Skip to main content

മനുഷ്യനെന്ന പദം

ഇരുട്ടിന്റെ ഒരുണ്ട വീണ് ഉരുണ്ടുരുണ്ട് പോയി.
താക്കോൽ പുഴുതിലൂടെ
എന്നോ അകത്തേയ്ക്ക് വന്ന വെളിച്ചം
പകലിന്റെ മഷിക്കുപ്പിയായി

അകം കുഴച്ച്
അകത്തിന്റെ തന്നെ ശിൽപ്പമുണ്ടാക്കി
പുറത്തേയ്ക്ക് നോക്കി.
പുറത്ത്,
പുറംമ്പണിയ്ക്ക് വന്ന
വെയിൽ

നിശ്ശബ്ദതയുടെ നൂലിൽ
നീളത്തിൽ കുരുങ്ങിത്തീർന്നു
അകത്തേയ്ക്ക് വന്ന
വെളിച്ചം

വെളിച്ചം കൊരുക്കാൻ
വിരലിന്റെ അറ്റത്ത് സമയത്തിന്റെ സൂചി
സുഷിരത്തിനിടയിലൂടെ
നിമിഷത്തിലേയ്ക്ക് നീണ്ടു
വെറുതേ തിളങ്ങി.

ആലിലക്കാലം,
സൂചിയിലൂടെ വേര് കൊരുത്ത്
ഒരാൽമരം ഉണ്ടാക്കി
വിരഹങ്ങളുടെ മഴയമുന

പിന്നിലേയ്ക്ക്
ഒരൊറ്റ വിലാപം രണ്ടായി പിന്നി,
അരയോളം നരച്ച്
ഗാന്ധാരി

ദൈവത്തിൽ നിന്നും
അവധിയെടുത്ത്,
എടുത്ത അവധി തലയിൽ വെച്ച്
മയിൽപ്പീലിയാക്കി
കൃഷ്ണനെ താഴേയ്ക്ക് തരിശ്ശിട്ട്
മഴക്കാല കൃഷ്ണൻ

കാൽ വരച്ച്
അമ്പു തൊടുത്ത്
കൊള്ളേണ്ടിടത്ത് വന്നിരുന്നുകഴിഞ്ഞു
ചുമതലകളിൽനിന്നൊഴിഞ്ഞ
കൃഷ്ണൻ

ഒഴിയേണ്ട ഒന്നായി തോന്നിയില്ല
കൊള്ളേണ്ട അമ്പ്
പലതായിവന്നുകൊണ്ടുകൊണ്ടിരുന്നു
കൊള്ളാതിരുന്ന അമ്പുകൾ

കാലിൽ നിന്നും പുറപ്പെടാൻ
അപ്പോഴും
അനന്തമായി വൈകി
വിരലുകളുടെ വേടൻ
അപ്പോഴേയ്ക്കും
ഉയരങ്ങളിൽ നിന്നും വീണുപൊട്ടി,
പൊട്ടിവീണുത്തുടങ്ങി
അഥവാ എന്ന മേഘമുള്ള
അറ്റത്ത് എപ്പോഴും
അഴിഞ്ഞ ചേലത്തുമ്പുള്ള
കൃഷ്ണമഴ.

ഇവിടെ ഓരോ മനുഷ്യനും
അദൃശ്യമായ യുദ്ധങ്ങളിൽ
അസംഭവ്യമാം വിധം പങ്കെടുത്തു
കൊല്ലപ്പെട്ട കബന്ധങ്ങൾ

കവിതേ നീ കഴുകനാകുക
കൃഷ്ണൻ കാണാതെ
കൊത്തിവലിയ്ക്കുക
മനുഷ്യനെന്ന പഴക്കം ചെന്ന മൃതദേഹം

അതിന് മുമ്പ് പറന്നിറങ്ങുവാൻ
മറക്കാതിരിയ്ക്കുവാൻ
ഞാനിവിടെ അവന്റെ
ഗീത മറന്ന വാക്കുകളിൽ
വാരിവിതറുന്നു
ഞരക്കത്തിന്റെ
ചലനത്തിന്റെ
ചെറുപുഞ്ചിരിയുടെ വെറും മൺതരികൾ.

പൂത്തിട്ടുണ്ടാകാം എഴുത്തിന്റെ
പൊന്നശോകം

നിശ്ചലമാകും മുമ്പ്
എഴുതിയ കവിത അഴിഞ്ഞുപോകാതെ
പേനയുടെ തുമ്പ് കൊണ്ട്
ഒരു മഷിക്കെട്ട്.

നിർത്തുവാനാകുന്നില്ല
ചരിച്ചു വരയ്ക്കുന്നു
പൂർത്തിയാക്കുവാനാകാത്ത ഒരു വര
അതിൽ ഇരയായി ചാരിയിരിക്കുന്നു
ദൈവം പോലും പലപ്പോഴായി
കയറിനിന്ന
മനുഷ്യനെന്ന പദം.

Comments

  1. നിർത്തുവാനാകുന്നില്ല
    ചരിച്ചു വരയ്ക്കുന്നു
    പൂർത്തിയാക്കുവാനാകാത്ത ഒരു വര
    അതിൽ ഇരയായി ചാരിയിരിക്കുന്നു
    ദൈവം പോലും പലപ്പോഴായി
    കയറിനിന്ന
    മനുഷ്യനെന്ന പദം.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...