Skip to main content

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട്
നിശ്ശബ്ദതയ്ക്ക്
തുടർച്ചകൾ
അഥവാ തുടർച്ചയില്ലാത്തത്
നിശ്ശബ്ദതയാകുന്നില്ല

അഥവാ ആയാൽതന്നെ
അത്
തുളുമ്പുന്നു
പാതിയിലേയ്ക്ക്
പൂർണ്ണതയുടെ പരാതിയിലേയ്ക്ക്

നിശ്ചലത പരാതിയുടെ വേരുള്ള
ആൽമരം

അതിൽ വേറൊരു നിശ്ശബ്ദത
അതും ഉണ്ടങ്കിൽ തന്നെ
പരാതിയുടെ
കൂടുള്ള കിളി

കിളികളുടെ തൂവലും
സ്വാഭാവികമായി
ആകാശവും തുളുമ്പുന്നു
കിളികൾക്ക്
തുളുമ്പുന്ന നിറം
അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ

ഇലകളിലേയ്ക്ക്
ശിഖരങ്ങളിലേയ്ക്ക്
അകലങ്ങളിലേയ്ക്ക്
ചെരിയുന്ന കൂട്
കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ

അവയ്ക്ക് മുമ്പിൽ ആകാശം
തുളുമ്പി നീലിച്ച തുമ്പി
അവിടെ
നിശ്ശബ്ദതയ്ക്കും കിളികൾക്കും
സ്വാഭാവികതയുടെ തുളുമ്പൽ

തുളുമ്പുന്ന നിശ്ശബ്ദത
നിശ്ചലമായാൽ
ആകാശമായി.

2

ആകാശത്തേയ്ക്ക്
തുളുമ്പിയ മരം
അതിൽ പരാതികൾക്ക്
അടയിരിയ്ക്കും കിളി

വിരിഞ്ഞ് വരുന്നവയൊക്കെ
പരാതിക്കുഞ്ഞുങ്ങൾ
അവയ്ക്ക്
പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ

കുഞ്ഞുങ്ങളില്ലാത്ത വസന്തം
പൂവിന്റെ നിശ്ശബ്ദതയെ
ഓമനിയ്ക്കുമ്പോലെ,
ഓമനിയ്ക്കുവാനായി മാത്രം
ഞാനൊരു ഉപമയെ 
ഇവിടെവെച്ച് കവിതയിൽ
എടുത്തുവളർത്തുന്നു

3

നിശ്ശബ്ദത ആകാശത്തിന്റെ പൂർവ്വികൻ
അത് നിലനിറത്തിൽ
ഓളങ്ങളിൽ
പുലരിയിൽ
ബലിയിടാനെത്തുന്നു
ആകാശത്തിന്റെ പരേതാത്മാവിന്.

പഴയകാലത്തെ മരങ്ങൾ
നിശ്ശബ്ദതയുടെ കലാലയങ്ങൾ
അവിടെ
ചലനത്തിന്റെ ഹാഫ് സാരിയുടത്ത
ഒരില

ഏതോ ചലച്ചിത്രത്തിൽ
കണ്ടുമറന്നത്.
മഴത്തുള്ളികൾ മാറോടടക്കിപ്പിടിച്ച
പുസ്തകങ്ങൾ

മഴ ശബ്ദത്തെ കുറിച്ച് ക്ലാസെടുക്കുന്ന
ലക്ചറർ

നിശ്ശബ്ദതയിൽ
മഴയുടെ പ്രതിബിംബം

തോർച്ചയുടുത്ത അടുത്ത പീരിയേഡ്
പ്രണയത്തിന്റെ തുടർച്ച  പോലെ
കലകളിൽ നിശ്ശബ്ദത.

4

കൈക്കുടന്നയിൽ എടുത്ത ജലത്തിൽ
നിശ്ശബ്ദത അനുഭവിച്ചു
വിരലുകൾ അഞ്ച് നിശ്ശബ്ദത

ശരീരം എരിയുന്ന മെഴുകുതിരിയാണെന്നായിരുന്നു
ധാരണ

വെളിച്ചം കൊണ്ട് കെട്ടി മേഞ്ഞ
ഒരു കൂരയാവുകയായിരുന്നു
മെഴുകുതിരി

വെളിച്ചം
തീ പിടിച്ച ഒച്ചയാണെന്ന് തിരിച്ചറിയുമ്പോൾ
ആ കാഴ്ച്ചപ്പാട്
അണയ്ക്കുന്നു

വീണ ചാരക്കട്ടയുടെ നിശ്ശബ്ദതയിൽ
താനെ അണയുമെന്ന വിചാരത്തിൽ
ശരീരം ഒരു ചന്ദനത്തിരിയെന്ന്
ഉറപ്പിയ്ക്കുന്നു.

മറ്റാർക്കും കാണാനാവാത്ത വെളിച്ചം
മരിച്ചു എന്ന വാക്കിൽ ഉണ്ടെന്ന് വിശ്വസിയ്ക്കുന്നു

വെളിച്ചമൊഴിച്ചു ഒരാളെ കുളിപ്പിക്കുന്നു
ഇല്ല എന്നയാൾ വിശ്വസിക്കും വരെ.

മരിയ്ക്കുന്നത് വരെ
മറ്റൊരാളായിരുന്നു
എന്ന് വിശ്വസിപ്പിയ്ക്കുന്നു

വരൂ എന്ന നിശ്ശബ്ദതയ്ക്ക്
വെളിച്ചം കൊളുത്തി വെയ്ക്കുന്നു

ശ്വസിയ്ക്കുന്ന ശബ്ദം
നിശ്ശബ്ദത മുറിയ്ക്കുന്നു

5

കടന്നുപോകുന്ന തീവണ്ടിയിൽ നിന്നും
കാലുകൾ കൊണ്ട് ഇറുത്തെടുത്തു
അസഹനീയമായ തുടർച്ച

നിശ്ശബ്ദത തുടർന്നു
നിശ്ശബ്ദത കേൾക്കാനാവുന്ന കഥയാവുന്നു
എഴുതുവാനാവാത്ത കവിതയും

വിരലുകൾ കൊണ്ട്
ഇലകൾ ഇറുത്തെടുത്ത
മുരിങ്ങയിലക്കൊത്ത് പോലെ തീവണ്ടി

മുരിങ്ങയില മഞ്ഞ പോലെ
മഞ്ഞ നനഞ്ഞ തീവണ്ടി

മുരിങ്ങ മരത്തോളം ദുർബലമായി
പാളങ്ങൾ

തീവണ്ടിയിൽ അവൾ
എല്ലാ തുടർച്ചകളിൽ നിന്നും തിരിച്ചുപോകുന്നവൾ

6

ശരിയ്ക്കും
ഏകാന്തതയാണ് ഉദ്ദേശിക്കുന്നത്,
നിശ്ശബ്ദത കൊണ്ട്
ഏകാന്തത എന്ന പദം ഉപയോഗിച്ച്
ദൈവവും മടുത്തിരിയ്ക്കുന്നു.

ദൈവം
എന്നു മുതലോ മനുഷ്യപ്പറ്റില്ലാത്ത
ഒരു കച്ചവടക്കാരൻ

ഏതോ കച്ചവടത്തിന്റെ തുടർച്ച പോലെ
നിശ്ശബ്ദത

കൂടുതൽ കച്ചവടത്തിന് വേണ്ടി
തന്റെ ഉൽപ്പന്നങ്ങളിൽ
അപകടകരമാം വിധം
ദൈവം
ഏകാന്തതയുടെ എസ്സൻസ് ചേർത്തുതുടങ്ങുന്നു.

ശബ്ദമില്ലാത്ത മന്ത്രം
ഓം നിശ്ശബ്ദതയായ നമ:

എന്തിന്റെയോ തുടർച്ചയെന്നോണ്ണം
ദൈവം,
നിശ്ശബ്ദതയുടെ പ്രതിഷ്ഠയാവുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...