Skip to main content

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം
അതിന്റെ തണുപ്പുള്ള തണൽ
വേരിന്റെ
ഉടലരച്ചിടുന്നു..

ആകാശവും പകുത്തു
മണത്തിന്റെ പക്ഷിമടിയിൽ
കിടക്കുന്നു.

നിന്നിലേയ്ക്കുള്ള
നിശ്ശബ്ദതയുടെ കാലടികൾ

ഒഴുകിപ്പോകുന്ന ചുവടുകളിൽ
കുഞ്ഞുവിരലൊഴുക്കിന്റെ
തലയണ വെച്ചു കിടക്കുന്ന
മീനാകുന്നു
ഞാൻ.

പെയ്യുന്ന ചുണ്ടുകൾക്കും
മഴക്കോൾ മണമുള്ള മുലകൾക്കും താഴെ
ഞാനൊരു ഒഴുകാൻ മടിച്ചു കിടക്കും
കൊച്ചരുവി

സുഷിരങ്ങളുടെ കടവുള്ള ഓടക്കുഴൽ
സുഷിരങ്ങളും ഒഴുകുന്നു
വായിക്കുന്തോറും
അവളൊരു രാഗമാവുന്നു.

മീൻകണ്ണുകിനിഞ്ഞ്
ഒഴുകിപ്പോകുന്ന ദൂരത്തിൽ നോക്കി കിടക്കുന്നു.
ഒരു നെടുവീർപ്പിൽ
നിശ്ശബ്ദം
കൊരുത്തെടുക്കുന്നു,
പുഴയുടെ അഞ്ചിതളൊഴുക്ക്

നോക്കിയിരിക്കുന്നു
അഞ്ചിതൾനിശ്ശബ്ദത
പൂവാകുന്നത്

കൊഴിഞ്ഞുവീഴുന്ന ഒന്നിൽ
കൊരുത്തിരിയ്ക്കുന്ന പൂവായിരുന്നു

ഇനി ഇലകളിൽ നിന്നും പഠിയ്ക്കേണ്ടതുണ്ട്
അപരിചിതനാകലിന്റെ കല.

കഴിയുന്നില്ല
ചോദ്യമൊരു വേരാവുന്നു
ഉത്തരം ഒരു മരവും

പൊരുതിയിരുന്നോ?
ഉവ്വ് പൊരുതിയിരുന്നു..

നെടുവീർപ്പിന്റെ ശൽക്കങ്ങൾ
പൊളിച്ചുകളഞ്ഞു കഴിഞ്ഞാൽ
ഇതാ തെളിവുകൾ!

Comments

  1. ഏകാന്തതയുടെ അപാര
    തീരം ഇല്ലാത്ത കലികാല വൈഭവം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം