Skip to main content

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു

ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ
എന്ന
വിശദീകരണം ആവശ്യമില്ലാത്ത
ആദ്യചോദ്യത്തിൽ തന്നെ പുറത്തായി

രണ്ടാമത്തെ ശ്രമമെന്ന നിലയിൽ
കൊണ്ടുപോയതാവണം
ഉടല്.

തകരരുത്
ഓർമ്മകൾ മാത്രമാണെന്ന്
പലവട്ടം പറഞ്ഞു
നിന്റെ മുലകളേക്കാൾ
നിശ്ചലമാകുവാൻ കഴിയില്ലെന്ന്
കറുപ്പ് കെട്ടിവെച്ച
കറുപ്പ് ചുമക്കുന്ന
കറുപ്പ് പറക്കുന്ന ഇടത്തോടും

വേദനയുടെ ഔദാര്യം
ഒട്ടും ആവശ്യമില്ലാത്ത
ദ്രാവിഡ മുറിവ്

2

എങ്ങനെ കളഞ്ഞുപോകണം
എന്നുള്ളതിന്റെ പഠനമായിരുന്നു

നീ കണ്ടതിന് ശേഷം
ശിൽപ്പത്തിനെന്തോ
മാറ്റമുണ്ടായത് പോലെ തോന്നി.
എന്റെ കൊത്തുപണി ചെയ്ത തോന്നലുമായി
നീ കടന്നുപോയി
നിന്റെ മനസ്സ്
കൊത്തുപണികൾ ചെയ്യാതെ
തരിശിട്ട ഒന്നായി

നമ്മൾ
കൊത്തുപണികൾ ചെയ്യാൻ
മനസ്സ് തരിശ്ശിട്ട രണ്ടുപേരായി

3

തൂവലുടയുന്ന ശബ്ദങ്ങളിൽ
കിളികൾ പറന്നുപോയി
നിന്റെ ഞെട്ടിൽ കടൽ
തിരമാലകളുടെ ഇതളുള്ള
വിരിഞ്ഞുവിരിഞ്ഞു
കൊഴിയാൻ മറന്ന ഒന്നായി

എനിയ്ക്ക്
ചങ്ങലയെ ക്രമീകരിയ്ക്കുവാൻ കഴിയുന്ന
ഒന്നാകുവാനായി
ഞാൻ ജലത്തിനെ
ഓരോ മീൻ തുഴച്ചിലിന്റെ അറ്റത്തും
ചങ്ങലയ്ക്കിടാൻ ശ്രമിച്ചു
കര ജലത്തിന്റെ ചങ്ങലയ്ക്കിട്ട
ഒരു വസ്തുവായി

4

ആടുകളില്ലാതെ ആട്ടിടയൻമാർ
കടന്നുപോയി
എനിയ്ക്ക് അവരുടെ
ആടുകൾ ആവണമെന്ന്
തോന്നി.

അരുതെന്ന് വിലക്കിയവർ
അതിൽ കൂടുതൽ മനുഷ്യരായി.
അവർ ആരേയും മേയ്ക്കാതെ
സ്വയം സ്വതന്ത്രരായി

അന്തരീക്ഷം
ദുർബലമായിക്കൊണ്ടേയിരുന്നു
അതിന്
എല്ലുകൾ ഇട്ടുകൊടുത്ത്
വേട്ടക്കാരനായി
നക്ഷത്രങ്ങൾ പൂരിപ്പിക്കാതെ ഇരുട്ട്.

ഉപ്പിട്ട ഇരുട്ട് രുചിച്ചിരിയ്ക്കുന്നു.

5

ആൾക്കൂട്ടങ്ങൾക്കിടയിൽ
പാട്ടുപാടി ഒറ്റപ്പെടുക
പാട്ടിൽ ഒളിക്കുക

നീ എന്ന അക്ഷരം
നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
ഞാനതിന്റെ പിറകിൽ
പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

നമുക്കു മുന്നിൽ
കാലം
അരക്കെട്ടുകളുടെ ബുദ്ധൻ.

Comments

  1. നീ എന്ന അക്ഷരം
    നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
    ഞാനതിന്റെ പിറകിൽ
    പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌