Skip to main content

ഒഴുക്കിന്റെ തേനീച്ചയോട് അകലത്തിന്റെ തേൻ ആവശ്യപ്പെടുന്നത്

അകലങ്ങളിൽ നിന്നും
തേനീച്ച കൊണ്ടുവന്നു
തേൻ വരളുന്ന ഒച്ച

അതേ ഒച്ചയിൽ തട്ടി
താഴേയ്ക്കും വീഴുന്ന
വെള്ളച്ചാട്ടങ്ങളുണ്ടായിരുന്നൂ,
അകലങ്ങളിൽ.

തേനീച്ചയിൽ തട്ടി
താഴേയ്ക്ക്
ആഴങ്ങളിലേയ്ക്ക് വീണൂ ഞാൻ.

ചുറ്റും പരന്നൂ
നിശ്ശബ്ദതയുടെ പരാഗരേണുക്കൾ.

തേനാവുന്നതിൽ നിന്നും
എന്നേത്തടഞ്ഞൂ
പിന്നെയും പിന്നെയും
നിശ്ചലത.

ഒന്നുമുണ്ടായില്ലാ,
ഒരിയ്ക്കലും
നോവുകളിൽ നിന്നും
വീഴ്ച്ചകളിൽ നിന്നും
ആരേയും തടയുവാൻ.

വല്യവീഴ്ച്ചകൾ മറയ്ക്കുവാൻ
അനേമനേകം
ചെറിയ വീഴ്ച്ചകളുണ്ടായി

അവ പലപ്പോഴായി ഒഴുകിപ്പോയി
ഒഴുകിപ്പോകും മുമ്പ്
പലരും പകുത്തൂ അറകളിൽ

അഥവാ
എല്ലാം നഷ്ടപ്പെട്ടവർക്ക് മാത്രം
എല്ലാക്കാലവും നൊന്തൂ
അവർ മാത്രം
ഒന്നുമില്ലാത്തവരായി തുടർന്നൂ
എല്ലാക്കാലവും

അവർ മാത്രം നട്ടൂ
നോവുന്നവരുടെ അടരുകളിൽ
വിരലുകൾ
കൈകൾ വിളവെടുക്കാറായപ്പോൾ
ആരോ മാറ്റിനട്ടൂ
അവരുടെ ഉടലുകൾ

തേനും തേനീച്ചയും മാത്രം പങ്കെടുക്കുന്ന
ശവങ്ങളുടെ ശവം നിറങ്ങളിൽ തരിശ്ശിട്ട
പൂക്കളുടെ ഘോഷയാത്രയിൽ
പങ്കെടുത്ത് മടങ്ങുന്നൂ
വസന്തം.

മനുഷ്യരുടെ
തീരുമാനങ്ങളുടെ സംഭരണിയായി
തുടർന്നൂ ഞാൻ

കാണാം ദൂരെ
ഒറ്റപ്പെടലുകളിൽ
പങ്കെടുക്കുന്നവരുടെ മൊട്ട്.
അവരുടെ
ചാരിയിരിപ്പിന്റെ
നെടുവീർപ്പൂമണമുള്ള
വെള്ളച്ചാട്ടങ്ങൾ

അധികമില്ലാ മടങ്ങുന്നവർ

നാവെടുത്തതാണ്,
അരുതെന്ന് പറയുവാൻ

കഴിഞ്ഞില്ലാ എന്ന വാക്കും
പറഞ്ഞില്ലാ എന്ന വാക്കും
തമ്മിൽക്കുരുങ്ങി

ആരും തിരിച്ചു തന്നില്ല
നാവ്

പലരും
ചുണ്ടുകൾക്ക് പുറത്തിറങ്ങി
താഴേയ്ക്ക് തൂങ്ങിയ നിലയിൽ
തളളിക്കൊണ്ട് പോയീ
നാവ്

ചുണ്ടുകളുടെ വെള്ളാരങ്കല്ലുകളുണ്ടായി
അതിലൂടെ ഒഴുകിനടന്നു
ഉമിനീരരുവികൾ

പുഴ വിരിയുന്നത് പോലെ ഒഴുകീ പൂവായി
കടവുകളിൽ കെട്ടിക്കിടന്നു
ഒഴുക്കിന്റെ ഇതളുകൾ

പടവുകൾ കൊണ്ട് മാലകെട്ടുന്നവൾ
അവൾ കാലുകൾകൊണ്ടു മാലകൊരുത്തൂ,
നടക്കുമ്പോൾ

ഒഴുകുവാൻ അവൾ
കൂട്ടാക്കാത്തവളായി തുടർന്നു.

ഒഴുകിപ്പോകുവാൻ
കൂട്ടാക്കാത്തവരുടെ ദൈവങ്ങൾ
വിഗ്രഹങ്ങളിൽ പിടിച്ചുകിടന്നു.
വിഗ്രഹങ്ങളുടെ വള്ളിച്ചെടികളുണ്ടായി

കാവുകൾ കുളങ്ങൾ 
അത് പടർന്നുകയറുവാൻ
ഉടലിനെ തരിശ്ശിട്ട് ഞാനുമീയാഴങ്ങളിലേയ്ക്കിറങ്ങുന്നു

നനവിന്റെ പൂക്കൾ
വിരലുകൾ കൊണ്ട് വകഞ്ഞുമാറ്റാവുന്ന
തണുപ്പിനെ
കോരിയെടുക്കുന്നൂ,
കൈകളിൽ

ഒഴുക്കിന്റെ ചെമ്പരത്തി
ഒഴുക്കിൽപ്പെട്ട ചുവപ്പിനോട്
കെട്ടിക്കിടപ്പിന്റെ ചെമ്പകം കാണാതെ
ഒഴുക്കിൽപ്പെടുന്നതിന് മുമ്പ്,
നിശ്ചലതയുടെ
കേസരത്തിന്റെ ഭാഷയിൽ
ആവശ്യപ്പെടുന്നൂ,
പ്രളയമില്ലാത്തിടത്തെ ഒരിത്തിരി ജലം!

Comments

  1. നാവെടുത്തതാണ്,
    അരുതെന്ന് പറയുവാൻ

    കഴിഞ്ഞില്ലാ എന്ന വാക്കും
    പറഞ്ഞില്ലാ എന്ന വാക്കും
    തമ്മിൽക്കുരുങ്ങി

    ആരും തിരിച്ചു തന്നില്ല നാവ് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..