Skip to main content

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ
സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള
പാലം കടക്കുന്ന
സൂര്യൻ

സൂര്യനേയും ഉദയത്തേയും
ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന്
അടക്കം പറഞ്ഞൊഴിഞ്ഞു
കിഴക്ക്

താഴേയ്ക്ക്
കാതിന്റെ കൊത്തുപണിചെയ്ത്
കാതിലേയ്ക്ക്
തിരിഞ്ഞുകഴിഞ്ഞു കിഴക്ക്

മെല്ലെ മെല്ലെ
ദിക്കിന്റെ കാതാവുന്നു കിഴക്ക്

പക്ഷി കൊണ്ടുവന്നു മഷി
കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ

കിഴക്കൊന്നു ചരിഞ്ഞു
മഴ ഒഴിഞ്ഞുനിന്നു
ആകാശം മഷിക്കുപ്പിയായി

തൂവലിൽ മുക്കി പകലെന്നെഴുതി
പക്ഷി.

സൂര്യനൊരു പക്ഷിയായി
മരത്തിൽ ചെന്നിരുന്നു
ഇല കൊത്തിയിട്ടു പകലാക്കി
പാതിയിലേയ്ക്കിറങ്ങി
പകലിലേയ്ക്കിഴഞ്ഞു കയറി
തീയതിയിലെ ഉറുമ്പ്

മുറ്റത്ത്  ചിക്കിയിട്ട ഭാഷ
കൊത്തു കൊണ്ട് കോഴികളും
നോക്ക് കൊണ്ട് കാക്കകളും
വന്ന് കൊത്തി
ചാക്കിൽ വാരിക്കെട്ടി വെച്ചു
വാക്കുകൾ

ചുവരിൽ അനുസരണ
എന്നെഴുതി
കറുത്ത ബോർഡുണ്ടായി

കവിത പകച്ചു.
ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു
എന്ന് പത്തുമണി മാത്രം
ചോദിച്ചു.

2

മണികളിൽ
മറുപടി കൊടുത്തു
ഘടികാരം.

ഉദയം ഇറത്തു
പുറത്തുവെച്ചു സൂര്യൻ
വെളിച്ചത്തിന്റെ കേസരം
പുറത്തേയ്ക്കിട്ടു
അകത്തേയ്ക്ക് ഉദിച്ചു
സൂര്യൻ

വെളിച്ചത്തിന്റെ പൂവുണ്ടായി

പകലിൽ പറ്റിപ്പിടിച്ചു
പുറമേ വെളിച്ചത്തിന്റെ പാറ്റയായി
സൂര്യൻ

അരയിഞ്ചു കനത്തിൽ പകൽ

ഒച്ചയുണ്ടാക്കാൻ മാത്രം
പാകത്തിന് വെയിൽ ചേർത്ത്
പത്തുമണിപ്പൂവിന്റെ പാലം
കടന്നു
സൂര്യൻ

3
സൂര്യനും പൂവും ഒന്ന് കുലുങ്ങി

മുറ്റത്ത്
തുളസിയില പോലെ
കാറ്റത്ത് ശൂന്യതയ്ക്ക് കതിരുണ്ടായി

ഉപമകൾ തരിശ്ശിട്ടു സൂര്യൻ

ശരീരം കഴിഞ്ഞ്
നിഴൽ
വീണ്ടും കറുത്തിരുണ്ടു

ഉച്ചകഴിഞ്ഞു സൂര്യൻ
വീണ്ടും കിളിയായി

തൂവൽ വിരുത്തു
കൊക്ക് വിതറി തൂവൽ വിടർത്തി
ചിറകുകളിൽ

മരത്തിന് ചോട്ടിൽ
വേരിന് മുകളിൽ
സൂര്യന് കളഞ്ഞുകിട്ടി രണ്ടുനാളെകൾ 
ഒന്ന് നാളത്തേയ്ക്കെടുത്തു
മറ്റൊന്ന് മറ്റന്നാളത്തേയ്ക്ക്
അളന്നു മാറ്റി സൂര്യൻ

അനുവാദങ്ങളിലേയ്ക്ക്
സൂര്യൻ ഏഴായിരം ചുവപ്പിന്റെ നിഘണ്ടു

ഇരുണ്ട്
ഇറുത്ത്
എനിയ്ക്ക് ഇന്നലെയുടെ മണം
നേരം ഇരുട്ടുന്നു

നിഴൽ ഇറുത്തു
ഇരുട്ടിൽ
മാലകെട്ടാനിരുന്നു
സൂര്യൻ.

കിടക്ക തെറുത്ത്
ഉറക്കത്തിന്റെ
തിരിയിടുന്നു
ഇരുട്ടിൽ സൂര്യന്റെ അനക്കം.

Comments

  1. കിഴക്കൊന്നു ചരിഞ്ഞു
    മഴ ഒഴിഞ്ഞുനിന്നു
    ആകാശം മഷിക്കുപ്പിയായി

    തൂവലിൽ മുക്കി പകലെന്നെഴുതി
    പക്ഷി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...