Skip to main content

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ
സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള
പാലം കടക്കുന്ന
സൂര്യൻ

സൂര്യനേയും ഉദയത്തേയും
ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന്
അടക്കം പറഞ്ഞൊഴിഞ്ഞു
കിഴക്ക്

താഴേയ്ക്ക്
കാതിന്റെ കൊത്തുപണിചെയ്ത്
കാതിലേയ്ക്ക്
തിരിഞ്ഞുകഴിഞ്ഞു കിഴക്ക്

മെല്ലെ മെല്ലെ
ദിക്കിന്റെ കാതാവുന്നു കിഴക്ക്

പക്ഷി കൊണ്ടുവന്നു മഷി
കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ

കിഴക്കൊന്നു ചരിഞ്ഞു
മഴ ഒഴിഞ്ഞുനിന്നു
ആകാശം മഷിക്കുപ്പിയായി

തൂവലിൽ മുക്കി പകലെന്നെഴുതി
പക്ഷി.

സൂര്യനൊരു പക്ഷിയായി
മരത്തിൽ ചെന്നിരുന്നു
ഇല കൊത്തിയിട്ടു പകലാക്കി
പാതിയിലേയ്ക്കിറങ്ങി
പകലിലേയ്ക്കിഴഞ്ഞു കയറി
തീയതിയിലെ ഉറുമ്പ്

മുറ്റത്ത്  ചിക്കിയിട്ട ഭാഷ
കൊത്തു കൊണ്ട് കോഴികളും
നോക്ക് കൊണ്ട് കാക്കകളും
വന്ന് കൊത്തി
ചാക്കിൽ വാരിക്കെട്ടി വെച്ചു
വാക്കുകൾ

ചുവരിൽ അനുസരണ
എന്നെഴുതി
കറുത്ത ബോർഡുണ്ടായി

കവിത പകച്ചു.
ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു
എന്ന് പത്തുമണി മാത്രം
ചോദിച്ചു.

2

മണികളിൽ
മറുപടി കൊടുത്തു
ഘടികാരം.

ഉദയം ഇറത്തു
പുറത്തുവെച്ചു സൂര്യൻ
വെളിച്ചത്തിന്റെ കേസരം
പുറത്തേയ്ക്കിട്ടു
അകത്തേയ്ക്ക് ഉദിച്ചു
സൂര്യൻ

വെളിച്ചത്തിന്റെ പൂവുണ്ടായി

പകലിൽ പറ്റിപ്പിടിച്ചു
പുറമേ വെളിച്ചത്തിന്റെ പാറ്റയായി
സൂര്യൻ

അരയിഞ്ചു കനത്തിൽ പകൽ

ഒച്ചയുണ്ടാക്കാൻ മാത്രം
പാകത്തിന് വെയിൽ ചേർത്ത്
പത്തുമണിപ്പൂവിന്റെ പാലം
കടന്നു
സൂര്യൻ

3
സൂര്യനും പൂവും ഒന്ന് കുലുങ്ങി

മുറ്റത്ത്
തുളസിയില പോലെ
കാറ്റത്ത് ശൂന്യതയ്ക്ക് കതിരുണ്ടായി

ഉപമകൾ തരിശ്ശിട്ടു സൂര്യൻ

ശരീരം കഴിഞ്ഞ്
നിഴൽ
വീണ്ടും കറുത്തിരുണ്ടു

ഉച്ചകഴിഞ്ഞു സൂര്യൻ
വീണ്ടും കിളിയായി

തൂവൽ വിരുത്തു
കൊക്ക് വിതറി തൂവൽ വിടർത്തി
ചിറകുകളിൽ

മരത്തിന് ചോട്ടിൽ
വേരിന് മുകളിൽ
സൂര്യന് കളഞ്ഞുകിട്ടി രണ്ടുനാളെകൾ 
ഒന്ന് നാളത്തേയ്ക്കെടുത്തു
മറ്റൊന്ന് മറ്റന്നാളത്തേയ്ക്ക്
അളന്നു മാറ്റി സൂര്യൻ

അനുവാദങ്ങളിലേയ്ക്ക്
സൂര്യൻ ഏഴായിരം ചുവപ്പിന്റെ നിഘണ്ടു

ഇരുണ്ട്
ഇറുത്ത്
എനിയ്ക്ക് ഇന്നലെയുടെ മണം
നേരം ഇരുട്ടുന്നു

നിഴൽ ഇറുത്തു
ഇരുട്ടിൽ
മാലകെട്ടാനിരുന്നു
സൂര്യൻ.

കിടക്ക തെറുത്ത്
ഉറക്കത്തിന്റെ
തിരിയിടുന്നു
ഇരുട്ടിൽ സൂര്യന്റെ അനക്കം.

Comments

  1. കിഴക്കൊന്നു ചരിഞ്ഞു
    മഴ ഒഴിഞ്ഞുനിന്നു
    ആകാശം മഷിക്കുപ്പിയായി

    തൂവലിൽ മുക്കി പകലെന്നെഴുതി
    പക്ഷി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...