Skip to main content

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത
ഒരിക്കലും
ഒരു നാടകമല്ല
അതിൽ ഒരിക്കലും ഒരു കഥ,
ഇല്ലേയില്ല

എന്നിട്ടും എന്റെ കവിതയിലെ
കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം
കാട്ടുന്നു

ഉദാഹരണത്തിന്
കവിതയിലെ ശലഭം ഉണർന്ന്
ചന്തയ്ക്ക് പോവുന്നു
മീൻ വാങ്ങിയാലും ഇല്ലെങ്കിലും
കറിവെയ്ക്കണോ വറുക്കണോ എന്ന്
ചിന്തിയ്ക്കുന്നു.

മീൻ വിൽക്കുന്ന പെണ്ണുമായി
മണത്തിന് പോലും വിലപേശുന്നു.

അവളുടെ നഗ്നത
അതും അവൾ തീരെ പ്രദർശിപ്പിക്കാത്തത്
മീൻകറിയിലിടാവുന്ന പുളിയാണെന്ന്
എല്ലാ സഭ്യതകളും ലംഘിച്ച്
പറഞ്ഞുവെയ്ക്കുമ്പോൾ മാത്രം
ഞാനിടപെടുന്നു

അപ്പോഴും
അവളുടെ മണവുമായി
ശലഭം,
പുക്കളെ സമീപിയ്ക്കുക
മാത്രം ചെയ്യുന്നു

പറഞ്ഞ് മനസ്സിലാക്കുവാൻ
ശ്രമിയ്ക്കാറുണ്ട്
ഞാൻ അവറ്റകളെ

വന്നുവന്നു തെറ്റിദ്ധാരണകളുടെ
അങ്ങേ അറ്റമാവുകയാണ്
കവിത

എനിയ്ക്ക് തെറ്റിദ്ധരിക്കാൻ
തോന്നുമ്പോൾ
ഞാൻ കവിതകളെഴുതുന്നു

ഞാനനുഭവിക്കുന്ന എല്ലാ ആത്മസംഘർഷങ്ങളിലൂടെയും
എന്റെ കവിത
പൂമ്പാറ്റകളെ പോലെ
കടന്നുപോകുന്നു

എന്റെ കവിത തെരുവിൽ
മറ്റൊരു കവിതയുമായി
സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട്

അവ മുറിവുകൾ സ്വയം വെച്ചുകെട്ടുന്നു.

ഇനിയും തുടങ്ങിയിട്ടില്ലാത്ത
ഒരു നാടകത്തിലെ കഥാപാത്രത്തിന്
തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ
ചുമയുടെ ചമയങ്ങൾ ഇടുന്നുണ്ട്.
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

നെഞ്ചു പൊട്ടുമാറ്
നിശ്ശബ്ദമായി ഒരിടത്തുനിന്ന് അത് അടക്കിപ്പിടിയ്ക്കുന്നു

അപ്പോഴൊക്കെ അടക്കിപ്പിടിയ്ക്കുന്ന ചുമ
എന്റെ വിരലുകൾ കവിതയിൽ 
ചുമച്ചുതുപ്പും.

എന്റെ കവിത
ഒരു വാക്കിന്റെ ചുമരിലേയ്ക്ക്
വേച്ച് വേച്ച് നടക്കും
കാണികളുടെ കൈയ്യടികൾക്കിടയിലേയ്ക്ക്
കമഴ്ന്ന് വീഴും

ആടുന്ന പഴയകാലത്തെ
മൈക്കിന് താഴെ
എഴുതുന്ന
വിരലുകൾക്കിടയിൽ
ചിലപ്പോൾ ചൂണ്ടിയ ഒരു വിരലായി,
അല്ലാത്തപ്പോൾ
ഒരു നിശ്ചലതയിൽ കുത്തി
കവിത മണക്കുന്ന മരണം
അഭിനയിച്ചു കാണിച്ച്,
വെളിച്ചം കാണാതെ വേദിയിൽ മരിച്ചുവീണെന്നിരിയ്ക്കും

വിശ്വസിയ്ക്കണം
എന്റെ കവിത
ഇനിയും  എഴുതിയിട്ടില്ലാത്ത
ഒരു കവിതയെ പ്രണയിക്കുന്നുണ്ട്

കണ്ടുകൊണ്ടിരിയ്ക്കുന്ന സിനിമയിൽ
നൃത്തരംഗം ചിത്രീകരിച്ചിട്ടില്ലാത്ത
ലൊക്കേഷനിൽ
കോറിയോഗ്രഫി വരെ
ചെയ്യുന്നുണ്ട്

എന്നിട്ടും
എന്റെ കവിതയുടെ പേരു
ഒരു സിനിമയിലും എഴുതിക്കാണിക്കുന്നില്ല

എത്ര വേഗത്തിലെഴുതിയാലും
എന്റെ കവിത
സ്ലോമോഷനിൽ വായനകളിലൂടെ
സഞ്ചരിക്കുന്നുണ്ട്

പലപ്പോഴും
എന്റെ എന്ന വാക്കുപേക്ഷിയ്ക്കുന്നുണ്ട്.

എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

Comments

  1. എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

    ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...