Skip to main content

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ
സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള
പാലം കടക്കുന്ന
സൂര്യൻ

സൂര്യനേയും ഉദയത്തേയും
ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന്
അടക്കം പറഞ്ഞൊഴിഞ്ഞു
കിഴക്ക്

താഴേയ്ക്ക്
കാതിന്റെ കൊത്തുപണിചെയ്ത്
കാതിലേയ്ക്ക്
തിരിഞ്ഞുകഴിഞ്ഞു കിഴക്ക്

മെല്ലെ മെല്ലെ
ദിക്കിന്റെ കാതാവുന്നു കിഴക്ക്

പക്ഷി കൊണ്ടുവന്നു മഷി
കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ

കിഴക്കൊന്നു ചരിഞ്ഞു
മഴ ഒഴിഞ്ഞുനിന്നു
ആകാശം മഷിക്കുപ്പിയായി

തൂവലിൽ മുക്കി പകലെന്നെഴുതി
പക്ഷി.

സൂര്യനൊരു പക്ഷിയായി
മരത്തിൽ ചെന്നിരുന്നു
ഇല കൊത്തിയിട്ടു പകലാക്കി
പാതിയിലേയ്ക്കിറങ്ങി
പകലിലേയ്ക്കിഴഞ്ഞു കയറി
തീയതിയിലെ ഉറുമ്പ്

മുറ്റത്ത്  ചിക്കിയിട്ട ഭാഷ
കൊത്തു കൊണ്ട് കോഴികളും
നോക്ക് കൊണ്ട് കാക്കകളും
വന്ന് കൊത്തി
ചാക്കിൽ വാരിക്കെട്ടി വെച്ചു
വാക്കുകൾ

ചുവരിൽ അനുസരണ
എന്നെഴുതി
കറുത്ത ബോർഡുണ്ടായി

കവിത പകച്ചു.
ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു
എന്ന് പത്തുമണി മാത്രം
ചോദിച്ചു.

2

മണികളിൽ
മറുപടി കൊടുത്തു
ഘടികാരം.

ഉദയം ഇറത്തു
പുറത്തുവെച്ചു സൂര്യൻ
വെളിച്ചത്തിന്റെ കേസരം
പുറത്തേയ്ക്കിട്ടു
അകത്തേയ്ക്ക് ഉദിച്ചു
സൂര്യൻ

വെളിച്ചത്തിന്റെ പൂവുണ്ടായി

പകലിൽ പറ്റിപ്പിടിച്ചു
പുറമേ വെളിച്ചത്തിന്റെ പാറ്റയായി
സൂര്യൻ

അരയിഞ്ചു കനത്തിൽ പകൽ

ഒച്ചയുണ്ടാക്കാൻ മാത്രം
പാകത്തിന് വെയിൽ ചേർത്ത്
പത്തുമണിപ്പൂവിന്റെ പാലം
കടന്നു
സൂര്യൻ

3
സൂര്യനും പൂവും ഒന്ന് കുലുങ്ങി

മുറ്റത്ത്
തുളസിയില പോലെ
കാറ്റത്ത് ശൂന്യതയ്ക്ക് കതിരുണ്ടായി

ഉപമകൾ തരിശ്ശിട്ടു സൂര്യൻ

ശരീരം കഴിഞ്ഞ്
നിഴൽ
വീണ്ടും കറുത്തിരുണ്ടു

ഉച്ചകഴിഞ്ഞു സൂര്യൻ
വീണ്ടും കിളിയായി

തൂവൽ വിരുത്തു
കൊക്ക് വിതറി തൂവൽ വിടർത്തി
ചിറകുകളിൽ

മരത്തിന് ചോട്ടിൽ
വേരിന് മുകളിൽ
സൂര്യന് കളഞ്ഞുകിട്ടി രണ്ടുനാളെകൾ 
ഒന്ന് നാളത്തേയ്ക്കെടുത്തു
മറ്റൊന്ന് മറ്റന്നാളത്തേയ്ക്ക്
അളന്നു മാറ്റി സൂര്യൻ

അനുവാദങ്ങളിലേയ്ക്ക്
സൂര്യൻ ഏഴായിരം ചുവപ്പിന്റെ നിഘണ്ടു

ഇരുണ്ട്
ഇറുത്ത്
എനിയ്ക്ക് ഇന്നലെയുടെ മണം
നേരം ഇരുട്ടുന്നു

നിഴൽ ഇറുത്തു
ഇരുട്ടിൽ
മാലകെട്ടാനിരുന്നു
സൂര്യൻ.

കിടക്ക തെറുത്ത്
ഉറക്കത്തിന്റെ
തിരിയിടുന്നു
ഇരുട്ടിൽ സൂര്യന്റെ അനക്കം.

Comments

  1. കിഴക്കൊന്നു ചരിഞ്ഞു
    മഴ ഒഴിഞ്ഞുനിന്നു
    ആകാശം മഷിക്കുപ്പിയായി

    തൂവലിൽ മുക്കി പകലെന്നെഴുതി
    പക്ഷി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?