പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട്
അടയാളപ്പെടുത്തുമ്പോൾ
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും
വാരാന്ത്യങ്ങളിലെ ആകാശം
നീലയും നീല കഴിഞ്ഞ് വരും വേനലും
മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത്
പറഞ്ഞു കഴിഞ്ഞ കഥകൾ
വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത്
ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല്
കർണ്ണൻ ഇനിയും ഒരൊഴുക്ക്
ആവാത്തിടത്ത്
പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത്
വേനലിനും തെക്ക്,
ഒരലക്ക് കല്ലാവും സൂര്യൻ
അവിടെ
അതും ഏറ്റവും പഴക്കമുള്ള അന്നത്തെ
അഴുക്കുള്ള പകൽ അടിച്ച് നനച്ച്
ആരുടേതെന്നറിയാത്ത ഒരു കവിത
2
കല്ല് പിന്നെയുള്ളത്
അല്ലെങ്കിൽ എന്ന വാക്കാണ്
കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും
അല്ലെങ്കിൽ എന്ന വാക്ക്
വിരലിൽ തട്ടിയാലും
കാതിൽ തട്ടിയാലും
ഒന്നും ചെയ്യില്ല
കല്ലിൽ തട്ടും വരെ നടക്കുവാൻ
എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു
എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്
കാലുകൾക്കരികിൽ കല്ല്
നിർബന്ധം പിടിക്കുന്നു
മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത
ഹൃദയത്തെ,
കൊണ്ട് നടക്കുമ്പോഴും
വെള്ളാരങ്കല്ലുകൾ കരുതും പോലെ
നദികൾ ഒഴുകുന്ന
ശബ്ദം മാത്രം
കേൾക്കുവാനായി മാറ്റി വെച്ച
ഒരു കാതുണ്ട് എനിക്ക്
അതും നടക്കുവാൻ മാത്രം മാറ്റിവെച്ച കാലുകൾ പോലെ
പക്ഷിപ്പകൽ
സൂര്യനെ നനച്ച് വിരിക്കും ആകാശം
വെയിൽ വിളിച്ച് വീടിനു മുന്നിൽ
ഇനി വന്നിറങ്ങുമോ
പുതിയൊരു സൂര്യൻ?
എൻ്റെ പകൽ എത്തിനോക്കുന്നു..
Comments
Post a Comment