Skip to main content

നമുക്ക് നടത്തം കുരുവികൾ



എനിക്ക് ഹാ എന്ന വാക്ക് തൂക്കി
എനിക്കില്ലാത്ത ജനൽ
തുറന്നിടാൻ തോന്നുന്നു.

എനിക്കില്ലാത്ത എന്ന വാക്കാണ്
ആ ജനൽപ്പാളിയുടെ കണ്ണാടിയായി
എന്നേ കൂടുതൽ സുതാര്യമാക്കുന്നത്

കടന്ന് വരുന്ന വെളിച്ചത്തിൽ 
കാണപ്പെടും കൂടുതൽ കൂടുതൽ വീടുകൾ

അതിലേതാണ് എൻ്റെ വീട്
എന്ന തിരച്ചിൽ എന്നിൽ 
കൂടുതൽ കൂടുതൽ കണ്ണുകളെ നിർമ്മിക്കുന്നു

നമ്മൾ കുരുവികളാവും
സന്ദേഹങ്ങളിൽ ഇരിക്കുന്നു
ഏറ്റവും പുതിയ കുരുവികൾ
എന്ന് പകലുകൾ

2

തുറന്നിട്ട വീടുകൾ പരിസരങ്ങളിൽ, ജനാലകളേക്കാൾ
കൂടുതൽ കൂടുതൽ നമ്മളേ നിർമ്മിക്കുന്നു

ഏറ്റവും പുതിയ പകലുകളിൽ
ഏറ്റവും പഴയ പകലുകൾ വിരുന്നുകാർ
ഏറ്റവും പഴക്കമുള്ള പ്രകാശം
അപ്പോഴും നമ്മൾ ജനാലകളിലൂടെ വിളമ്പുന്നില്ല

നമ്മൾ പഴകിയ പകലുകളാകും
വരും കാലങ്ങളിൽ
തുറന്നിടാൻ 
ഇന്നിലേക്ക് വീണുകിടക്കും 
അന്നിൻ്റെ ഒരു നിഴൽ കരുതുന്നു

ബുദ്ധനിലെ ഏറ്റവും പഴയ
മൃദുവായ പ്രതിമ മാത്രം മുറിയിൽ

ബുദ്ധപ്രതിമകളുടെ നിഴലുകൾ
ധ്യാനിക്കുന്നില്ല
ബുദ്ധനിലേക്ക് അവ തുറക്കപ്പെടുന്നില്ല
ധ്യാനിച്ച് പ്രതിമകൾക്കും ബുദ്ധനും
ഒരേ സമയം മടുത്തിരിക്കുന്നു

ബുദ്ധനിടുന്ന കോട്ടുവായകൾ
പ്രതിമകളിൽ തട്ടി ധ്യാനങ്ങളിൽ
തങ്ങിനിൽക്കുന്നു

കോട്ടുവായിടുന്ന ബുദ്ധൻ
ഒരിടത്തും
ഒരു പ്രതിമയുമാവുന്നില്ല

പ്രതിമയിൽ നിന്ന് പുറത്ത് കടക്കണോ
മടുപ്പിൽ നിന്ന് പുറത്ത് കടക്കണോ
എന്ന് സംശയങ്ങളിൽ ധ്യാനിച്ച് നിർമ്മിച്ച
നമ്മുടെ ബുദ്ധശിൽപ്പങ്ങൾ

ഒരിക്കൽ വെച്ച
ധ്യാനത്തിന്നരികിൽ
ചന്ദ്രക്കല കോട്ടുവായകൾ

എൻ്റെ ആകാംക്ഷകളെ
ഉത്കണ്ഠകളേ
ആരുടേതുമല്ലാത്ത വിഷാദങ്ങളെ
അഭിസംബോധന ചെയ്ത്
ആരോ സംസാരിക്കുന്നുണ്ട്

ശ്ശ് എന്നത് 
ഒച്ച വെക്കരുത് എന്ന വാക്കാവുകയാണ്
പതിയേ

3

ശാസ്ത്ര പ്രദർശനമേളയിലെ
പകലുകൾ പ്രദർശിപ്പിക്കും
വൈകുന്നേരങ്ങളുടെ സ്റ്റാളുകൾ

വൈകുന്നേരങ്ങളുടെ മ്യൂസിയങ്ങളിൽ
അസ്തമയചുവപ്പുള്ള നമ്മൾ
സന്ദർശകർ

സന്ദർശകനാകും സൂര്യൻ
കടന്നുപോകുന്നതിൻ്റെ രശ്മികൾ

അടയുന്ന വാതിലുകൾ കൊണ്ടാണ്
സാധാരണയായി
വീടുകൾ നിർമ്മിച്ചിരിക്കുന്നത്
അറിയില്ല എന്ന വാക്കു തൂക്കുമ്പോൾ
വാതിലുകൾ അടയുന്ന വീടുകൾ

നടത്തം ഒരു ബെഞ്ചാകുമെങ്കിൽ
അത് പിടിച്ചിട്ട് എൻ്റെ മടുപ്പ്
ഇരിക്കുന്നു
അതിൽ പങ്കെടുക്കാത്ത ഉടൽ
കാലുകളിൽ തുടരുന്നു

പാദസരത്തിൻ്റെ 
വാതിൽ കൊതിക്കുന്ന
ഒരു കതക് എന്ന് നീ
നിൻ്റെ കാലിനേ

പകൽ നമ്മൾ അണിഞ്ഞിട്ടില്ല
പറക്കൽ നമ്മൾ തുറക്കുന്നില്ല
തുടരുന്നവരിൽ നമ്മൾ ഇപ്പോഴും
നമുക്ക് നടത്തം കുരുവികൾ !

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!