Skip to main content

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട്
നിശ്ശബ്ദതയ്ക്ക്
തുടർച്ചകൾ
അഥവാ തുടർച്ചയില്ലാത്തത്
നിശ്ശബ്ദതയാകുന്നില്ല

അഥവാ ആയാൽതന്നെ
അത്
തുളുമ്പുന്നു
പാതിയിലേയ്ക്ക്
പൂർണ്ണതയുടെ പരാതിയിലേയ്ക്ക്

നിശ്ചലത പരാതിയുടെ വേരുള്ള
ആൽമരം

അതിൽ വേറൊരു നിശ്ശബ്ദത
അതും ഉണ്ടങ്കിൽ തന്നെ
പരാതിയുടെ
കൂടുള്ള കിളി

കിളികളുടെ തൂവലും
സ്വാഭാവികമായി
ആകാശവും തുളുമ്പുന്നു
കിളികൾക്ക്
തുളുമ്പുന്ന നിറം
അവയ്ക്ക് തേനിലേയ്ക്കു തുളുമ്പുന്ന കൂവൽ

ഇലകളിലേയ്ക്ക്
ശിഖരങ്ങളിലേയ്ക്ക്
അകലങ്ങളിലേയ്ക്ക്
ചെരിയുന്ന കൂട്
കിളികളിലേയ്ക്ക് ചെരിയുന്ന മരങ്ങൾ

അവയ്ക്ക് മുമ്പിൽ ആകാശം
തുളുമ്പി നീലിച്ച തുമ്പി
അവിടെ
നിശ്ശബ്ദതയ്ക്കും കിളികൾക്കും
സ്വാഭാവികതയുടെ തുളുമ്പൽ

തുളുമ്പുന്ന നിശ്ശബ്ദത
നിശ്ചലമായാൽ
ആകാശമായി.

2

ആകാശത്തേയ്ക്ക്
തുളുമ്പിയ മരം
അതിൽ പരാതികൾക്ക്
അടയിരിയ്ക്കും കിളി

വിരിഞ്ഞ് വരുന്നവയൊക്കെ
പരാതിക്കുഞ്ഞുങ്ങൾ
അവയ്ക്ക്
പറന്നു പറ്റുമ്പോഴൊക്കെ പൂക്കളുടെ തീറ്റ

കുഞ്ഞുങ്ങളില്ലാത്ത വസന്തം
പൂവിന്റെ നിശ്ശബ്ദതയെ
ഓമനിയ്ക്കുമ്പോലെ,
ഓമനിയ്ക്കുവാനായി മാത്രം
ഞാനൊരു ഉപമയെ 
ഇവിടെവെച്ച് കവിതയിൽ
എടുത്തുവളർത്തുന്നു

3

നിശ്ശബ്ദത ആകാശത്തിന്റെ പൂർവ്വികൻ
അത് നിലനിറത്തിൽ
ഓളങ്ങളിൽ
പുലരിയിൽ
ബലിയിടാനെത്തുന്നു
ആകാശത്തിന്റെ പരേതാത്മാവിന്.

പഴയകാലത്തെ മരങ്ങൾ
നിശ്ശബ്ദതയുടെ കലാലയങ്ങൾ
അവിടെ
ചലനത്തിന്റെ ഹാഫ് സാരിയുടത്ത
ഒരില

ഏതോ ചലച്ചിത്രത്തിൽ
കണ്ടുമറന്നത്.
മഴത്തുള്ളികൾ മാറോടടക്കിപ്പിടിച്ച
പുസ്തകങ്ങൾ

മഴ ശബ്ദത്തെ കുറിച്ച് ക്ലാസെടുക്കുന്ന
ലക്ചറർ

നിശ്ശബ്ദതയിൽ
മഴയുടെ പ്രതിബിംബം

തോർച്ചയുടുത്ത അടുത്ത പീരിയേഡ്
പ്രണയത്തിന്റെ തുടർച്ച  പോലെ
കലകളിൽ നിശ്ശബ്ദത.

4

കൈക്കുടന്നയിൽ എടുത്ത ജലത്തിൽ
നിശ്ശബ്ദത അനുഭവിച്ചു
വിരലുകൾ അഞ്ച് നിശ്ശബ്ദത

ശരീരം എരിയുന്ന മെഴുകുതിരിയാണെന്നായിരുന്നു
ധാരണ

വെളിച്ചം കൊണ്ട് കെട്ടി മേഞ്ഞ
ഒരു കൂരയാവുകയായിരുന്നു
മെഴുകുതിരി

വെളിച്ചം
തീ പിടിച്ച ഒച്ചയാണെന്ന് തിരിച്ചറിയുമ്പോൾ
ആ കാഴ്ച്ചപ്പാട്
അണയ്ക്കുന്നു

വീണ ചാരക്കട്ടയുടെ നിശ്ശബ്ദതയിൽ
താനെ അണയുമെന്ന വിചാരത്തിൽ
ശരീരം ഒരു ചന്ദനത്തിരിയെന്ന്
ഉറപ്പിയ്ക്കുന്നു.

മറ്റാർക്കും കാണാനാവാത്ത വെളിച്ചം
മരിച്ചു എന്ന വാക്കിൽ ഉണ്ടെന്ന് വിശ്വസിയ്ക്കുന്നു

വെളിച്ചമൊഴിച്ചു ഒരാളെ കുളിപ്പിക്കുന്നു
ഇല്ല എന്നയാൾ വിശ്വസിക്കും വരെ.

മരിയ്ക്കുന്നത് വരെ
മറ്റൊരാളായിരുന്നു
എന്ന് വിശ്വസിപ്പിയ്ക്കുന്നു

വരൂ എന്ന നിശ്ശബ്ദതയ്ക്ക്
വെളിച്ചം കൊളുത്തി വെയ്ക്കുന്നു

ശ്വസിയ്ക്കുന്ന ശബ്ദം
നിശ്ശബ്ദത മുറിയ്ക്കുന്നു

5

കടന്നുപോകുന്ന തീവണ്ടിയിൽ നിന്നും
കാലുകൾ കൊണ്ട് ഇറുത്തെടുത്തു
അസഹനീയമായ തുടർച്ച

നിശ്ശബ്ദത തുടർന്നു
നിശ്ശബ്ദത കേൾക്കാനാവുന്ന കഥയാവുന്നു
എഴുതുവാനാവാത്ത കവിതയും

വിരലുകൾ കൊണ്ട്
ഇലകൾ ഇറുത്തെടുത്ത
മുരിങ്ങയിലക്കൊത്ത് പോലെ തീവണ്ടി

മുരിങ്ങയില മഞ്ഞ പോലെ
മഞ്ഞ നനഞ്ഞ തീവണ്ടി

മുരിങ്ങ മരത്തോളം ദുർബലമായി
പാളങ്ങൾ

തീവണ്ടിയിൽ അവൾ
എല്ലാ തുടർച്ചകളിൽ നിന്നും തിരിച്ചുപോകുന്നവൾ

6

ശരിയ്ക്കും
ഏകാന്തതയാണ് ഉദ്ദേശിക്കുന്നത്,
നിശ്ശബ്ദത കൊണ്ട്
ഏകാന്തത എന്ന പദം ഉപയോഗിച്ച്
ദൈവവും മടുത്തിരിയ്ക്കുന്നു.

ദൈവം
എന്നു മുതലോ മനുഷ്യപ്പറ്റില്ലാത്ത
ഒരു കച്ചവടക്കാരൻ

ഏതോ കച്ചവടത്തിന്റെ തുടർച്ച പോലെ
നിശ്ശബ്ദത

കൂടുതൽ കച്ചവടത്തിന് വേണ്ടി
തന്റെ ഉൽപ്പന്നങ്ങളിൽ
അപകടകരമാം വിധം
ദൈവം
ഏകാന്തതയുടെ എസ്സൻസ് ചേർത്തുതുടങ്ങുന്നു.

ശബ്ദമില്ലാത്ത മന്ത്രം
ഓം നിശ്ശബ്ദതയായ നമ:

എന്തിന്റെയോ തുടർച്ചയെന്നോണ്ണം
ദൈവം,
നിശ്ശബ്ദതയുടെ പ്രതിഷ്ഠയാവുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...