ഏകാന്തത എന്ന ചന്ദനമരം
അതിന്റെ തണുപ്പുള്ള തണൽ
വേരിന്റെ
ഉടലരച്ചിടുന്നു..
ആകാശവും പകുത്തു
മണത്തിന്റെ പക്ഷിമടിയിൽ
കിടക്കുന്നു.
നിന്നിലേയ്ക്കുള്ള
നിശ്ശബ്ദതയുടെ കാലടികൾ
ഒഴുകിപ്പോകുന്ന ചുവടുകളിൽ
കുഞ്ഞുവിരലൊഴുക്കിന്റെ
തലയണ വെച്ചു കിടക്കുന്ന
മീനാകുന്നു
ഞാൻ.
പെയ്യുന്ന ചുണ്ടുകൾക്കും
മഴക്കോൾ മണമുള്ള മുലകൾക്കും താഴെ
ഞാനൊരു ഒഴുകാൻ മടിച്ചു കിടക്കും
കൊച്ചരുവി
സുഷിരങ്ങളുടെ കടവുള്ള ഓടക്കുഴൽ
സുഷിരങ്ങളും ഒഴുകുന്നു
വായിക്കുന്തോറും
അവളൊരു രാഗമാവുന്നു.
മീൻകണ്ണുകിനിഞ്ഞ്
ഒഴുകിപ്പോകുന്ന ദൂരത്തിൽ നോക്കി കിടക്കുന്നു.
ഒരു നെടുവീർപ്പിൽ
നിശ്ശബ്ദം
കൊരുത്തെടുക്കുന്നു,
പുഴയുടെ അഞ്ചിതളൊഴുക്ക്
നോക്കിയിരിക്കുന്നു
അഞ്ചിതൾനിശ്ശബ്ദത
പൂവാകുന്നത്
കൊഴിഞ്ഞുവീഴുന്ന ഒന്നിൽ
കൊരുത്തിരിയ്ക്കുന്ന പൂവായിരുന്നു
ഇനി ഇലകളിൽ നിന്നും പഠിയ്ക്കേണ്ടതുണ്ട്
അപരിചിതനാകലിന്റെ കല.
കഴിയുന്നില്ല
ചോദ്യമൊരു വേരാവുന്നു
ഉത്തരം ഒരു മരവും
പൊരുതിയിരുന്നോ?
ഉവ്വ് പൊരുതിയിരുന്നു..
നെടുവീർപ്പിന്റെ ശൽക്കങ്ങൾ
പൊളിച്ചുകളഞ്ഞു കഴിഞ്ഞാൽ
ഇതാ തെളിവുകൾ!
ഏകാന്തതയുടെ അപാര
ReplyDeleteതീരം ഇല്ലാത്ത കലികാല വൈഭവം ...!