Skip to main content

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട്
നിശ്ശബ്ദതയ്ക്ക്
തുടർച്ചകൾ
അഥവാ തുടർച്ചയില്ലാത്തത്
നിശ്ശബ്ദതയാകുന്നില്ല

അഥവാ ആയാൽതന്നെ
അത്
തുളുമ്പുന്നു
പാതിയിലേയ്ക്ക്
പൂർണ്ണതയുടെ പരാതിയിലേയ്ക്ക്

നിശ്ചലത പരാതിയുടെ വേരുള്ള
ആൽമരം

അതിൽ വേറൊരു നിശ്ശബ്ദത
അതും ഉണ്ടങ്കിൽ തന്നെ
പരാതിയുടെ
കൂടുള്ള കിളി

കിളികളുടെ തൂവലും
സ്വാഭാവികമായി
ആകാശവും തുളുമ്പുന്നു
കിളികൾക്ക്
തുളുമ്പുന്ന നിറം
അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ

ഇലകളിലേയ്ക്ക്
ശിഖരങ്ങളിലേയ്ക്ക്
അകലങ്ങളിലേയ്ക്ക്
ചെരിയുന്ന കൂട്
കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ

അവയ്ക്ക് മുമ്പിൽ ആകാശം
തുളുമ്പി നീലിച്ച തുമ്പി
അവിടെ
നിശ്ശബ്ദതയ്ക്കും കിളികൾക്കും
സ്വാഭാവികതയുടെ തുളുമ്പൽ

തുളുമ്പുന്ന നിശ്ശബ്ദത
നിശ്ചലമായാൽ
ആകാശമായി.

2

ആകാശത്തേയ്ക്ക്
തുളുമ്പിയ മരം
അതിൽ പരാതികൾക്ക്
അടയിരിയ്ക്കും കിളി

വിരിഞ്ഞ് വരുന്നവയൊക്കെ
പരാതിക്കുഞ്ഞുങ്ങൾ
അവയ്ക്ക്
പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ

കുഞ്ഞുങ്ങളില്ലാത്ത വസന്തം
പൂവിന്റെ നിശ്ശബ്ദതയെ
ഓമനിയ്ക്കുമ്പോലെ,
ഓമനിയ്ക്കുവാനായി മാത്രം
ഞാനൊരു ഉപമയെ 
ഇവിടെവെച്ച് കവിതയിൽ
എടുത്തുവളർത്തുന്നു

3

നിശ്ശബ്ദത ആകാശത്തിന്റെ പൂർവ്വികൻ
അത് നിലനിറത്തിൽ
ഓളങ്ങളിൽ
പുലരിയിൽ
ബലിയിടാനെത്തുന്നു
ആകാശത്തിന്റെ പരേതാത്മാവിന്.

പഴയകാലത്തെ മരങ്ങൾ
നിശ്ശബ്ദതയുടെ കലാലയങ്ങൾ
അവിടെ
ചലനത്തിന്റെ ഹാഫ് സാരിയുടത്ത
ഒരില

ഏതോ ചലച്ചിത്രത്തിൽ
കണ്ടുമറന്നത്.
മഴത്തുള്ളികൾ മാറോടടക്കിപ്പിടിച്ച
പുസ്തകങ്ങൾ

മഴ ശബ്ദത്തെ കുറിച്ച് ക്ലാസെടുക്കുന്ന
ലക്ചറർ

നിശ്ശബ്ദതയിൽ
മഴയുടെ പ്രതിബിംബം

തോർച്ചയുടുത്ത അടുത്ത പീരിയേഡ്
പ്രണയത്തിന്റെ തുടർച്ച  പോലെ
കലകളിൽ നിശ്ശബ്ദത.

4

കൈക്കുടന്നയിൽ എടുത്ത ജലത്തിൽ
നിശ്ശബ്ദത അനുഭവിച്ചു
വിരലുകൾ അഞ്ച് നിശ്ശബ്ദത

ശരീരം എരിയുന്ന മെഴുകുതിരിയാണെന്നായിരുന്നു
ധാരണ

വെളിച്ചം കൊണ്ട് കെട്ടി മേഞ്ഞ
ഒരു കൂരയാവുകയായിരുന്നു
മെഴുകുതിരി

വെളിച്ചം
തീ പിടിച്ച ഒച്ചയാണെന്ന് തിരിച്ചറിയുമ്പോൾ
ആ കാഴ്ച്ചപ്പാട്
അണയ്ക്കുന്നു

വീണ ചാരക്കട്ടയുടെ നിശ്ശബ്ദതയിൽ
താനെ അണയുമെന്ന വിചാരത്തിൽ
ശരീരം ഒരു ചന്ദനത്തിരിയെന്ന്
ഉറപ്പിയ്ക്കുന്നു.

മറ്റാർക്കും കാണാനാവാത്ത വെളിച്ചം
മരിച്ചു എന്ന വാക്കിൽ ഉണ്ടെന്ന് വിശ്വസിയ്ക്കുന്നു

വെളിച്ചമൊഴിച്ചു ഒരാളെ കുളിപ്പിക്കുന്നു
ഇല്ല എന്നയാൾ വിശ്വസിക്കും വരെ.

മരിയ്ക്കുന്നത് വരെ
മറ്റൊരാളായിരുന്നു
എന്ന് വിശ്വസിപ്പിയ്ക്കുന്നു

വരൂ എന്ന നിശ്ശബ്ദതയ്ക്ക്
വെളിച്ചം കൊളുത്തി വെയ്ക്കുന്നു

ശ്വസിയ്ക്കുന്ന ശബ്ദം
നിശ്ശബ്ദത മുറിയ്ക്കുന്നു

5

കടന്നുപോകുന്ന തീവണ്ടിയിൽ നിന്നും
കാലുകൾ കൊണ്ട് ഇറുത്തെടുത്തു
അസഹനീയമായ തുടർച്ച

നിശ്ശബ്ദത തുടർന്നു
നിശ്ശബ്ദത കേൾക്കാനാവുന്ന കഥയാവുന്നു
എഴുതുവാനാവാത്ത കവിതയും

വിരലുകൾ കൊണ്ട്
ഇലകൾ ഇറുത്തെടുത്ത
മുരിങ്ങയിലക്കൊത്ത് പോലെ തീവണ്ടി

മുരിങ്ങയില മഞ്ഞ പോലെ
മഞ്ഞ നനഞ്ഞ തീവണ്ടി

മുരിങ്ങ മരത്തോളം ദുർബലമായി
പാളങ്ങൾ

തീവണ്ടിയിൽ അവൾ
എല്ലാ തുടർച്ചകളിൽ നിന്നും തിരിച്ചുപോകുന്നവൾ

6

ശരിയ്ക്കും
ഏകാന്തതയാണ് ഉദ്ദേശിക്കുന്നത്,
നിശ്ശബ്ദത കൊണ്ട്
ഏകാന്തത എന്ന പദം ഉപയോഗിച്ച്
ദൈവവും മടുത്തിരിയ്ക്കുന്നു.

ദൈവം
എന്നു മുതലോ മനുഷ്യപ്പറ്റില്ലാത്ത
ഒരു കച്ചവടക്കാരൻ

ഏതോ കച്ചവടത്തിന്റെ തുടർച്ച പോലെ
നിശ്ശബ്ദത

കൂടുതൽ കച്ചവടത്തിന് വേണ്ടി
തന്റെ ഉൽപ്പന്നങ്ങളിൽ
അപകടകരമാം വിധം
ദൈവം
ഏകാന്തതയുടെ എസ്സൻസ് ചേർത്തുതുടങ്ങുന്നു.

ശബ്ദമില്ലാത്ത മന്ത്രം
ഓം നിശ്ശബ്ദതയായ നമ:

എന്തിന്റെയോ തുടർച്ചയെന്നോണ്ണം
ദൈവം,
നിശ്ശബ്ദതയുടെ പ്രതിഷ്ഠയാവുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!