നിനക്കൊരു ഉമ്മ തരുമ്പോൾ
കടൽ വീണ്ടും തുളുമ്പുന്നു
അപ്പോൾ നിന്റെ ചുണ്ടുകൾ
രണ്ട് മുക്കുവർ കയറിപ്പോയ
വഞ്ചികളാവുന്നു.
ആകെയുള്ള ഒറ്റമുറിയ്ക്കുള്ള
നീ പലവട്ടം ഓർമ്മിപ്പിച്ച
ചോർച്ച
ഞാൻ തിരഞ്ഞുപോകുന്നുണ്ട്
അപ്പോഴൊക്കെ
നമ്മൾ അടുത്തിരിയ്ക്കുമ്പോൾ
വീടിന് പുറത്തിറങ്ങി നിൽക്കുന്ന
മുറിയിലേയ്ക്ക്
ചോർച്ച തിരഞ്ഞ് ഞാൻ
നടക്കുന്നു
മഴ ഇപ്പോൾ നനയ്ക്കുന്നത്
നിന്നെയാണ്
നമ്മുടെ മുറിയിലെ ചോർച്ച
മറ്റൊരു വീടിന്റെ
വാരിയിലൂടെ ഇറ്റുന്നു
അതിറ്റുവീഴുന്ന
മണ്ണിന്റെ നോവ് നിന്നിലൂടെ
ഞാനറിഞ്ഞ് കിടക്കുന്നു
നമ്മുടെ വീടിനകത്ത് നിന്ന്
ജനലിലൂടെ
പുറത്തേയ്ക്ക് നോക്കുമ്പോ
മഴ കാണണം
കടല് കാണണം
എന്ന നിന്റെ ആഗ്രഹത്തിന്
എനിക്കറിയാം
എന്റെ ഉമ്മയോളം പഴക്കമുണ്ട്
അന്ന് ആ വരിയിൽ
നീ ഉപയോഗിച്ചിരുന്ന വാക്ക് പുരയെന്നായിരുന്നു
വർഷങ്ങൾ കൊണ്ട്
ഞാൻ പുതുക്കി പണിതതാണ്
അതിൽ വീടെന്ന വാക്ക്
ചില ചിത്രങ്ങൾക്ക് മാത്രമേ
വീട് പൂർത്തിയാക്കുവാനാവൂ
എന്നത് അന്നും നിന്നോട് പറയാൻ മടിച്ച കവിതയിലെ
വരികളായിരുന്നു
നിന്റെ നെറ്റിയിലെ പൊട്ട്
പല വെട്ടം
എന്നിൽ
അസ്തമിച്ച സൂര്യനായി കഴിഞ്ഞിരിക്കുന്നു
വിയർപ്പിനും
ഇരുട്ടിനും ഇടയിലെ മൂക്കുത്തി
പലവട്ടം
കൊളുത്തിയ റാന്തലും
ഇനി എണീക്കുമ്പോൾ
എനിക്കൊരു നടത്തത്തിന്റെ
കൂടി കടമുണ്ടാവും.
പുര വീടായപ്പോൾ
ReplyDeleteപദ്യം കവിതയുടെ കടലായി ...