Skip to main content

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ
പതിവായി
എന്റെ കണ്ണുകൾ
വാങ്ങിക്കൊണ്ട് പോകുന്ന
ഒരാൾ

ഞാനെഴുതുവാൻ പോകുന്ന കവിതയിലെ
ആദ്യവരികൾ
അയാൾ ഉറങ്ങുന്നതിന് മുമ്പ്
പറയാൻ പോകുന്ന കഥയിൽ
ആദ്യം ചേർക്കും

ഞാനുറങ്ങാതെ കിടക്കും

കഥ പറഞ്ഞുപറഞ്ഞ്
അയാളുടെ കഥ
ചെമ്പുകലം പോലെ തിളയ്ക്കും
അതിനടിയിലെ
കൂട്ടിയിട്ട തീ പോലെ പൊള്ളും

ഞാനെഴുതാൻ പോകുന്ന വരികൾ
തുടർന്ന്
അയാൾ അതിൽ
വിതറും

ബിരിയാണി ചെമ്പ് കഴുകുവാൻ വരുന്ന പെണ്ണിന്റെ
തലയിൽ നിന്നും
അതേ നിറമുള്ള
അതേ മണമുള്ള
തലേന്നത്തെ പൂവ്
കഴുകിത്തീരുമ്പോഴേയ്ക്കും
അവളിരുന്നതിന് പിന്നിൽ
അയാൾക്ക് ചുറ്റും 
ഉലഞ്ഞുലഞ്ഞ് താഴെവീണിരിയ്ക്കും

അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും

എന്നിട്ടോ  എന്ന വാക്ക്
അവൾ
പിന്നെയും പിന്നെയും ചേർക്കും

അതിനിടയിൽ പിന്നെ എന്ന വാക്ക്
അയാൾ നീളത്തിൽ
മറ്റേതോ കറിയിൽ കീറിയിട്ട
മുരിങ്ങാക്കായയാവും

അവളത് പറയുന്തോറും
അയാളാവാക്ക്
കടിച്ചീമ്പി
കഥയുടെ അരികിൽ വെയ്ക്കും

അതിനിടയിൽ
അയാൾ കഥ തുടരും
അയാൾ തന്നെ
അപ്പുറത്ത് ചെന്നിരുന്ന്
കേൾക്കും
എന്നിട്ടോ എന്ന് അയാൾ
തിരിച്ചു ചോദിച്ച്
ഇപ്പുറത്ത് വന്നിരുന്നു കഥ തുടരും

മണ്ണും
പൂക്കളും
ഇലകളും
കവിതയിലെ വരികളുമായി
കടിച്ചീമ്പിയ എന്റെ കണ്ണുകൾ
ചവച്ച് തുപ്പിയ അവളുടെ ചുണ്ടുകളുമായി
പതിയേ പുതുതായി ഒഴുകിവരുന്ന അഴുക്കുവെള്ളം
എന്റെ ഉറക്കത്തിന്റെ അരികിൽ തൊടും

അവൾ രണ്ട് പാത്രം കൂടി
കൂടുതൽ കഴുകിയിട്ടുണ്ടാവും
എന്ന് കരുതി
ഞാൻ
അയാളുടെ ഉറക്കത്തിന് മുകളിലേയ്ക്ക്
എന്റെ കാലുകൾ കയറ്റിവെയ്ക്കും

കഥ തീരുമ്പോൾ
പരിസരത്തൊന്നും ആരും ഇല്ലാത്തവണ്ണം
കൂട്ടംകൂടിക്കിടക്കുന്ന
എന്നിട്ടോ എന്ന ചോദ്യത്തിന്റെ
എല്ലിൻകഷ്ണങ്ങൾ

ഞാൻ ഇനിയും
എഴുതിതീർന്നിട്ടില്ല കവിത
അയാളിപ്പോൾ
കഥ കഴിഞ്ഞ്
ഉറക്കം പിടിച്ചിട്ടുണ്ടാവും
കവിതയിൽ.

Comments

  1. അയാൾ കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും

    എന്നിട്ടോ എന്ന വാക്ക്
    അവൾ
    പിന്നെയും പിന്നെയും ചേർക്കും..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?