Skip to main content

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി,
മീനുകളുടെ ഒച്ച
തുരന്നുതുരന്നാണ്
പോവുക.

ഞാനും നാലുശലഭങ്ങളും

അക്കമാവുന്നതിന് മുമ്പുള്ള
നാലാണ്
അതിൽ മൂന്നും
ഞാൻ തന്നെയാവുന്നു

മൂന്നിലേയ്ക്കുള്ള
ശലഭങ്ങളിൽ നാലും
അപ്പോഴും നിന്നെ
ആശ്വസിപ്പിയ്ക്കുന്ന
തിരക്കിലാണ്

ആശ്വസിപ്പിയ്ക്കുവാൻ
തെരഞ്ഞെടുക്കുന്ന വാക്കുകൾ
പറഞ്ഞുപറഞ്ഞ്
എന്നേക്കാൾ വലുതും
നിന്നേക്കാൾ ചെറുതുമാകുന്നു

ശലഭങ്ങളുടെ നിധി കൊള്ളയടിയ്ക്കുവാനാണ്
ഞങ്ങൾ പോകുന്നുണ്ടാവുക

നിധികാക്കുന്ന ശലഭങ്ങളുമായുള്ള
മൽപ്പിടിത്തത്തിലാവും
ഞാൻ കൊല്ലപ്പെടുക

അതാണെന്റെ വിധി
അത് പറഞ്ഞാവും
ശലഭങ്ങൾ നിന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ടാവുക.

നീയിപ്പോൾ
ശലഭങ്ങളെ
വിശ്വസിച്ച മട്ടാണ്

എനിയ്ക്കോർമ്മയുണ്ട്
നീ പണ്ട് ശലഭങ്ങളെ കണ്ണെടുത്താൽ
വിശ്വസിക്കാറില്ലായിരുന്നു

2

ഞാനും
നിന്നെ വിശ്വസിപ്പിച്ച ശലഭങ്ങളും
പൂക്കളുടെ ടാക്സിയിൽ
ശലഭങ്ങളുടെ നിധിയുടെ
തൊട്ടടുത്തേയ്ക്ക്

നീ അപ്പോൾ
എന്നിൽ നിന്നും കൂടുതൽ അകലത്തിൽ
നിധിയിൽ നിന്നും
അധികം അകലമില്ലാത്ത ദൂരത്തിൽ.

3

നീയിപ്പോൾ
ഞങ്ങൾ
സഞ്ചരിയ്ക്കുന്ന നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനം കാണുന്ന
തിരക്കിലാണ്

അതിശയമെന്ന് പറയട്ടെ
നീയിപ്പോൾ
ശലഭങ്ങളുടെ നിധിയും കൊള്ളക്കാരും
എന്ന ചിത്രത്തിന്റെ മുമ്പിലാണ്

ഓരോ ചിത്രങ്ങളും കണ്ടുകണ്ട്
ചിത്രങ്ങളിൽ നിന്നും
ചിത്രങ്ങളിലേയ്ക്ക് പറന്നും
നടന്നും നീ നീങ്ങുന്നു.

അതിനിടയിൽ ഓരോ നടത്തത്തിലും
നീ നിൽക്കുന്നു
നിന്റെ ഓരോ ചലനങ്ങളിലും
ഒരൽപ്പം നിശ്ചലത നീ ചേർക്കുന്നുണ്ട്

അതേ വേഗതയിൽ
തന്നെയാണ്
നിധിയുടെ അടുത്തേയ്ക്ക്
ഞങ്ങളും

4

ചിത്രങ്ങളും നിറങ്ങളും
വരയും പേരുകളും
പ്രതലവും ചുവരും
കടന്നുകടന്നു പോകുന്ന നീ

അപ്രതീക്ഷിതമായി നീ വിയർക്കുന്നുണ്ട്

നിന്റെ വിയർത്ത കക്ഷങ്ങൾ
മോഷണം പോകുമോ
എന്ന് സംശയിക്കുന്ന ഒരു ചിത്രം
പ്രദർശനത്തിനുള്ളിൽ വെച്ച് തന്നെ
അസാമാന്യമായ വിലയ്ക്ക്
വിറ്റുപോകുന്നുണ്ട്

അക്വേറിയത്തിലെ
നീന്തുന്ന മീനിന്റെ ചിത്രം
മറികടന്ന ഉടനെ
പ്രദർശനം നടക്കുന്ന ഹാളിനെ
വെള്ളം കൊണ്ട് നിറയ്ക്കുവാനുള്ള തിരക്കിലാണ്
നീയും
നീ കൊണ്ടുനടക്കുന്ന
നിറമുള്ള മീനുകളും

വെള്ളം വീണ്
മീനുകളുടെ നിറം
ഇളകി പടർന്ന് തുടങ്ങിയിട്ടുണ്ട്
പ്രദർശനം നടക്കുന്ന
ഹാളാകേ

പ്രദർശനം കാണാനെത്തുന്നവർ
ചുവരിലെ ചിത്രങ്ങൾ
നിറയുന്ന വെള്ളത്തിനൊപ്പം
മീനുകൾക്കൊപ്പം പൊങ്ങി
നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

മീനിപ്പോൾ
വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
ചിത്രം

നീയോ
ഒരു മീനിന്റെ മൂക്കുത്തി
നോക്കി നോക്കി
ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
പൂച്ചക്കണ്ണുള്ള
ഒരുത്തിയും

വളരെ വേഗം
നിധിയെന്ന
വാക്കുകൊണ്ട്
കൊള്ളയടിയ്ക്കാവുന്ന
ഒന്നായിരിയിക്കുന്നു
നീ

മൂക്കറ്റം വെള്ളത്തിൽ
അതിനൊപ്പം പൊങ്ങാനാവാത്ത
വിധത്തിൽ
കൊള്ളയടിക്കപ്പെടേണ്ട നിധി
നീയായിരുന്നു
എന്ന് രണ്ടുചുണ്ടുകൾ 
അടക്കം പറയുന്ന ചിത്രത്തിന്
മുന്നിലാണ്
ഞാനിപ്പോൾ..

Comments

  1. പ്രദർശനം കാണാനെത്തുന്നവർ
    ചുവരിലെ ചിത്രങ്ങൾ
    നിറയുന്ന വെള്ളത്തിനൊപ്പം
    മീനുകൾക്കൊപ്പം പൊങ്ങി
    നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

    മീനിപ്പോൾ
    വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
    ചിത്രം

    നീയോ
    ഒരു മീനിന്റെ മൂക്കുത്തി
    നോക്കി നോക്കി
    ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
    പൂച്ചക്കണ്ണുള്ള
    ഒരുത്തിയും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...