയചന്ദ്രൻ മരിച്ചു
ഒരു ഗായകന്ന് ചേരുന്ന മരണം

എന്നിട്ടും ഞാനാത്മഹത്യ ചെയ്തില്ല
ജയചന്ദ്രൻ്റെ മരണത്തിന് ശേഷം
ജയചന്ദ്രൻ്റെ ഒരു പാട്ട് പോലും 
വെച്ച് കേട്ടില്ല

കാരണം ഒന്നും ഉണ്ടായിട്ടല്ല

എന്നിട്ടും എന്ന വാക്കിൽ പിടിച്ചുനിന്നു
ഒരു പക്ഷേ അനാവശ്യമായി

ജയചന്ദ്രൻ്റെ സ്വരത്തിനേക്കാൾ
ഒരിത്തിരി ഇഷ്ടം ജീവിതത്തിനോട് 
കൂടുതൽ തോന്നി

പലവട്ടം കുലുക്കി
എന്നിട്ടും എന്ന വാക്ക് 
ആര് പാടുന്നു എന്ന് നോക്കാതെ
കൂടുതൽ പാട്ടുകൾ കേട്ടു

മരണത്തിനേക്കാൾ ആത്മഹത്യയോട്
ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയ
കാലത്തൊക്കെ ഞാൻ ജീവിച്ചിരുന്നു
അതും ജീവിച്ചിരിക്കുന്നതിൻ്റെ കാരണങ്ങൾ ആരോടും ബോധ്യപ്പെടുത്താതെ തന്നെ

നിൻ്റെ ജീവിതത്തേക്കാൾ
എൻ്റെ ജീവിതത്തോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിയത് കൊണ്ട് 
നീ ജീവിച്ചിരുന്നു എന്ന് 
എന്നോട് എന്നോ
വെളിപ്പെടുത്തിയത് പോലെ
വെളിപാടുകളുടെ പകലുകൾ ഉണ്ടായി വന്നു
സന്ധ്യകഴിഞ്ഞ് വന്നത് കൊണ്ട് മാത്രം
രാത്രികളേ അവഗണിച്ചു

ജീവിച്ചിരിക്കുവാൻ എനിക്കും
എന്നും ഒരു
ഒരു ഫാൻ്റസി വേണമായിരുന്നു

വിഷാദമറുകുള്ളവൾ
കേൾക്കുവാൻ എന്നും ഒരു ഗസൽ തികച്ച് വേണ്ടവൾ
എന്ന് ഞാനും അവളേ
ആശ്വസിപ്പിക്കുവാൻ എന്നോണ്ണം
അവൾക്കിഷ്ടമുള്ള പാട്ടുകൾ
കൂടുതൽ കേട്ടു

ജീവിച്ചിരിക്കുവാൻ ഒരു കാരണം എന്നോണ്ണം
ആത്മഹത്യയേക്കാൾ
വിഷാദത്തിനോട് 
അവളുടെ വിഷാദവസന്തത്തിനോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നിത്തുടങ്ങിയിട്ടുണ്ട്

കൊക്കിൽ പാട്ടൊന്നും ഇല്ലാത്ത
നീലപ്പൊന്മാൻ
നീല കൂടുതൽ പുരണ്ട അതിൻ്റെ
കൊക്കോളം എത്തിനിൽക്കും വിഷാദം

വിഷാദികളോട് എന്നും
ക്ഷമിക്കുന്ന ഋതുവിന്
പാട്ടൊന്നും കേൾക്കാതെ
കാതുകൾ തരിശ്ശിട്ട്
കൂട്ടിരിക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ