Skip to main content

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും
തേനീച്ച കൊണ്ടുവന്നു
തേൻ വരളുന്ന ഒച്ച

അതേ ഒച്ചയിൽ തട്ടി
താഴേയ്ക്കും വീഴുന്ന
വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ,
അകലങ്ങളിൽ.

തേനീച്ചയിൽ തട്ടി
താഴേയ്ക്ക്
ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ.

ചുറ്റും പരന്നൂ
നിശ്ശബ്ദതയുടെ പരാഗരേണുക്കൾ.

തേനാവുന്നതിൽ നിന്നും
എന്നേത്തടഞ്ഞൂ
പിന്നെയും പിന്നെയും
നിശ്ചലത.

ഒന്നുമുണ്ടായില്ലാ,
ഒരിയ്ക്കലും
നോവുകളിൽ നിന്നും
വീഴ്ച്ചകളിൽ നിന്നും
ആരേയും തടയുവാൻ.

വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ
അനേമനേകം
ചെറിയ വീഴ്ച്ചകളുണ്ടായി

അവ പലപ്പോഴായി ഒഴുകിപ്പോയി
ഒഴുകിപ്പോകും മുമ്പ്
പലരും പകുത്തൂ അറകളിൽ

അഥവാ
എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം
എല്ലാക്കാലവും നൊന്തൂ
അവർ മാത്രം
ഒന്നുമില്ലാത്തവരായി തുടർന്നൂ
എല്ലാക്കാലവും

അവർ മാത്രം നട്ടൂ
നോവുന്നവരുടെ അടരുകളിൽ
വിരലുകൾ
കൈകൾ വിളവെടുക്കാറായപ്പോൾ
ആരോ മാറ്റിനട്ടൂ
അവരുടെ ഉടലുകൾ

തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന
ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട
പൂക്കളുടെ ഘോഷയാത്രയിൽ
പങ്കെടുത്ത് മടങ്ങുന്നൂ
വസന്തം.

മനുഷ്യരുടെ
തീരുമാനങ്ങളുടെ സംഭരണിയായി
തുടർന്നൂ ഞാൻ

കാണാം ദൂരെ
ഒറ്റപ്പെടലുകളിൽ
പങ്കെടുക്കുന്നവരുടെ മൊട്ട്.
അവരുടെ
ചാരിയിരിപ്പിന്റെ
നെടുവീർപ്പൂമണമുള്ള
വെള്ളച്ചാട്ടങ്ങൾ

അധികമില്ലാ മടങ്ങുന്നവർ

നാവെടുത്തതാണ്,
അരുതെന്ന് പറയുവാൻ

കഴിഞ്ഞില്ലാ എന്ന വാക്കും
പറഞ്ഞില്ലാ എന്ന വാക്കും
തമ്മിൽക്കുരുങ്ങി

ആരും തിരിച്ചു തന്നില്ല
നാവ്

പലരും
ചുണ്ടുകൾക്ക് പുറത്തിറങ്ങി
താഴേയ്ക്ക് തൂങ്ങിയ നിലയിൽ
തളളിക്കൊണ്ട് പോയീ
നാവ്

ചുണ്ടുകളുടെ വെള്ളാരങ്കല്ലുകളുണ്ടായി
അതിലൂടെ ഒഴുകിനടന്നു
ഉമിനീരരുവികൾ

പുഴ വിരിയുന്നത് പോലെ ഒഴുകീ പൂവായി
കടവുകളിൽ കെട്ടിക്കിടന്നു
ഒഴുക്കിന്റെ ഇതളുകൾ

പടവുകൾ കൊണ്ട് മാലകെട്ടുന്നവൾ
അവൾ കാലുകൾകൊണ്ടു മാലകൊരുത്തൂ,
നടക്കുമ്പോൾ

ഒഴുകുവാൻ അവൾ
കൂട്ടാക്കാത്തവളായി തുടർന്നു.

ഒഴുകിപ്പോകുവാൻ
കൂട്ടാക്കാത്തവരുടെ ദൈവങ്ങൾ
വിഗ്രഹങ്ങളിൽ പിടിച്ചുകിടന്നു.
വിഗ്രഹങ്ങളുടെ വള്ളിച്ചെടികളുണ്ടായി

കാവുകൾ കുളങ്ങൾ 
അത് പടർന്നുകയറുവാൻ
ഉടലിനെ തരിശ്ശിട്ട് ഞാനുമീയാഴങ്ങളിലേയ്ക്കിറങ്ങുന്നു

നനവിന്റെ പൂക്കൾ
വിരലുകൾ കൊണ്ട് വകഞ്ഞുമാറ്റാവുന്ന
തണുപ്പിനെ
കോരിയെടുക്കുന്നൂ,
കൈകളിൽ

ഒഴുക്കിന്റെ ചെമ്പരത്തി
ഒഴുക്കിൽപ്പെട്ട ചുവപ്പിനോട്
കെട്ടിക്കിടപ്പിന്റെ ചെമ്പകം കാണാതെ
ഒഴുക്കിൽപ്പെടുന്നതിന് മുമ്പ്,
നിശ്ചലതയുടെ
കേസരത്തിന്റെ ഭാഷയിൽ
ആവശ്യപ്പെടുന്നൂ,
പ്രളയമില്ലാത്തിടത്തെ ഒരിത്തിരി ജലം!

Comments

  1. നാവെടുത്തതാണ്,
    അരുതെന്ന് പറയുവാൻ

    കഴിഞ്ഞില്ലാ എന്ന വാക്കും
    പറഞ്ഞില്ലാ എന്ന വാക്കും
    തമ്മിൽക്കുരുങ്ങി

    ആരും തിരിച്ചു തന്നില്ല നാവ് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...