Skip to main content

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു

ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ
എന്ന
വിശദീകരണം ആവശ്യമില്ലാത്ത
ആദ്യചോദ്യത്തിൽ തന്നെ പുറത്തായി

രണ്ടാമത്തെ ശ്രമമെന്ന നിലയിൽ
കൊണ്ടുപോയതാവണം
ഉടല്.

തകരരുത്
ഓർമ്മകൾ മാത്രമാണെന്ന്
പലവട്ടം പറഞ്ഞു
നിന്റെ മുലകളേക്കാൾ
നിശ്ചലമാകുവാൻ കഴിയില്ലെന്ന്
കറുപ്പ് കെട്ടിവെച്ച
കറുപ്പ് ചുമക്കുന്ന
കറുപ്പ് പറക്കുന്ന ഇടത്തോടും

വേദനയുടെ ഔദാര്യം
ഒട്ടും ആവശ്യമില്ലാത്ത
ദ്രാവിഡ മുറിവ്

2

എങ്ങനെ കളഞ്ഞുപോകണം
എന്നുള്ളതിന്റെ പഠനമായിരുന്നു

നീ കണ്ടതിന് ശേഷം
ശിൽപ്പത്തിനെന്തോ
മാറ്റമുണ്ടായത് പോലെ തോന്നി.
എന്റെ കൊത്തുപണി ചെയ്ത തോന്നലുമായി
നീ കടന്നുപോയി
നിന്റെ മനസ്സ്
കൊത്തുപണികൾ ചെയ്യാതെ
തരിശിട്ട ഒന്നായി

നമ്മൾ
കൊത്തുപണികൾ ചെയ്യാൻ
മനസ്സ് തരിശ്ശിട്ട രണ്ടുപേരായി

3

തൂവലുടയുന്ന ശബ്ദങ്ങളിൽ
കിളികൾ പറന്നുപോയി
നിന്റെ ഞെട്ടിൽ കടൽ
തിരമാലകളുടെ ഇതളുള്ള
വിരിഞ്ഞുവിരിഞ്ഞു
കൊഴിയാൻ മറന്ന ഒന്നായി

എനിയ്ക്ക്
ചങ്ങലയെ ക്രമീകരിയ്ക്കുവാൻ കഴിയുന്ന
ഒന്നാകുവാനായി
ഞാൻ ജലത്തിനെ
ഓരോ മീൻ തുഴച്ചിലിന്റെ അറ്റത്തും
ചങ്ങലയ്ക്കിടാൻ ശ്രമിച്ചു
കര ജലത്തിന്റെ ചങ്ങലയ്ക്കിട്ട
ഒരു വസ്തുവായി

4

ആടുകളില്ലാതെ ആട്ടിടയൻമാർ
കടന്നുപോയി
എനിയ്ക്ക് അവരുടെ
ആടുകൾ ആവണമെന്ന്
തോന്നി.

അരുതെന്ന് വിലക്കിയവർ
അതിൽ കൂടുതൽ മനുഷ്യരായി.
അവർ ആരേയും മേയ്ക്കാതെ
സ്വയം സ്വതന്ത്രരായി

അന്തരീക്ഷം
ദുർബലമായിക്കൊണ്ടേയിരുന്നു
അതിന്
എല്ലുകൾ ഇട്ടുകൊടുത്ത്
വേട്ടക്കാരനായി
നക്ഷത്രങ്ങൾ പൂരിപ്പിക്കാതെ ഇരുട്ട്.

ഉപ്പിട്ട ഇരുട്ട് രുചിച്ചിരിയ്ക്കുന്നു.

5

ആൾക്കൂട്ടങ്ങൾക്കിടയിൽ
പാട്ടുപാടി ഒറ്റപ്പെടുക
പാട്ടിൽ ഒളിക്കുക

നീ എന്ന അക്ഷരം
നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
ഞാനതിന്റെ പിറകിൽ
പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

നമുക്കു മുന്നിൽ
കാലം
അരക്കെട്ടുകളുടെ ബുദ്ധൻ.

Comments

  1. നീ എന്ന അക്ഷരം
    നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
    ഞാനതിന്റെ പിറകിൽ
    പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!