Skip to main content

വീണ്ടും എന്ന വാക്കിലേയ്ക്ക് തിരിച്ചുപോകുന്ന രണ്ടുപേർ

നീയെന്തിനാണ് എന്റെ മരത്തിനെ
ഇങ്ങനെ
ചരിച്ച് പിടിച്ചിരിയ്ക്കുന്നത്?

അതിന്റെ തണലുകൾ
വഴിയാകെ ഇറ്റു വീഴുന്നത്
നീ കാണുന്നുണ്ടോ?

മുടി നരയ്ക്കുന്ന ശബ്ദത്തിൽ
സംസാരിയ്ക്കുന്ന ഒരാൾ
വിളിച്ചു ചോദിയ്ക്കുന്നു

ആ ചോദ്യം നിറയെ
കറിവേപ്പിലയുടെ അരികുകൾ
പച്ചനിറത്തിന്റെ മണം

മണ്ണിനോട് കലഹിച്ച്
എന്നോ പിഴുതു വീണ
ഒറ്റമരത്തിന്റെ
പത്തുവേരുകളാവണം
അയാളുടെ വിരലുകൾ

അയാളോട് പരിചയമുള്ള
മരങ്ങളെല്ലാം
എണ്ണം കൂട്ടിയും കുറച്ചും
പൗപ്പത്ത് വേരിലേയ്ക്ക്
മാറിയിരുന്നിരിയ്ക്കണം

മഴത്തൂണുകളിൽ
വെള്ളത്തിന്റെ
വള്ളിച്ചെടികൾ
ഒച്ചയെടുത്ത് വളരുന്നിടത്ത്
പതിയെ അവർ തിരിയുന്നുണ്ട്

അഥവാ
അവർ അവിടെ
വേർപിരിയുകയാവണം

പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ
അവൾ മുലഞെട്ടിൽ
അയാളുടെ ശിൽപ്പം
കൊത്തിവെച്ചിട്ടുണ്ട്

മുലകളിൽ പായൽ പിടിച്ചിരിയ്ക്കുന്നു

ചുരങ്ങൾ മാന്തി
അവൾ ഒരു ഗുഹയുടെ
സത്ത കൂടി
എടുത്തിരിയ്ക്കുന്നു

മഴയിപ്പോൾ പെയ്യുന്നത്
അവരുടെ മേൽവിലാസത്തിലാണ്

പരസ്പരം ഒട്ടി
അവർ
അനന്തതയിലേയ്ക്കുള്ള
ശൂന്യതയുടെ രണ്ട്
തപാൽ സ്റ്റാമ്പുകളായിരിക്കുന്നു

വീണ്ടും എന്ന വാക്ക്
പരസ്പരം വഴുക്കി
അവർക്ക് വീഴുവാൻ
കാലമുണ്ടാക്കിയ
പച്ചപ്പിന്റെ തനി പകർപ്പായിരിയ്ക്കാം

അവളിപ്പോഴും
അതേ മരം നിവർത്തിപ്പിടിച്ചിരിയ്ക്കുന്നു

അയാളുടെ നൃത്തത്തിന്റെ
ഉറവിടം കണ്ടെത്തിയ മാതിരി
അവൾ കിതയ്ക്കുന്നുണ്ട്

ശ് ശ്
നിശബ്ദതയ്ക്ക്
വെളിച്ചം വെച്ചത് പോലെ
മിന്നാമിന്നികൾ താണ് പറക്കുകയാണ്
കാണുന്ന ഒച്ച പോലും
ഇമകളുണ്ടാക്കരുത്

അടുത്ത അഞ്ചു ദിവസത്തെ
നിലാവ്
മുൻകൂറെടുത്ത്
അവരവരുടെ
രാത്രികളിലേയ്ക്ക്
പുലരാത്ത
വിധം
അവർ
തിരിച്ചു പോവുകയാവണം!

Comments

  1. അയാളുടെ നൃത്തത്തിന്റെ
    ഉറവിടം കണ്ടെത്തിയ മാതിരി
    അവൾ കിതയ്ക്കുന്നുണ്ട് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം