Skip to main content

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത
ഒരിക്കലും
ഒരു നാടകമല്ല
അതിൽ ഒരിക്കലും ഒരു കഥ,
ഇല്ലേയില്ല

എന്നിട്ടും എന്റെ കവിതയിലെ
കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം
കാട്ടുന്നു

ഉദാഹരണത്തിന്
കവിതയിലെ ശലഭം ഉണർന്ന്
ചന്തയ്ക്ക് പോവുന്നു
മീൻ വാങ്ങിയാലും ഇല്ലെങ്കിലും
കറിവെയ്ക്കണോ വറുക്കണോ എന്ന്
ചിന്തിയ്ക്കുന്നു.

മീൻ വിൽക്കുന്ന പെണ്ണുമായി
മണത്തിന് പോലും വിലപേശുന്നു.

അവളുടെ നഗ്നത
അതും അവൾ തീരെ പ്രദർശിപ്പിക്കാത്തത്
മീൻകറിയിലിടാവുന്ന പുളിയാണെന്ന്
എല്ലാ സഭ്യതകളും ലംഘിച്ച്
പറഞ്ഞുവെയ്ക്കുമ്പോൾ മാത്രം
ഞാനിടപെടുന്നു

അപ്പോഴും
അവളുടെ മണവുമായി
ശലഭം,
പുക്കളെ സമീപിയ്ക്കുക
മാത്രം ചെയ്യുന്നു

പറഞ്ഞ് മനസ്സിലാക്കുവാൻ
ശ്രമിയ്ക്കാറുണ്ട്
ഞാൻ അവറ്റകളെ

വന്നുവന്നു തെറ്റിദ്ധാരണകളുടെ
അങ്ങേ അറ്റമാവുകയാണ്
കവിത

എനിയ്ക്ക് തെറ്റിദ്ധരിക്കാൻ
തോന്നുമ്പോൾ
ഞാൻ കവിതകളെഴുതുന്നു

ഞാനനുഭവിക്കുന്ന എല്ലാ ആത്മസംഘർഷങ്ങളിലൂടെയും
എന്റെ കവിത
പൂമ്പാറ്റകളെ പോലെ
കടന്നുപോകുന്നു

എന്റെ കവിത തെരുവിൽ
മറ്റൊരു കവിതയുമായി
സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട്

അവ മുറിവുകൾ സ്വയം വെച്ചുകെട്ടുന്നു.

ഇനിയും തുടങ്ങിയിട്ടില്ലാത്ത
ഒരു നാടകത്തിലെ കഥാപാത്രത്തിന്
തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ
ചുമയുടെ ചമയങ്ങൾ ഇടുന്നുണ്ട്.
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

നെഞ്ചു പൊട്ടുമാറ്
നിശ്ശബ്ദമായി ഒരിടത്തുനിന്ന് അത് അടക്കിപ്പിടിയ്ക്കുന്നു

അപ്പോഴൊക്കെ അടക്കിപ്പിടിയ്ക്കുന്ന ചുമ
എന്റെ വിരലുകൾ കവിതയിൽ 
ചുമച്ചുതുപ്പും.

എന്റെ കവിത
ഒരു വാക്കിന്റെ ചുമരിലേയ്ക്ക്
വേച്ച് വേച്ച് നടക്കും
കാണികളുടെ കൈയ്യടികൾക്കിടയിലേയ്ക്ക്
കമഴ്ന്ന് വീഴും

ആടുന്ന പഴയകാലത്തെ
മൈക്കിന് താഴെ
എഴുതുന്ന
വിരലുകൾക്കിടയിൽ
ചിലപ്പോൾ ചൂണ്ടിയ ഒരു വിരലായി,
അല്ലാത്തപ്പോൾ
ഒരു നിശ്ചലതയിൽ കുത്തി
കവിത മണക്കുന്ന മരണം
അഭിനയിച്ചു കാണിച്ച്,
വെളിച്ചം കാണാതെ വേദിയിൽ മരിച്ചുവീണെന്നിരിയ്ക്കും

വിശ്വസിയ്ക്കണം
എന്റെ കവിത
ഇനിയും  എഴുതിയിട്ടില്ലാത്ത
ഒരു കവിതയെ പ്രണയിക്കുന്നുണ്ട്

കണ്ടുകൊണ്ടിരിയ്ക്കുന്ന സിനിമയിൽ
നൃത്തരംഗം ചിത്രീകരിച്ചിട്ടില്ലാത്ത
ലൊക്കേഷനിൽ
കോറിയോഗ്രഫി വരെ
ചെയ്യുന്നുണ്ട്

എന്നിട്ടും
എന്റെ കവിതയുടെ പേരു
ഒരു സിനിമയിലും എഴുതിക്കാണിക്കുന്നില്ല

എത്ര വേഗത്തിലെഴുതിയാലും
എന്റെ കവിത
സ്ലോമോഷനിൽ വായനകളിലൂടെ
സഞ്ചരിക്കുന്നുണ്ട്

പലപ്പോഴും
എന്റെ എന്ന വാക്കുപേക്ഷിയ്ക്കുന്നുണ്ട്.

എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

Comments

  1. എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

    ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...