വെളുക്കുമ്പോൾ
സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള
പാലം കടക്കുന്ന
സൂര്യൻ
സൂര്യനേയും ഉദയത്തേയും
ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന്
അടക്കം പറഞ്ഞൊഴിഞ്ഞു
കിഴക്ക്
താഴേയ്ക്ക്
കാതിന്റെ കൊത്തുപണിചെയ്ത്
കാതിലേയ്ക്ക്
തിരിഞ്ഞുകഴിഞ്ഞു കിഴക്ക്
മെല്ലെ മെല്ലെ
ദിക്കിന്റെ കാതാവുന്നു കിഴക്ക്
പക്ഷി കൊണ്ടുവന്നു മഷി
കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ
കിഴക്കൊന്നു ചരിഞ്ഞു
മഴ ഒഴിഞ്ഞുനിന്നു
ആകാശം മഷിക്കുപ്പിയായി
തൂവലിൽ മുക്കി പകലെന്നെഴുതി
പക്ഷി.
സൂര്യനൊരു പക്ഷിയായി
മരത്തിൽ ചെന്നിരുന്നു
ഇല കൊത്തിയിട്ടു പകലാക്കി
പാതിയിലേയ്ക്കിറങ്ങി
പകലിലേയ്ക്കിഴഞ്ഞു കയറി
തീയതിയിലെ ഉറുമ്പ്
മുറ്റത്ത് ചിക്കിയിട്ട ഭാഷ
കൊത്തു കൊണ്ട് കോഴികളും
നോക്ക് കൊണ്ട് കാക്കകളും
വന്ന് കൊത്തി
ചാക്കിൽ വാരിക്കെട്ടി വെച്ചു
വാക്കുകൾ
ചുവരിൽ അനുസരണ
എന്നെഴുതി
കറുത്ത ബോർഡുണ്ടായി
കവിത പകച്ചു.
ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു
എന്ന് പത്തുമണി മാത്രം
ചോദിച്ചു.
2
മണികളിൽ
മറുപടി കൊടുത്തു
ഘടികാരം.
ഉദയം ഇറത്തു
പുറത്തുവെച്ചു സൂര്യൻ
വെളിച്ചത്തിന്റെ കേസരം
പുറത്തേയ്ക്കിട്ടു
അകത്തേയ്ക്ക് ഉദിച്ചു
സൂര്യൻ
വെളിച്ചത്തിന്റെ പൂവുണ്ടായി
പകലിൽ പറ്റിപ്പിടിച്ചു
പുറമേ വെളിച്ചത്തിന്റെ പാറ്റയായി
സൂര്യൻ
അരയിഞ്ചു കനത്തിൽ പകൽ
ഒച്ചയുണ്ടാക്കാൻ മാത്രം
പാകത്തിന് വെയിൽ ചേർത്ത്
പത്തുമണിപ്പൂവിന്റെ പാലം
കടന്നു
സൂര്യൻ
3
സൂര്യനും പൂവും ഒന്ന് കുലുങ്ങി
മുറ്റത്ത്
തുളസിയില പോലെ
കാറ്റത്ത് ശൂന്യതയ്ക്ക് കതിരുണ്ടായി
ഉപമകൾ തരിശ്ശിട്ടു സൂര്യൻ
ശരീരം കഴിഞ്ഞ്
നിഴൽ
വീണ്ടും കറുത്തിരുണ്ടു
ഉച്ചകഴിഞ്ഞു സൂര്യൻ
വീണ്ടും കിളിയായി
തൂവൽ വിരുത്തു
കൊക്ക് വിതറി തൂവൽ വിടർത്തി
ചിറകുകളിൽ
മരത്തിന് ചോട്ടിൽ
വേരിന് മുകളിൽ
സൂര്യന് കളഞ്ഞുകിട്ടി രണ്ടുനാളെകൾ
ഒന്ന് നാളത്തേയ്ക്കെടുത്തു
മറ്റൊന്ന് മറ്റന്നാളത്തേയ്ക്ക്
അളന്നു മാറ്റി സൂര്യൻ
അനുവാദങ്ങളിലേയ്ക്ക്
സൂര്യൻ ഏഴായിരം ചുവപ്പിന്റെ നിഘണ്ടു
ഇരുണ്ട്
ഇറുത്ത്
എനിയ്ക്ക് ഇന്നലെയുടെ മണം
നേരം ഇരുട്ടുന്നു
നിഴൽ ഇറുത്തു
ഇരുട്ടിൽ
മാലകെട്ടാനിരുന്നു
സൂര്യൻ.
കിടക്ക തെറുത്ത്
ഉറക്കത്തിന്റെ
തിരിയിടുന്നു
ഇരുട്ടിൽ സൂര്യന്റെ അനക്കം.
കിഴക്കൊന്നു ചരിഞ്ഞു
ReplyDeleteമഴ ഒഴിഞ്ഞുനിന്നു
ആകാശം മഷിക്കുപ്പിയായി
തൂവലിൽ മുക്കി പകലെന്നെഴുതി
പക്ഷി.