Skip to main content

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത
ഒരിക്കലും
ഒരു നാടകമല്ല
അതിൽ ഒരിക്കലും ഒരു കഥ,
ഇല്ലേയില്ല

എന്നിട്ടും എന്റെ കവിതയിലെ
കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം
കാട്ടുന്നു

ഉദാഹരണത്തിന്
കവിതയിലെ ശലഭം ഉണർന്ന്
ചന്തയ്ക്ക് പോവുന്നു
മീൻ വാങ്ങിയാലും ഇല്ലെങ്കിലും
കറിവെയ്ക്കണോ വറുക്കണോ എന്ന്
ചിന്തിയ്ക്കുന്നു.

മീൻ വിൽക്കുന്ന പെണ്ണുമായി
മണത്തിന് പോലും വിലപേശുന്നു.

അവളുടെ നഗ്നത
അതും അവൾ തീരെ പ്രദർശിപ്പിക്കാത്തത്
മീൻകറിയിലിടാവുന്ന പുളിയാണെന്ന്
എല്ലാ സഭ്യതകളും ലംഘിച്ച്
പറഞ്ഞുവെയ്ക്കുമ്പോൾ മാത്രം
ഞാനിടപെടുന്നു

അപ്പോഴും
അവളുടെ മണവുമായി
ശലഭം,
പുക്കളെ സമീപിയ്ക്കുക
മാത്രം ചെയ്യുന്നു

പറഞ്ഞ് മനസ്സിലാക്കുവാൻ
ശ്രമിയ്ക്കാറുണ്ട്
ഞാൻ അവറ്റകളെ

വന്നുവന്നു തെറ്റിദ്ധാരണകളുടെ
അങ്ങേ അറ്റമാവുകയാണ്
കവിത

എനിയ്ക്ക് തെറ്റിദ്ധരിക്കാൻ
തോന്നുമ്പോൾ
ഞാൻ കവിതകളെഴുതുന്നു

ഞാനനുഭവിക്കുന്ന എല്ലാ ആത്മസംഘർഷങ്ങളിലൂടെയും
എന്റെ കവിത
പൂമ്പാറ്റകളെ പോലെ
കടന്നുപോകുന്നു

എന്റെ കവിത തെരുവിൽ
മറ്റൊരു കവിതയുമായി
സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട്

അവ മുറിവുകൾ സ്വയം വെച്ചുകെട്ടുന്നു.

ഇനിയും തുടങ്ങിയിട്ടില്ലാത്ത
ഒരു നാടകത്തിലെ കഥാപാത്രത്തിന്
തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ
ചുമയുടെ ചമയങ്ങൾ ഇടുന്നുണ്ട്.
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

നെഞ്ചു പൊട്ടുമാറ്
നിശ്ശബ്ദമായി ഒരിടത്തുനിന്ന് അത് അടക്കിപ്പിടിയ്ക്കുന്നു

അപ്പോഴൊക്കെ അടക്കിപ്പിടിയ്ക്കുന്ന ചുമ
എന്റെ വിരലുകൾ കവിതയിൽ 
ചുമച്ചുതുപ്പും.

എന്റെ കവിത
ഒരു വാക്കിന്റെ ചുമരിലേയ്ക്ക്
വേച്ച് വേച്ച് നടക്കും
കാണികളുടെ കൈയ്യടികൾക്കിടയിലേയ്ക്ക്
കമഴ്ന്ന് വീഴും

ആടുന്ന പഴയകാലത്തെ
മൈക്കിന് താഴെ
എഴുതുന്ന
വിരലുകൾക്കിടയിൽ
ചിലപ്പോൾ ചൂണ്ടിയ ഒരു വിരലായി,
അല്ലാത്തപ്പോൾ
ഒരു നിശ്ചലതയിൽ കുത്തി
കവിത മണക്കുന്ന മരണം
അഭിനയിച്ചു കാണിച്ച്,
വെളിച്ചം കാണാതെ വേദിയിൽ മരിച്ചുവീണെന്നിരിയ്ക്കും

വിശ്വസിയ്ക്കണം
എന്റെ കവിത
ഇനിയും  എഴുതിയിട്ടില്ലാത്ത
ഒരു കവിതയെ പ്രണയിക്കുന്നുണ്ട്

കണ്ടുകൊണ്ടിരിയ്ക്കുന്ന സിനിമയിൽ
നൃത്തരംഗം ചിത്രീകരിച്ചിട്ടില്ലാത്ത
ലൊക്കേഷനിൽ
കോറിയോഗ്രഫി വരെ
ചെയ്യുന്നുണ്ട്

എന്നിട്ടും
എന്റെ കവിതയുടെ പേരു
ഒരു സിനിമയിലും എഴുതിക്കാണിക്കുന്നില്ല

എത്ര വേഗത്തിലെഴുതിയാലും
എന്റെ കവിത
സ്ലോമോഷനിൽ വായനകളിലൂടെ
സഞ്ചരിക്കുന്നുണ്ട്

പലപ്പോഴും
എന്റെ എന്ന വാക്കുപേക്ഷിയ്ക്കുന്നുണ്ട്.

എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

Comments

  1. എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

    ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

പിൻകഴുത്തിൽ ആകാശം വന്ന് മുട്ടും വിധം

വിശുദ്ധ തുവലുള്ള പക്ഷി  അത്ര വിശുദ്ധമല്ല ആകാശം എന്ന അതിൻ്റെ തോന്നൽ ആകാശം ഒരു പുരോഹിതനാണെങ്കിൽ തന്നിൽ കൊള്ളുന്ന ശൂന്യതമാത്രമെടുത്ത് ആകാശം പുറത്തിറങ്ങുന്നു ഒരു പക്ഷിയാവുന്നു ആദ്യം ആകാശം വരുന്നു പിന്നെ നീല വരുന്നു എന്ന മട്ടിൽ ആദ്യം ഉറക്കം വരുന്നു ഒരു പക്ഷേ ശരീരമില്ലാത്ത ഉറക്കം പിന്നെ അതിൻ്റെ അവകാശിയായ മനുഷ്യനേ  രാത്രികൾ തിരഞ്ഞ് കണ്ടെത്തുന്നു ഉറക്കങ്ങൾ മേഘങ്ങൾ എങ്കിൽ എന്ന് ആകാശം സംശയിക്കും വിധം എനിക്ക് പകരം ആകാശത്തിൽ ജോലി ചെയ്യും മേഘം അതിൻ്റെ ഭാരമില്ലായ്മയുമായി വന്ന് എനിക്കരികിൽ ചുറ്റിപ്പറ്റി നിൽക്കുന്നു രണ്ട് ആകാശങ്ങൾക്കിടയിൽ അതിൻ്റെ ഇടവേളയിൽ  പുറത്തിറങ്ങും പക്ഷി ഇടവേളകൾ പക്ഷികൾ ആകാശം ചുറ്റിപ്പറ്റി നിൽക്കും വിധം നീലനിറത്തിൻ്റെ പിൻകഴുത്തുള്ള ആകാശം ശലഭങ്ങളുടെ നിശ്വാസങ്ങൾക്ക് കീഴേ വന്ന് കിടക്കുന്നത് കാണുന്നില്ലേ ഞാൻ എൻ്റെ പിൻകഴുത്ത് ആകാശത്തിൻ്റെ നിശ്വാസത്തിന്  കടം കൊടുക്കുന്നു പിൻകഴുത്തിലെ മേഘങ്ങളുടെ ടാറ്റുവിൽ കിടന്നുറങ്ങുന്നു

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...