Skip to main content

എന്റെ കവിതയെക്കുറിച്ച് രണ്ട് വാക്ക്

എന്റെ കവിത
ഒരിക്കലും
ഒരു നാടകമല്ല
അതിൽ ഒരിക്കലും ഒരു കഥ,
ഇല്ലേയില്ല

എന്നിട്ടും എന്റെ കവിതയിലെ
കഥാപാത്രങ്ങൾ വിചിത്ര സ്വഭാവം
കാട്ടുന്നു

ഉദാഹരണത്തിന്
കവിതയിലെ ശലഭം ഉണർന്ന്
ചന്തയ്ക്ക് പോവുന്നു
മീൻ വാങ്ങിയാലും ഇല്ലെങ്കിലും
കറിവെയ്ക്കണോ വറുക്കണോ എന്ന്
ചിന്തിയ്ക്കുന്നു.

മീൻ വിൽക്കുന്ന പെണ്ണുമായി
മണത്തിന് പോലും വിലപേശുന്നു.

അവളുടെ നഗ്നത
അതും അവൾ തീരെ പ്രദർശിപ്പിക്കാത്തത്
മീൻകറിയിലിടാവുന്ന പുളിയാണെന്ന്
എല്ലാ സഭ്യതകളും ലംഘിച്ച്
പറഞ്ഞുവെയ്ക്കുമ്പോൾ മാത്രം
ഞാനിടപെടുന്നു

അപ്പോഴും
അവളുടെ മണവുമായി
ശലഭം,
പുക്കളെ സമീപിയ്ക്കുക
മാത്രം ചെയ്യുന്നു

പറഞ്ഞ് മനസ്സിലാക്കുവാൻ
ശ്രമിയ്ക്കാറുണ്ട്
ഞാൻ അവറ്റകളെ

വന്നുവന്നു തെറ്റിദ്ധാരണകളുടെ
അങ്ങേ അറ്റമാവുകയാണ്
കവിത

എനിയ്ക്ക് തെറ്റിദ്ധരിക്കാൻ
തോന്നുമ്പോൾ
ഞാൻ കവിതകളെഴുതുന്നു

ഞാനനുഭവിക്കുന്ന എല്ലാ ആത്മസംഘർഷങ്ങളിലൂടെയും
എന്റെ കവിത
പൂമ്പാറ്റകളെ പോലെ
കടന്നുപോകുന്നു

എന്റെ കവിത തെരുവിൽ
മറ്റൊരു കവിതയുമായി
സംഘട്ടനത്തിൽ ഏർപ്പെടുന്നുണ്ട്

അവ മുറിവുകൾ സ്വയം വെച്ചുകെട്ടുന്നു.

ഇനിയും തുടങ്ങിയിട്ടില്ലാത്ത
ഒരു നാടകത്തിലെ കഥാപാത്രത്തിന്
തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ
ചുമയുടെ ചമയങ്ങൾ ഇടുന്നുണ്ട്.
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

നെഞ്ചു പൊട്ടുമാറ്
നിശ്ശബ്ദമായി ഒരിടത്തുനിന്ന് അത് അടക്കിപ്പിടിയ്ക്കുന്നു

അപ്പോഴൊക്കെ അടക്കിപ്പിടിയ്ക്കുന്ന ചുമ
എന്റെ വിരലുകൾ കവിതയിൽ 
ചുമച്ചുതുപ്പും.

എന്റെ കവിത
ഒരു വാക്കിന്റെ ചുമരിലേയ്ക്ക്
വേച്ച് വേച്ച് നടക്കും
കാണികളുടെ കൈയ്യടികൾക്കിടയിലേയ്ക്ക്
കമഴ്ന്ന് വീഴും

ആടുന്ന പഴയകാലത്തെ
മൈക്കിന് താഴെ
എഴുതുന്ന
വിരലുകൾക്കിടയിൽ
ചിലപ്പോൾ ചൂണ്ടിയ ഒരു വിരലായി,
അല്ലാത്തപ്പോൾ
ഒരു നിശ്ചലതയിൽ കുത്തി
കവിത മണക്കുന്ന മരണം
അഭിനയിച്ചു കാണിച്ച്,
വെളിച്ചം കാണാതെ വേദിയിൽ മരിച്ചുവീണെന്നിരിയ്ക്കും

വിശ്വസിയ്ക്കണം
എന്റെ കവിത
ഇനിയും  എഴുതിയിട്ടില്ലാത്ത
ഒരു കവിതയെ പ്രണയിക്കുന്നുണ്ട്

കണ്ടുകൊണ്ടിരിയ്ക്കുന്ന സിനിമയിൽ
നൃത്തരംഗം ചിത്രീകരിച്ചിട്ടില്ലാത്ത
ലൊക്കേഷനിൽ
കോറിയോഗ്രഫി വരെ
ചെയ്യുന്നുണ്ട്

എന്നിട്ടും
എന്റെ കവിതയുടെ പേരു
ഒരു സിനിമയിലും എഴുതിക്കാണിക്കുന്നില്ല

എത്ര വേഗത്തിലെഴുതിയാലും
എന്റെ കവിത
സ്ലോമോഷനിൽ വായനകളിലൂടെ
സഞ്ചരിക്കുന്നുണ്ട്

പലപ്പോഴും
എന്റെ എന്ന വാക്കുപേക്ഷിയ്ക്കുന്നുണ്ട്.

എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

Comments

  1. എന്റെ കവിത മറ്റൊരു കവിതയെഴുതുന്നുണ്ട്

    ഞാനത് മായ്ക്കുകമാത്രം ചെയ്യുന്നു.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.