Skip to main content

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി,
മീനുകളുടെ ഒച്ച
തുരന്നുതുരന്നാണ്
പോവുക.

ഞാനും നാലുശലഭങ്ങളും

അക്കമാവുന്നതിന് മുമ്പുള്ള
നാലാണ്
അതിൽ മൂന്നും
ഞാൻ തന്നെയാവുന്നു

മൂന്നിലേയ്ക്കുള്ള
ശലഭങ്ങളിൽ നാലും
അപ്പോഴും നിന്നെ
ആശ്വസിപ്പിയ്ക്കുന്ന
തിരക്കിലാണ്

ആശ്വസിപ്പിയ്ക്കുവാൻ
തെരഞ്ഞെടുക്കുന്ന വാക്കുകൾ
പറഞ്ഞുപറഞ്ഞ്
എന്നേക്കാൾ വലുതും
നിന്നേക്കാൾ ചെറുതുമാകുന്നു

ശലഭങ്ങളുടെ നിധി കൊള്ളയടിയ്ക്കുവാനാണ്
ഞങ്ങൾ പോകുന്നുണ്ടാവുക

നിധികാക്കുന്ന ശലഭങ്ങളുമായുള്ള
മൽപ്പിടിത്തത്തിലാവും
ഞാൻ കൊല്ലപ്പെടുക

അതാണെന്റെ വിധി
അത് പറഞ്ഞാവും
ശലഭങ്ങൾ നിന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ടാവുക.

നീയിപ്പോൾ
ശലഭങ്ങളെ
വിശ്വസിച്ച മട്ടാണ്

എനിയ്ക്കോർമ്മയുണ്ട്
നീ പണ്ട് ശലഭങ്ങളെ കണ്ണെടുത്താൽ
വിശ്വസിക്കാറില്ലായിരുന്നു

2

ഞാനും
നിന്നെ വിശ്വസിപ്പിച്ച ശലഭങ്ങളും
പൂക്കളുടെ ടാക്സിയിൽ
ശലഭങ്ങളുടെ നിധിയുടെ
തൊട്ടടുത്തേയ്ക്ക്

നീ അപ്പോൾ
എന്നിൽ നിന്നും കൂടുതൽ അകലത്തിൽ
നിധിയിൽ നിന്നും
അധികം അകലമില്ലാത്ത ദൂരത്തിൽ.

3

നീയിപ്പോൾ
ഞങ്ങൾ
സഞ്ചരിയ്ക്കുന്ന നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനം കാണുന്ന
തിരക്കിലാണ്

അതിശയമെന്ന് പറയട്ടെ
നീയിപ്പോൾ
ശലഭങ്ങളുടെ നിധിയും കൊള്ളക്കാരും
എന്ന ചിത്രത്തിന്റെ മുമ്പിലാണ്

ഓരോ ചിത്രങ്ങളും കണ്ടുകണ്ട്
ചിത്രങ്ങളിൽ നിന്നും
ചിത്രങ്ങളിലേയ്ക്ക് പറന്നും
നടന്നും നീ നീങ്ങുന്നു.

അതിനിടയിൽ ഓരോ നടത്തത്തിലും
നീ നിൽക്കുന്നു
നിന്റെ ഓരോ ചലനങ്ങളിലും
ഒരൽപ്പം നിശ്ചലത നീ ചേർക്കുന്നുണ്ട്

അതേ വേഗതയിൽ
തന്നെയാണ്
നിധിയുടെ അടുത്തേയ്ക്ക്
ഞങ്ങളും

4

ചിത്രങ്ങളും നിറങ്ങളും
വരയും പേരുകളും
പ്രതലവും ചുവരും
കടന്നുകടന്നു പോകുന്ന നീ

അപ്രതീക്ഷിതമായി നീ വിയർക്കുന്നുണ്ട്

നിന്റെ വിയർത്ത കക്ഷങ്ങൾ
മോഷണം പോകുമോ
എന്ന് സംശയിക്കുന്ന ഒരു ചിത്രം
പ്രദർശനത്തിനുള്ളിൽ വെച്ച് തന്നെ
അസാമാന്യമായ വിലയ്ക്ക്
വിറ്റുപോകുന്നുണ്ട്

അക്വേറിയത്തിലെ
നീന്തുന്ന മീനിന്റെ ചിത്രം
മറികടന്ന ഉടനെ
പ്രദർശനം നടക്കുന്ന ഹാളിനെ
വെള്ളം കൊണ്ട് നിറയ്ക്കുവാനുള്ള തിരക്കിലാണ്
നീയും
നീ കൊണ്ടുനടക്കുന്ന
നിറമുള്ള മീനുകളും

വെള്ളം വീണ്
മീനുകളുടെ നിറം
ഇളകി പടർന്ന് തുടങ്ങിയിട്ടുണ്ട്
പ്രദർശനം നടക്കുന്ന
ഹാളാകേ

പ്രദർശനം കാണാനെത്തുന്നവർ
ചുവരിലെ ചിത്രങ്ങൾ
നിറയുന്ന വെള്ളത്തിനൊപ്പം
മീനുകൾക്കൊപ്പം പൊങ്ങി
നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

മീനിപ്പോൾ
വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
ചിത്രം

നീയോ
ഒരു മീനിന്റെ മൂക്കുത്തി
നോക്കി നോക്കി
ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
പൂച്ചക്കണ്ണുള്ള
ഒരുത്തിയും

വളരെ വേഗം
നിധിയെന്ന
വാക്കുകൊണ്ട്
കൊള്ളയടിയ്ക്കാവുന്ന
ഒന്നായിരിയിക്കുന്നു
നീ

മൂക്കറ്റം വെള്ളത്തിൽ
അതിനൊപ്പം പൊങ്ങാനാവാത്ത
വിധത്തിൽ
കൊള്ളയടിക്കപ്പെടേണ്ട നിധി
നീയായിരുന്നു
എന്ന് രണ്ടുചുണ്ടുകൾ 
അടക്കം പറയുന്ന ചിത്രത്തിന്
മുന്നിലാണ്
ഞാനിപ്പോൾ..

Comments

  1. പ്രദർശനം കാണാനെത്തുന്നവർ
    ചുവരിലെ ചിത്രങ്ങൾ
    നിറയുന്ന വെള്ളത്തിനൊപ്പം
    മീനുകൾക്കൊപ്പം പൊങ്ങി
    നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

    മീനിപ്പോൾ
    വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
    ചിത്രം

    നീയോ
    ഒരു മീനിന്റെ മൂക്കുത്തി
    നോക്കി നോക്കി
    ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
    പൂച്ചക്കണ്ണുള്ള
    ഒരുത്തിയും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...