ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി.
താക്കോൽ പുഴുതിലൂടെ
എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം
പകലിന്റെ മഷിക്കുപ്പിയായി
അകം കുഴച്ച്
അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി
പുറത്തേയ്ക്ക് നോക്കി.
പുറത്ത്,
പുറംമ്പണിയ്ക്ക് വന്ന
വെയിൽ
നിശ്ശബ്ദതയുടെ നൂലിൽ
നീളത്തിൽ കുരുങ്ങിത്തീർന്നു
അകത്തേയ്ക്ക് വന്ന
വെളിച്ചം
വെളിച്ചം കൊരുക്കാൻ
വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി
സുഷിരത്തിനിടയിലൂടെ
നിമിഷത്തിലേയ്ക്ക് നീണ്ടു
വെറുതേ തിളങ്ങി.
ആലിലക്കാലം,
സൂചിയിലൂടെ വേര് കൊരുത്ത്
ഒരാൽമരം ഉണ്ടാക്കി
വിരഹങ്ങളുടെ മഴയമുന
പിന്നിലേയ്ക്ക്
ഒരൊറ്റ വിലാപം രണ്ടായി പിന്നി,
അരയോളം നരച്ച്
ഗാന്ധാരി
ദൈവത്തിൽ നിന്നും
അവധിയെടുത്ത്,
എടുത്ത അവധി തലയിൽ വെച്ച്
മയിൽപ്പീലിയാക്കി
കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട്
മഴക്കാല കൃഷ്ണൻ
കാൽ വരച്ച്
അമ്പു തൊടുത്ത്
കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു
ചുമതലകളിൽനിന്നൊഴിഞ്ഞ
കൃഷ്ണൻ
ഒഴിയേണ്ട ഒന്നായി തോന്നിയില്ല
കൊള്ളേണ്ട അമ്പ്
പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു
കൊള്ളാതിരുന്ന അമ്പുകൾ
കാലിൽ നിന്നും പുറപ്പെടാൻ
അപ്പോഴും
അനന്തമായി വൈകി
വിരലുകളുടെ വേടൻ
അപ്പോഴേയ്ക്കും
ഉയരങ്ങളിൽ നിന്നും വീണുപൊട്ടി,
പൊട്ടിവീണുത്തുടങ്ങി
അഥവാ എന്ന മേഘമുള്ള
അറ്റത്ത് എപ്പോഴും
അഴിഞ്ഞ ചേലത്തുമ്പുള്ള
കൃഷ്ണമഴ.
ഇവിടെ ഓരോ മനുഷ്യനും
അദൃശ്യമായ യുദ്ധങ്ങളിൽ
അസംഭവ്യമാം വിധം പങ്കെടുത്തു
കൊല്ലപ്പെട്ട കബന്ധങ്ങൾ
കവിതേ നീ കഴുകനാകുക
കൃഷ്ണൻ കാണാതെ
കൊത്തിവലിയ്ക്കുക
മനുഷ്യനെന്ന പഴക്കം ചെന്ന മൃതദേഹം
അതിന് മുമ്പ് പറന്നിറങ്ങുവാൻ
മറക്കാതിരിയ്ക്കുവാൻ
ഞാനിവിടെ അവന്റെ
ഗീത മറന്ന വാക്കുകളിൽ
വാരിവിതറുന്നു
ഞരക്കത്തിന്റെ
ചലനത്തിന്റെ
ചെറുപുഞ്ചിരിയുടെ വെറും മൺതരികൾ.
പൂത്തിട്ടുണ്ടാകാം എഴുത്തിന്റെ
പൊന്നശോകം
നിശ്ചലമാകും മുമ്പ്
എഴുതിയ കവിത അഴിഞ്ഞുപോകാതെ
പേനയുടെ തുമ്പ് കൊണ്ട്
ഒരു മഷിക്കെട്ട്.
നിർത്തുവാനാകുന്നില്ല
ചരിച്ചു വരയ്ക്കുന്നു
പൂർത്തിയാക്കുവാനാകാത്ത ഒരു വര
അതിൽ ഇരയായി ചാരിയിരിക്കുന്നു
ദൈവം പോലും പലപ്പോഴായി
കയറിനിന്ന
മനുഷ്യനെന്ന പദം.
നിർത്തുവാനാകുന്നില്ല
ReplyDeleteചരിച്ചു വരയ്ക്കുന്നു
പൂർത്തിയാക്കുവാനാകാത്ത ഒരു വര
അതിൽ ഇരയായി ചാരിയിരിക്കുന്നു
ദൈവം പോലും പലപ്പോഴായി
കയറിനിന്ന
മനുഷ്യനെന്ന പദം.