Skip to main content

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി,
മീനുകളുടെ ഒച്ച
തുരന്നുതുരന്നാണ്
പോവുക.

ഞാനും നാലുശലഭങ്ങളും

അക്കമാവുന്നതിന് മുമ്പുള്ള
നാലാണ്
അതിൽ മൂന്നും
ഞാൻ തന്നെയാവുന്നു

മൂന്നിലേയ്ക്കുള്ള
ശലഭങ്ങളിൽ നാലും
അപ്പോഴും നിന്നെ
ആശ്വസിപ്പിയ്ക്കുന്ന
തിരക്കിലാണ്

ആശ്വസിപ്പിയ്ക്കുവാൻ
തെരഞ്ഞെടുക്കുന്ന വാക്കുകൾ
പറഞ്ഞുപറഞ്ഞ്
എന്നേക്കാൾ വലുതും
നിന്നേക്കാൾ ചെറുതുമാകുന്നു

ശലഭങ്ങളുടെ നിധി കൊള്ളയടിയ്ക്കുവാനാണ്
ഞങ്ങൾ പോകുന്നുണ്ടാവുക

നിധികാക്കുന്ന ശലഭങ്ങളുമായുള്ള
മൽപ്പിടിത്തത്തിലാവും
ഞാൻ കൊല്ലപ്പെടുക

അതാണെന്റെ വിധി
അത് പറഞ്ഞാവും
ശലഭങ്ങൾ നിന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ടാവുക.

നീയിപ്പോൾ
ശലഭങ്ങളെ
വിശ്വസിച്ച മട്ടാണ്

എനിയ്ക്കോർമ്മയുണ്ട്
നീ പണ്ട് ശലഭങ്ങളെ കണ്ണെടുത്താൽ
വിശ്വസിക്കാറില്ലായിരുന്നു

2

ഞാനും
നിന്നെ വിശ്വസിപ്പിച്ച ശലഭങ്ങളും
പൂക്കളുടെ ടാക്സിയിൽ
ശലഭങ്ങളുടെ നിധിയുടെ
തൊട്ടടുത്തേയ്ക്ക്

നീ അപ്പോൾ
എന്നിൽ നിന്നും കൂടുതൽ അകലത്തിൽ
നിധിയിൽ നിന്നും
അധികം അകലമില്ലാത്ത ദൂരത്തിൽ.

3

നീയിപ്പോൾ
ഞങ്ങൾ
സഞ്ചരിയ്ക്കുന്ന നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനം കാണുന്ന
തിരക്കിലാണ്

അതിശയമെന്ന് പറയട്ടെ
നീയിപ്പോൾ
ശലഭങ്ങളുടെ നിധിയും കൊള്ളക്കാരും
എന്ന ചിത്രത്തിന്റെ മുമ്പിലാണ്

ഓരോ ചിത്രങ്ങളും കണ്ടുകണ്ട്
ചിത്രങ്ങളിൽ നിന്നും
ചിത്രങ്ങളിലേയ്ക്ക് പറന്നും
നടന്നും നീ നീങ്ങുന്നു.

അതിനിടയിൽ ഓരോ നടത്തത്തിലും
നീ നിൽക്കുന്നു
നിന്റെ ഓരോ ചലനങ്ങളിലും
ഒരൽപ്പം നിശ്ചലത നീ ചേർക്കുന്നുണ്ട്

അതേ വേഗതയിൽ
തന്നെയാണ്
നിധിയുടെ അടുത്തേയ്ക്ക്
ഞങ്ങളും

4

ചിത്രങ്ങളും നിറങ്ങളും
വരയും പേരുകളും
പ്രതലവും ചുവരും
കടന്നുകടന്നു പോകുന്ന നീ

അപ്രതീക്ഷിതമായി നീ വിയർക്കുന്നുണ്ട്

നിന്റെ വിയർത്ത കക്ഷങ്ങൾ
മോഷണം പോകുമോ
എന്ന് സംശയിക്കുന്ന ഒരു ചിത്രം
പ്രദർശനത്തിനുള്ളിൽ വെച്ച് തന്നെ
അസാമാന്യമായ വിലയ്ക്ക്
വിറ്റുപോകുന്നുണ്ട്

അക്വേറിയത്തിലെ
നീന്തുന്ന മീനിന്റെ ചിത്രം
മറികടന്ന ഉടനെ
പ്രദർശനം നടക്കുന്ന ഹാളിനെ
വെള്ളം കൊണ്ട് നിറയ്ക്കുവാനുള്ള തിരക്കിലാണ്
നീയും
നീ കൊണ്ടുനടക്കുന്ന
നിറമുള്ള മീനുകളും

വെള്ളം വീണ്
മീനുകളുടെ നിറം
ഇളകി പടർന്ന് തുടങ്ങിയിട്ടുണ്ട്
പ്രദർശനം നടക്കുന്ന
ഹാളാകേ

പ്രദർശനം കാണാനെത്തുന്നവർ
ചുവരിലെ ചിത്രങ്ങൾ
നിറയുന്ന വെള്ളത്തിനൊപ്പം
മീനുകൾക്കൊപ്പം പൊങ്ങി
നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

മീനിപ്പോൾ
വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
ചിത്രം

നീയോ
ഒരു മീനിന്റെ മൂക്കുത്തി
നോക്കി നോക്കി
ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
പൂച്ചക്കണ്ണുള്ള
ഒരുത്തിയും

വളരെ വേഗം
നിധിയെന്ന
വാക്കുകൊണ്ട്
കൊള്ളയടിയ്ക്കാവുന്ന
ഒന്നായിരിയിക്കുന്നു
നീ

മൂക്കറ്റം വെള്ളത്തിൽ
അതിനൊപ്പം പൊങ്ങാനാവാത്ത
വിധത്തിൽ
കൊള്ളയടിക്കപ്പെടേണ്ട നിധി
നീയായിരുന്നു
എന്ന് രണ്ടുചുണ്ടുകൾ 
അടക്കം പറയുന്ന ചിത്രത്തിന്
മുന്നിലാണ്
ഞാനിപ്പോൾ..

Comments

  1. പ്രദർശനം കാണാനെത്തുന്നവർ
    ചുവരിലെ ചിത്രങ്ങൾ
    നിറയുന്ന വെള്ളത്തിനൊപ്പം
    മീനുകൾക്കൊപ്പം പൊങ്ങി
    നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

    മീനിപ്പോൾ
    വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
    ചിത്രം

    നീയോ
    ഒരു മീനിന്റെ മൂക്കുത്തി
    നോക്കി നോക്കി
    ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
    പൂച്ചക്കണ്ണുള്ള
    ഒരുത്തിയും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...