Skip to main content

വീണ്ടും എന്ന വാക്കിലേയ്ക്ക് തിരിച്ചുപോകുന്ന രണ്ടുപേർ

നീയെന്തിനാണ് എന്റെ മരത്തിനെ
ഇങ്ങനെ
ചരിച്ച് പിടിച്ചിരിയ്ക്കുന്നത്?

അതിന്റെ തണലുകൾ
വഴിയാകെ ഇറ്റു വീഴുന്നത്
നീ കാണുന്നുണ്ടോ?

മുടി നരയ്ക്കുന്ന ശബ്ദത്തിൽ
സംസാരിയ്ക്കുന്ന ഒരാൾ
വിളിച്ചു ചോദിയ്ക്കുന്നു

ആ ചോദ്യം നിറയെ
കറിവേപ്പിലയുടെ അരികുകൾ
പച്ചനിറത്തിന്റെ മണം

മണ്ണിനോട് കലഹിച്ച്
എന്നോ പിഴുതു വീണ
ഒറ്റമരത്തിന്റെ
പത്തുവേരുകളാവണം
അയാളുടെ വിരലുകൾ

അയാളോട് പരിചയമുള്ള
മരങ്ങളെല്ലാം
എണ്ണം കൂട്ടിയും കുറച്ചും
പൗപ്പത്ത് വേരിലേയ്ക്ക്
മാറിയിരുന്നിരിയ്ക്കണം

മഴത്തൂണുകളിൽ
വെള്ളത്തിന്റെ
വള്ളിച്ചെടികൾ
ഒച്ചയെടുത്ത് വളരുന്നിടത്ത്
പതിയെ അവർ തിരിയുന്നുണ്ട്

അഥവാ
അവർ അവിടെ
വേർപിരിയുകയാവണം

പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ
അവൾ മുലഞെട്ടിൽ
അയാളുടെ ശിൽപ്പം
കൊത്തിവെച്ചിട്ടുണ്ട്

മുലകളിൽ പായൽ പിടിച്ചിരിയ്ക്കുന്നു

ചുരങ്ങൾ മാന്തി
അവൾ ഒരു ഗുഹയുടെ
സത്ത കൂടി
എടുത്തിരിയ്ക്കുന്നു

മഴയിപ്പോൾ പെയ്യുന്നത്
അവരുടെ മേൽവിലാസത്തിലാണ്

പരസ്പരം ഒട്ടി
അവർ
അനന്തതയിലേയ്ക്കുള്ള
ശൂന്യതയുടെ രണ്ട്
തപാൽ സ്റ്റാമ്പുകളായിരിക്കുന്നു

വീണ്ടും എന്ന വാക്ക്
പരസ്പരം വഴുക്കി
അവർക്ക് വീഴുവാൻ
കാലമുണ്ടാക്കിയ
പച്ചപ്പിന്റെ തനി പകർപ്പായിരിയ്ക്കാം

അവളിപ്പോഴും
അതേ മരം നിവർത്തിപ്പിടിച്ചിരിയ്ക്കുന്നു

അയാളുടെ നൃത്തത്തിന്റെ
ഉറവിടം കണ്ടെത്തിയ മാതിരി
അവൾ കിതയ്ക്കുന്നുണ്ട്

ശ് ശ്
നിശബ്ദതയ്ക്ക്
വെളിച്ചം വെച്ചത് പോലെ
മിന്നാമിന്നികൾ താണ് പറക്കുകയാണ്
കാണുന്ന ഒച്ച പോലും
ഇമകളുണ്ടാക്കരുത്

അടുത്ത അഞ്ചു ദിവസത്തെ
നിലാവ്
മുൻകൂറെടുത്ത്
അവരവരുടെ
രാത്രികളിലേയ്ക്ക്
പുലരാത്ത
വിധം
അവർ
തിരിച്ചു പോവുകയാവണം!

Comments

  1. അയാളുടെ നൃത്തത്തിന്റെ
    ഉറവിടം കണ്ടെത്തിയ മാതിരി
    അവൾ കിതയ്ക്കുന്നുണ്ട് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...