Skip to main content

കവിതയിലെ കുറ്റകൃത്യങ്ങൾ


സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന
ആഴ്ചപ്പതിപ്പുകൾ

അതിൽ കവിതകൾ മാത്രം
തീപിടിച്ച പോലെ
ഒന്നോടിച്ചു നോക്കുകയായിരുന്നു

പേജ് സൂചികകൾ നോക്കി

കവിതകൾ
26, 42, 51 എന്നീ പേജുകളിൽ

എന്റെ തിടുക്കം കണ്ട്
സൌകര്യത്തിനു അവ
അടുത്തടുത്ത താളുകളിലേയ്ക്ക്
മാറുന്നു

ഞാൻ
ഓടിച്ചു വായിക്കുന്നു

വായിച്ചു തീരുമ്പോഴേക്കും
ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു

പിന്നെ ആരും കാണാതെ
ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ;
കാണുന്നു ..

കവിതകൊണ്ട്
തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ

പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ

രഹസ്യമായി
കവിത തന്നെ വാറ്റുന്ന വേറൊരാൾ

എഴുതുന്നത്‌ തന്നെ ഒരു കുറ്റമാകുന്ന
ഈ കാലത്ത് ..
കവിതയിൽ ഇത്രയേറെ
പരസ്യമായ നിയമ ലംഘനങ്ങൾ

ഇതെല്ലാം കണ്ടു സംഭ്രമത്തോടെ
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ..

നീ കവിത എഴുതാറുണ്ടോടാ?
എന്ന് ചോദിച്ചു
ഒരു എക്സൈസ്കാരൻ
അടുത്തേയ്ക്ക് വരുന്നു..

എന്റെ അന്ധാളിപ്പ് കണ്ട്

വന്നത് കുറഞ്ഞപക്ഷം
ഒരു പോലിസുകാരനായിരുന്നുവെങ്കിൽ..
എത്ര നന്നായേനെ!

എന്ന്

എനിക്ക് വേണ്ടി അയാൾ
വിചാരിക്കുന്നു ..

Comments

  1. തനി ക്രിമിനലായ കവിത തന്നെ ..!

    ReplyDelete
    Replies
    1. മുരളി ഭായ് അത് തന്നെ
      നന്ദി ഭായ് വായനയ്ക്ക് അഭിപ്രായത്തിനു

      Delete
  2. Cr.P.C യിൽ എഴുതി ചേർക്കണം. അല്ലെങ്കിൽ ആ കുറ്റ കൃത്യം പെരുകി ക്കൊണ്ടിരിക്കും.

    ReplyDelete
    Replies
    1. അതെ ബിപിൻ ഭായ് പലകാര്യങ്ങൾക്കും
      തീരുമാനം വേണം
      ഇന്ത്യൻ നിയമ വ്യവസ്ഥയിൽ വ്യാഖ്യാനങ്ങൾ
      ഇനിയും വേണോ
      നന്ദി ബിപിൻ മാഷെ

      Delete
  3. പേന പടവാള്‍ കവിത യുദ്ധം :) വീണ്ടും വന്നു ഞാന്‍

    ReplyDelete
    Replies
    1. അത് തന്നെ
      കാണാനില്ലല്ലോ കാത്തിയെ എന്ന് കുറെ മുമ്പ് ഓർത്തു
      വളരെ നന്ദി
      ഇനിയും കാണണം
      കാത്തിയുടെ ബ്ലോഗിൽ എങ്കിലും

      Delete
  4. ഹോ ! തീ പിടിച്ച കവിത!!!
    ശരിക്കും പൊള്ളി ബൈജു ഭായ്....

    ReplyDelete
  5. ബൈജു ഭായിക്കു മാത്രം കഴിയുന്ന കവിത..... സംഭവം ക്രിമിനലായി.......നിറഞ്ഞ ആശംസകൾ.....

    ReplyDelete
  6. നിങ്ങള്‍ ഇതുവരെ പിടിക്കപ്പെട്ടില്ലേ

    ReplyDelete
  7. ഇങ്ങളൊരു പുലിയാണല്ലോ...ഏതു വിഷയത്തിലും കൈവയ്ക്കുമല്ലേ? ആശംസകള്‍ ട്ടോ....ഇഷ്ടമായി

    ReplyDelete
  8. പരകായപ്രവേശം നടത്താറുണ്ടല്ലേ !!

    ReplyDelete
  9. ചൂടും.ലഹരിയും.......
    ആശംസകള്‍

    ReplyDelete
  10. കവിത ചികഞ്ഞ് തീ പിടിച്ചത് ആദ്യമായിയാണ്
    കാണുന്നത് ....
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ  സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു തുരു തുരെ തോരാത്ത കനത്ത മഴ (അത് കൊണ്ടാവുമോ മഴയ്ക്ക് നിറമുള്ള യുണിഫോംഇല്ലാത്തതു സ്കൂളിൽ കയറ്റാത്തതും യുണിഫോം നിര്ബന്ധം ഇല്ലാത്ത ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം കുഞ്ഞു മഴ പഠിക്കാൻ വരുന്നതും കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ) പുഴ അത് മഴ തന്നെ  സൂര്യൻ  വെയിൽ നീട്ടി  വേനലെറിയുന്നു പക്ഷികൾ തൊണ്ടവരണ്ടു  ദാഹിച്ചു ചിലയ്ക്കുന്നു  മഴ മുഴക്കി വേഴാമ്പൽ  മഴയ്ക്ക് യാചിക്കുന്നു  പക്ഷിയ്ക്ക്  വേണ്ടി  മഴ  ചുരുട്ടി,  അതു  ചുരുക്കി മേഘം മരം  പോലെ പെയ്യുന്നു   മരംകൊത്തി  അത് കൊത്തി  മഴത്തുള്ളികളാക്കുന്നു  അത് കണ്ടു  പുഴ  പിണങ്ങി ച്ചി ണുങ്ങുന്നു  അത് കേട്ട്  സഹികെട്ട് വെള്ളം കൂട്ടി, മഴ നീട്ടി പിന്നെ പുഴ ...

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!