Skip to main content

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി.
താക്കോൽ പുഴുതിലൂടെ
എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം
പകലിന്റെ മഷിക്കുപ്പിയായി

അകം കുഴച്ച്
അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി
പുറത്തേയ്ക്ക് നോക്കി.
പുറത്ത്,
പുറംമ്പണിയ്ക്ക് വന്ന
വെയിൽ

നിശ്ശബ്ദതയുടെ നൂലിൽ
നീളത്തിൽ കുരുങ്ങിത്തീർന്നു
അകത്തേയ്ക്ക് വന്ന
വെളിച്ചം

വെളിച്ചം കൊരുക്കാൻ
വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി
സുഷിരത്തിനിടയിലൂടെ
നിമിഷത്തിലേയ്ക്ക് നീണ്ടു
വെറുതേ തിളങ്ങി.

ആലിലക്കാലം,
സൂചിയിലൂടെ വേര് കൊരുത്ത്
ഒരാൽമരം ഉണ്ടാക്കി
വിരഹങ്ങളുടെ മഴയമുന

പിന്നിലേയ്ക്ക്
ഒരൊറ്റ വിലാപം രണ്ടായി പിന്നി,
അരയോളം നരച്ച്
ഗാന്ധാരി

ദൈവത്തിൽ നിന്നും
അവധിയെടുത്ത്,
എടുത്ത അവധി തലയിൽ വെച്ച്
മയിൽപ്പീലിയാക്കി
കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട്
മഴക്കാല കൃഷ്ണൻ

കാൽ വരച്ച്
അമ്പു തൊടുത്ത്
കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു
ചുമതലകളിൽനിന്നൊഴിഞ്ഞ
കൃഷ്ണൻ

ഒഴിയേണ്ട ഒന്നായി തോന്നിയില്ല
കൊള്ളേണ്ട അമ്പ്
പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു
കൊള്ളാതിരുന്ന അമ്പുകൾ

കാലിൽ നിന്നും പുറപ്പെടാൻ
അപ്പോഴും
അനന്തമായി വൈകി
വിരലുകളുടെ വേടൻ
അപ്പോഴേയ്ക്കും
ഉയരങ്ങളിൽ നിന്നും വീണുപൊട്ടി,
പൊട്ടിവീണുത്തുടങ്ങി
അഥവാ എന്ന മേഘമുള്ള
അറ്റത്ത് എപ്പോഴും
അഴിഞ്ഞ ചേലത്തുമ്പുള്ള
കൃഷ്ണമഴ.

ഇവിടെ ഓരോ മനുഷ്യനും
അദൃശ്യമായ യുദ്ധങ്ങളിൽ
അസംഭവ്യമാം വിധം പങ്കെടുത്തു
കൊല്ലപ്പെട്ട കബന്ധങ്ങൾ

കവിതേ നീ കഴുകനാകുക
കൃഷ്ണൻ കാണാതെ
കൊത്തിവലിയ്ക്കുക
മനുഷ്യനെന്ന പഴക്കം ചെന്ന മൃതദേഹം

അതിന് മുമ്പ് പറന്നിറങ്ങുവാൻ
മറക്കാതിരിയ്ക്കുവാൻ
ഞാനിവിടെ അവന്റെ
ഗീത മറന്ന വാക്കുകളിൽ
വാരിവിതറുന്നു
ഞരക്കത്തിന്റെ
ചലനത്തിന്റെ
ചെറുപുഞ്ചിരിയുടെ വെറും മൺതരികൾ.

പൂത്തിട്ടുണ്ടാകാം എഴുത്തിന്റെ
പൊന്നശോകം

നിശ്ചലമാകും മുമ്പ്
എഴുതിയ കവിത അഴിഞ്ഞുപോകാതെ
പേനയുടെ തുമ്പ് കൊണ്ട്
ഒരു മഷിക്കെട്ട്.

നിർത്തുവാനാകുന്നില്ല
ചരിച്ചു വരയ്ക്കുന്നു
പൂർത്തിയാക്കുവാനാകാത്ത ഒരു വര
അതിൽ ഇരയായി ചാരിയിരിക്കുന്നു
ദൈവം പോലും പലപ്പോഴായി
കയറിനിന്ന
മനുഷ്യനെന്ന പദം.

Comments

  1. നിർത്തുവാനാകുന്നില്ല
    ചരിച്ചു വരയ്ക്കുന്നു
    പൂർത്തിയാക്കുവാനാകാത്ത ഒരു വര
    അതിൽ ഇരയായി ചാരിയിരിക്കുന്നു
    ദൈവം പോലും പലപ്പോഴായി
    കയറിനിന്ന
    മനുഷ്യനെന്ന പദം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...