Skip to main content

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി.
താക്കോൽ പുഴുതിലൂടെ
എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം
പകലിന്റെ മഷിക്കുപ്പിയായി

അകം കുഴച്ച്
അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി
പുറത്തേയ്ക്ക് നോക്കി.
പുറത്ത്,
പുറംമ്പണിയ്ക്ക് വന്ന
വെയിൽ

നിശ്ശബ്ദതയുടെ നൂലിൽ
നീളത്തിൽ കുരുങ്ങിത്തീർന്നു
അകത്തേയ്ക്ക് വന്ന
വെളിച്ചം

വെളിച്ചം കൊരുക്കാൻ
വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി
സുഷിരത്തിനിടയിലൂടെ
നിമിഷത്തിലേയ്ക്ക് നീണ്ടു
വെറുതേ തിളങ്ങി.

ആലിലക്കാലം,
സൂചിയിലൂടെ വേര് കൊരുത്ത്
ഒരാൽമരം ഉണ്ടാക്കി
വിരഹങ്ങളുടെ മഴയമുന

പിന്നിലേയ്ക്ക്
ഒരൊറ്റ വിലാപം രണ്ടായി പിന്നി,
അരയോളം നരച്ച്
ഗാന്ധാരി

ദൈവത്തിൽ നിന്നും
അവധിയെടുത്ത്,
എടുത്ത അവധി തലയിൽ വെച്ച്
മയിൽപ്പീലിയാക്കി
കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട്
മഴക്കാല കൃഷ്ണൻ

കാൽ വരച്ച്
അമ്പു തൊടുത്ത്
കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു
ചുമതലകളിൽനിന്നൊഴിഞ്ഞ
കൃഷ്ണൻ

ഒഴിയേണ്ട ഒന്നായി തോന്നിയില്ല
കൊള്ളേണ്ട അമ്പ്
പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു
കൊള്ളാതിരുന്ന അമ്പുകൾ

കാലിൽ നിന്നും പുറപ്പെടാൻ
അപ്പോഴും
അനന്തമായി വൈകി
വിരലുകളുടെ വേടൻ
അപ്പോഴേയ്ക്കും
ഉയരങ്ങളിൽ നിന്നും വീണുപൊട്ടി,
പൊട്ടിവീണുത്തുടങ്ങി
അഥവാ എന്ന മേഘമുള്ള
അറ്റത്ത് എപ്പോഴും
അഴിഞ്ഞ ചേലത്തുമ്പുള്ള
കൃഷ്ണമഴ.

ഇവിടെ ഓരോ മനുഷ്യനും
അദൃശ്യമായ യുദ്ധങ്ങളിൽ
അസംഭവ്യമാം വിധം പങ്കെടുത്തു
കൊല്ലപ്പെട്ട കബന്ധങ്ങൾ

കവിതേ നീ കഴുകനാകുക
കൃഷ്ണൻ കാണാതെ
കൊത്തിവലിയ്ക്കുക
മനുഷ്യനെന്ന പഴക്കം ചെന്ന മൃതദേഹം

അതിന് മുമ്പ് പറന്നിറങ്ങുവാൻ
മറക്കാതിരിയ്ക്കുവാൻ
ഞാനിവിടെ അവന്റെ
ഗീത മറന്ന വാക്കുകളിൽ
വാരിവിതറുന്നു
ഞരക്കത്തിന്റെ
ചലനത്തിന്റെ
ചെറുപുഞ്ചിരിയുടെ വെറും മൺതരികൾ.

പൂത്തിട്ടുണ്ടാകാം എഴുത്തിന്റെ
പൊന്നശോകം

നിശ്ചലമാകും മുമ്പ്
എഴുതിയ കവിത അഴിഞ്ഞുപോകാതെ
പേനയുടെ തുമ്പ് കൊണ്ട്
ഒരു മഷിക്കെട്ട്.

നിർത്തുവാനാകുന്നില്ല
ചരിച്ചു വരയ്ക്കുന്നു
പൂർത്തിയാക്കുവാനാകാത്ത ഒരു വര
അതിൽ ഇരയായി ചാരിയിരിക്കുന്നു
ദൈവം പോലും പലപ്പോഴായി
കയറിനിന്ന
മനുഷ്യനെന്ന പദം.

Comments

  1. നിർത്തുവാനാകുന്നില്ല
    ചരിച്ചു വരയ്ക്കുന്നു
    പൂർത്തിയാക്കുവാനാകാത്ത ഒരു വര
    അതിൽ ഇരയായി ചാരിയിരിക്കുന്നു
    ദൈവം പോലും പലപ്പോഴായി
    കയറിനിന്ന
    മനുഷ്യനെന്ന പദം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?