ഇലകളേ നിർദ്ദേശിക്കുന്നു
ശലഭങ്ങൾക്ക് മുൻഗണന എന്നൊരു
ആശയം നൽകുന്നു
പിന്നെയത് ആകാശമായതാവണം
ഒരു ഔദാര്യമെന്ന നിലയിൽ
ഒരാൾക്ക് പാകമായ ശൈത്യം
മറ്റൊരാൾക്ക് പാകമായ ഏകാന്തത
എന്നൊക്കെയുണ്ടാവണം
എൻ്റെ അപകർഷതാബോധമാണ്
ഏറ്റവും ഉദാത്തം എന്ന് കരുതിയിരുന്നു
ഗൗനിക്കുന്നതേയില്ല മേഘങ്ങളെ
ആരും മിണ്ടുന്നേയില്ല പക്ഷികളേ ക്കുറിച്ച്
പക്ഷികൾ മിണ്ടുന്നു എന്ന
ആഖ്യാനം ചമച്ച്
അതും പക്ഷികൾ
പുരാതന കാലം മുതൽ മിണ്ടിയിരുന്നു,
എന്ന് കണ്ടുപിടിച്ച മാതിരി
നുണപ്രചരണങ്ങൾ നടത്തുന്നു
വന്ന് വന്ന് ഒന്ന് മിണ്ടിയാൽ
നുണയായിട്ടുണ്ട് പക്ഷികൾ
എൻ്റെ പക്ഷികൾ
അവയുടെ നിശ്ശബ്ദതകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു
ഒരാൾ വൈകുമ്പോൾ വീടിൻ്റെ ചവിട്ടുപടികൾ ചെയ്യുന്നതെല്ലാം
ഇനി ഉണ്ടാവുമോ
ചവിട്ടുപടികൾ ഉടച്ച് കളഞ്ഞ
വീടുകൾ
ഇനി ഉണ്ടാകുമോ
ആർക്കും പാകമാകാത്ത വിഷാദം
എന്ന ഒന്ന്
ഒരു പക്ഷിക്കും പാകമാകാത്ത കൂട്
നീല നിറമാണ് ചുറ്റും
ആകാശത്തെ വകഞ്ഞുമാറ്റുന്നു
ഇളംനീല നിറത്തേ അഭിമുഖം ചെയ്യുന്നു
ഇനി
തുമ്പികളുമായി മാത്രം അനുവദിക്കപ്പെടും അഭിമുഖങ്ങളിൽ
ദൈവം വലിച്ചിടുന്ന
കസേരകളാവുമോ വിഷാദം?
ഇനിയുള്ളത് ദൈവമില്ലാത്ത ഒരാൾ
എന്ന സത്യവാങ് മൂലം
എനിക്ക് നെടുവീർപ്പുകളേ
തെറ്റിദ്ധരിപ്പിക്കുവാൻ തോന്നുന്നു!
Comments
Post a Comment