Skip to main content

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട്
അടയാളപ്പെടുത്തുമ്പോൾ

ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും 
വാരാന്ത്യങ്ങളിലെ ആകാശം

നീലയും നീല കഴിഞ്ഞ് വരും വേനലും

മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത്
പറഞ്ഞു കഴിഞ്ഞ കഥകൾ
വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത്
ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല്

കർണ്ണൻ ഇനിയും ഒരൊഴുക്ക്
ആവാത്തിടത്ത്
പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത്
വേനലിനും തെക്ക്,
ഒരലക്ക് കല്ലാവും സൂര്യൻ

അവിടെ
അതും ഏറ്റവും പഴക്കമുള്ള അന്നത്തെ
അഴുക്കുള്ള പകൽ അടിച്ച് നനച്ച്
ആരുടേതെന്നറിയാത്ത ഒരു കവിത

2

കല്ല് പിന്നെയുള്ളത്
അല്ലെങ്കിൽ എന്ന വാക്കാണ്
കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും
അല്ലെങ്കിൽ എന്ന വാക്ക്
വിരലിൽ തട്ടിയാലും
കാതിൽ തട്ടിയാലും
ഒന്നും ചെയ്യില്ല

കല്ലിൽ തട്ടും വരെ നടക്കുവാൻ
എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു
എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്  
കാലുകൾക്കരികിൽ കല്ല് 
നിർബന്ധം പിടിക്കുന്നു

മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത 
ഹൃദയത്തെ,
കൊണ്ട് നടക്കുമ്പോഴും
വെള്ളാരങ്കല്ലുകൾ കരുതും പോലെ
നദികൾ ഒഴുകുന്ന 
ശബ്ദം മാത്രം
കേൾക്കുവാനായി മാറ്റി വെച്ച 
ഒരു കാതുണ്ട് എനിക്ക്
അതും നടക്കുവാൻ മാത്രം മാറ്റിവെച്ച കാലുകൾ പോലെ

പക്ഷിപ്പകൽ
സൂര്യനെ നനച്ച് വിരിക്കും ആകാശം
വെയിൽ വിളിച്ച് വീടിനു മുന്നിൽ
ഇനി വന്നിറങ്ങുമോ
പുതിയൊരു സൂര്യൻ?
എൻ്റെ പകൽ എത്തിനോക്കുന്നു..

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...