Skip to main content

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും
തേനീച്ച കൊണ്ടുവന്നു
തേൻ വരളുന്ന ഒച്ച

അതേ ഒച്ചയിൽ തട്ടി
താഴേയ്ക്കും വീഴുന്ന
വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ,
അകലങ്ങളിൽ.

തേനീച്ചയിൽ തട്ടി
താഴേയ്ക്ക്
ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ.

ചുറ്റും പരന്നൂ
നിശ്ശബ്ദതയുടെ പരാഗരേണുക്കൾ.

തേനാവുന്നതിൽ നിന്നും
എന്നേത്തടഞ്ഞൂ
പിന്നെയും പിന്നെയും
നിശ്ചലത.

ഒന്നുമുണ്ടായില്ലാ,
ഒരിയ്ക്കലും
നോവുകളിൽ നിന്നും
വീഴ്ച്ചകളിൽ നിന്നും
ആരേയും തടയുവാൻ.

വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ
അനേമനേകം
ചെറിയ വീഴ്ച്ചകളുണ്ടായി

അവ പലപ്പോഴായി ഒഴുകിപ്പോയി
ഒഴുകിപ്പോകും മുമ്പ്
പലരും പകുത്തൂ അറകളിൽ

അഥവാ
എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം
എല്ലാക്കാലവും നൊന്തൂ
അവർ മാത്രം
ഒന്നുമില്ലാത്തവരായി തുടർന്നൂ
എല്ലാക്കാലവും

അവർ മാത്രം നട്ടൂ
നോവുന്നവരുടെ അടരുകളിൽ
വിരലുകൾ
കൈകൾ വിളവെടുക്കാറായപ്പോൾ
ആരോ മാറ്റിനട്ടൂ
അവരുടെ ഉടലുകൾ

തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന
ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട
പൂക്കളുടെ ഘോഷയാത്രയിൽ
പങ്കെടുത്ത് മടങ്ങുന്നൂ
വസന്തം.

മനുഷ്യരുടെ
തീരുമാനങ്ങളുടെ സംഭരണിയായി
തുടർന്നൂ ഞാൻ

കാണാം ദൂരെ
ഒറ്റപ്പെടലുകളിൽ
പങ്കെടുക്കുന്നവരുടെ മൊട്ട്.
അവരുടെ
ചാരിയിരിപ്പിന്റെ
നെടുവീർപ്പൂമണമുള്ള
വെള്ളച്ചാട്ടങ്ങൾ

അധികമില്ലാ മടങ്ങുന്നവർ

നാവെടുത്തതാണ്,
അരുതെന്ന് പറയുവാൻ

കഴിഞ്ഞില്ലാ എന്ന വാക്കും
പറഞ്ഞില്ലാ എന്ന വാക്കും
തമ്മിൽക്കുരുങ്ങി

ആരും തിരിച്ചു തന്നില്ല
നാവ്

പലരും
ചുണ്ടുകൾക്ക് പുറത്തിറങ്ങി
താഴേയ്ക്ക് തൂങ്ങിയ നിലയിൽ
തളളിക്കൊണ്ട് പോയീ
നാവ്

ചുണ്ടുകളുടെ വെള്ളാരങ്കല്ലുകളുണ്ടായി
അതിലൂടെ ഒഴുകിനടന്നു
ഉമിനീരരുവികൾ

പുഴ വിരിയുന്നത് പോലെ ഒഴുകീ പൂവായി
കടവുകളിൽ കെട്ടിക്കിടന്നു
ഒഴുക്കിന്റെ ഇതളുകൾ

പടവുകൾ കൊണ്ട് മാലകെട്ടുന്നവൾ
അവൾ കാലുകൾകൊണ്ടു മാലകൊരുത്തൂ,
നടക്കുമ്പോൾ

ഒഴുകുവാൻ അവൾ
കൂട്ടാക്കാത്തവളായി തുടർന്നു.

ഒഴുകിപ്പോകുവാൻ
കൂട്ടാക്കാത്തവരുടെ ദൈവങ്ങൾ
വിഗ്രഹങ്ങളിൽ പിടിച്ചുകിടന്നു.
വിഗ്രഹങ്ങളുടെ വള്ളിച്ചെടികളുണ്ടായി

കാവുകൾ കുളങ്ങൾ 
അത് പടർന്നുകയറുവാൻ
ഉടലിനെ തരിശ്ശിട്ട് ഞാനുമീയാഴങ്ങളിലേയ്ക്കിറങ്ങുന്നു

നനവിന്റെ പൂക്കൾ
വിരലുകൾ കൊണ്ട് വകഞ്ഞുമാറ്റാവുന്ന
തണുപ്പിനെ
കോരിയെടുക്കുന്നൂ,
കൈകളിൽ

ഒഴുക്കിന്റെ ചെമ്പരത്തി
ഒഴുക്കിൽപ്പെട്ട ചുവപ്പിനോട്
കെട്ടിക്കിടപ്പിന്റെ ചെമ്പകം കാണാതെ
ഒഴുക്കിൽപ്പെടുന്നതിന് മുമ്പ്,
നിശ്ചലതയുടെ
കേസരത്തിന്റെ ഭാഷയിൽ
ആവശ്യപ്പെടുന്നൂ,
പ്രളയമില്ലാത്തിടത്തെ ഒരിത്തിരി ജലം!

Comments

  1. നാവെടുത്തതാണ്,
    അരുതെന്ന് പറയുവാൻ

    കഴിഞ്ഞില്ലാ എന്ന വാക്കും
    പറഞ്ഞില്ലാ എന്ന വാക്കും
    തമ്മിൽക്കുരുങ്ങി

    ആരും തിരിച്ചു തന്നില്ല നാവ് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

മേഘത്തഴമ്പുള്ള വാങ്ക്

വാങ്കിന്റെ തൂവലിന് താഴെ പറന്നുവന്ന് തങ്ങിയിരിക്കും അമ്പളിക്കല ഭാരത്തിന് താഴെ ഒരു തൂവലാവും നിസ്ക്കാരം ഭ്രമണത്തഴമ്പുള്ള ഭൂമി മിനാരത്തൂവലുള്ള പള്ളി വിരൽമടക്കുകൾ നിസ്ക്കാരപ്പായ. മഴ വകഞ്ഞ്നിസ്ക്കരിക്കും ഒരു മഴത്തുള്ളി  ഭ്രമണനിസ്ക്കാരം മഴത്തുള്ളിത്തഴമ്പ് മഴ അതിന്റെ മിനാരങ്ങളുള്ള പളളി കല നിലത്തിട്ട്, കലയിൽ നിസ്ക്കരിക്കും ചന്ദ്രൻ കലയുടെ നിസ്ക്കാരപ്പായ വാക്ക് ഒരു ഭാഷയുടേതും എന്ന്, വാങ്ക് വരയും ചിത്രം ഒരു തുള്ളി നിസ്ക്കാരത്തഴമ്പ് മഴത്തുള്ളിപ്പായ വാങ്കിന്റെ തഴമ്പുള്ള കാറ്റ് നിശ്ശബ്ദതയുടെ തുഞ്ചത്ത് ചെന്ന്, വിരിയും വാങ്കിന്റെ പൂവ്  മിനാരത്തിന്നരികിൽ  വിസ്മയത്തിന്റെ വള്ളിച്ചെടിയാവും മിനാരത്തഴമ്പുള്ള പള്ളി മിനാരഗന്ധി പറക്കുന്നതിന്റെ അറ്റത്ത് ചെന്ന് കിളിവിരിയുമ്പോലെ വാങ്കിന്റെ അറ്റത്ത് ചെന്ന് ഒരു നിസ്ക്കാരം വിരിയുന്നു മേഘനിർവൃതി!