Skip to main content

സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു



പറക്കുന്ന പക്ഷികൾക്ക് 
ചില്ലറക്ക് മുറിച്ച് വാങ്ങാവുന്ന
സാഷേകളുണ്ടാവുമോ 
ആകാശത്തിന് ?

കുറവാണ്
ചുറ്റുപാടുകളിലേക്കുള്ള
അലിയൽ

നടത്തത്തിൽ കൊരുത്തിട്ടിട്ടുണ്ട്
എന്നേയുള്ളു
തിളയെന്നും കുമിളയെന്നുമാണ്
വേർതിരിവുകൾ

ഉടലുകൾ സമീപനങ്ങൾ
എന്നാവുകിൽ
ഞാൻ തന്നെയാവണം 
എൻ്റെ പഴക്കത്തിൻ്റെ സാഷേ

നടത്തവും നൃത്തവും 
എന്നാണ് തിള.
വെച്ചിട്ടില്ലാത്ത നൃത്തങ്ങളിൽ,
ചുവടുകൾ കുമിളകൾ
ശേഖരങ്ങളുടേതാണ് 
നിലയും വിലയും

നൃത്തത്തിൻ്റെ സാഷേ
നടത്തം വകഞ്ഞ് 
ചുവടുകളിലേക്കും
മുദ്രകളിലേക്കുമുള്ള
അതിൻ്റെ കലരൽ

എൻ്റേതോ നിൻ്റേതോ
എന്നൊന്നുന്നില്ല ചുവടുകൾ
ആരുടേതുമല്ലാത്തതുമാകാം എന്നാലും
വെച്ചിട്ടുണ്ടോ എന്നാവും ഉടലുകൾ
എത്തിനോക്കുക

ഒരു പക്ഷേ കുറച്ച് നേരം,
ചൂട് തങ്ങിനിൽക്കുമിടം
ഉടലാവുന്നതുമങ്ങിനാവാം

ചിറക് നൂൽക്കുന്ന പക്ഷി
ആകാശം കൊണ്ട് ഒരു,
പഴഞ്ചൻ ചർക്കയാണെന്ന
അതിൻ്റെ തോന്നൽ

ചുറ്റും ഉടയുന്ന ഗാന്ധിജിയേ
ഉടുത്തുനിൽക്കും പ്രതിമകൾ
അതിൻ്റെ കണ്ണടയിൽ
കെട്ടിക്കിടക്കും ഇനിയും ഉടയാത്ത നാളെയുടെ നിശ്ചലത

നാളെയുടെ സാഷേകളാണ്
കലണ്ടർ നിറയേ
ഇന്നലെയിലേക്കുള്ള അതിൻ്റെ അലിയൽ ഇനിയും പൂർണ്ണമായും ചേർത്തിട്ടില്ല
ഒരു ഉടലിലേക്കും തീയതികളിലേക്കും

ഒരു സമാധാനത്തിന് 
സമാധാനത്തിൽ,
വെള്ള ചേർത്ത് ശീലിച്ചവരാണ് ചുറ്റും

കുറുകുന്നതിൻ്റെ ഉപ്പ്,
പ്രാവുകൾ, പറക്കുമ്പോഴും
പാകത്തിന് മാത്രം ചേർക്കുന്നു

ഉണ്ടാവില്ലേ പക്ഷികൾക്കും
സന്ദർശകർ
അവയുടെ ദേശാടനങ്ങൾക്കെങ്കിലും?

ഉണ്ടാവില്ലേ സാഷേകൾ
ആകാശത്തിന്?
അതിൻ്റെ സാവകാശങ്ങൾക്ക്
അതിൻ്റേത് മാത്രമായ
സമാധാനത്തിന്  ?
നീലനിറങ്ങൾക്കെങ്കിലും?

വെള്ളം ചേർത്ത  
സമാധാനമാണ് ചുറ്റും
ഉപദ്വീപ് എന്ന് വിളിക്കും

ഒരു പക്ഷേ 
വെള്ളം ചേർത്ത ദ്വീപുകളുടെ 
സമാഹാരം 
ദ്വീപുകളുടെ സാഷേ

ഉദയത്തിൻ്റെ സാഷെയേ
ഉന്മാദത്തിൻ്റെ സാഷെയേ
സൂര്യനെന്ന് വിളിച്ച്
കിഴക്കിൻ്റെ നൂലിൽ പണ്ടേ, കെട്ടിയിറക്കിയ നാടാണ്

ഇരുന്ന് കുടിക്കാം
നൃത്തം വെക്കുന്നവരാരുമില്ല ചുറ്റിലും

അപൂർണ്ണതകളുടെ അലിയലാവണം

ഉടലിൽ ചേർക്കാവുന്ന വണ്ണം
അരികിലുണ്ട്
നെടുവീർപ്പിൻ്റെ സാഷേകൾ

നിർമ്മാണം പൂർത്തിയാകാത്ത
ആകാശമാവണം മുകളിൽ
മേഘത്തിൻ്റെ മേശിരി
നീലനിറങ്ങളിൽ അതിൻ്റെ പലവിധ ആലോചനകൾ
ആലോചനകൾ സാഷേകൾ

എൻ്റെ തൂവൽ
അതിനുമുണ്ട് ഭാരം കുറഞ്ഞ
നിറങ്ങൾ ചാന്തുകൾ
കട്ടയിട്ട് കെട്ടാത്ത ആലോചനകളുടെ
നൂൽക്കെട്ടുകൾ

പറക്കുന്നതിലേക്ക് അലിയുന്നില്ല 
എന്നൊരു പക്ഷിയുറപ്പ് 
അതിൻ്റെ പ്രതീക്ഷകൾ പ്രതിമകൾ
പ്രതിമകൾ, നഗ്നതയുടെ സാഷേകൾ

ഉണ്ടാവുമോ സാഷേകൾ കടലിന് ? ഉലയുമ്പോൾ കപ്പലുകൾ ചുറ്റും നിലത്തേക്കിടാവുന്നത്

ഭൂമിയുടെ ഭ്രമണഗ്രന്ധിയിൽ
ഭ്രമണഅഭയങ്ങളിൽ തലവെച്ച് കിടക്കുകയായിരുന്നു

ഒന്ന് ഉലഞ്ഞിട്ടുണ്ട്
തുടരേണ്ടതുണ്ട് പരതുന്നതിൽ 
തിരയേണ്ടതുണ്ട്
നിലത്തേക്കിടാൻ നാളെയുടെ
ഭ്രമണസാഷേകൾ

ഉടൽ നിറയേ പ്രണയത്തിൻ്റെ
സാഷേകൾ ഉള്ളവളാണ് അരികിൽ

തൽക്കാലം
തിളക്കുന്ന വെള്ളത്തിൽ,
തേയിലമണം വിട്ടുമാറാത്ത ഒരു ചായപ്പത്തി ഇട്ടുവെക്കുമ്പോലെ
പിൻവലിക്കാവുന്ന ആകാശത്തിൽ
പക്ഷിയുടെ സാഷേ ചേർക്കുന്നു

നീലനിറത്തിൻ്റെ സാഷേകളിൽ
ആകാശം ചാരിയിരിക്കും പോലെ
സാവകാശത്തിൻ്റെ സാഷേകളിൽ ചാരിയിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...