Skip to main content

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക്
അർഹമായ പകലാണ്
അയാളുടെ ഉടലെങ്കിൽ

രാത്രി,
വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ്

ഉടൽ മുക്കും ലായനിക്കും 
പകൽ എന്ന് പേരിടും മുമ്പാവണം

നാളങ്ങൾ കാറ്റിൽ 
വെളിച്ചം വെക്കും വണ്ണം
ഉടൽ അണക്കുന്നു
കിടക്കുന്നു

രാത്രി എന്ന ആകൃതിയിൽ ഇറങ്ങി
എൻ്റെ ഭാഷ 
ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു

വരൂ കാതു തരൂ 
ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം
പാട്ടിലിറങ്ങുന്നു കാതുകൾ
കാറ്റിൽ മുക്കിവെക്കുന്നു

സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള
പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട
ദിനങ്ങളേ

ജീവിച്ചിരിക്കുവാനുള്ള 
കൊതി മാത്രമാണ് ജീവിതം
മിഠായി പോലെ 
രണ്ടിടത്ത് പൊതിയിട്ട്
ആയുസ്സ് അതിൽ
തിരിച്ചുവെക്കുന്നു

ചന്ദ്രക്കലകളെ പോലെ
മാനത്ത് വൈകി
ഉദിക്കുവാൻ പോകും ഹൃദയം
അപ്പോഴും നിൻ്റേതായിട്ടുണ്ട്

അമാവാസിയിൽ തല വെച്ച്
കിടക്കുകയായിരുന്നു എൻ്റെ ഹൃദയം

അത് അപ്പോഴും
മറ്റൊരു ഭൂഖണ്ഡത്തിൽ
പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു

അതിനിടയിൽ
രണ്ട് കലകൾക്കിടയിൽ
തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു

നാണങ്ങളെ മുള്ളുകളാക്കും വിധം
നാളങ്ങളെ ഒളിപ്പിക്കും
മീനുകൾ

വെളിച്ചത്തിനായി ഒരു വിരൽ
കൊളുത്തിവെക്കും കവിത പോലെ
ജീവിതം ഉടലുകളിൽ 
കൊളുത്തിവെക്കുന്നു
പ്രതീക്ഷകൾ എന്നെരിയുന്നു

ജൂൺ അണച്ച് ഓരോ പൂക്കളും
കത്തിച്ചിടും വാക
ചുവടുകൾ ചുവന്ന നിറത്തിൽ
എടുത്തുവെക്കുമ്പോലെ
കൊഴിഞ്ഞു വീഴുന്നതിൻ്റെയൊക്കെ കറ എടുത്തുവെപ്പ് നിറങ്ങളാക്കും വിധം

കൊഴിഞ്ഞു വീഴുന്നില്ല നടത്തങ്ങൾ
കാൽച്ചുവട്ടിൽ, ദൂരങ്ങൾ പോലെ
എന്നിട്ടും 
ദൂരങ്ങളുടെ എടുത്ത് വെപ്പ്
കാൽച്ചുവട്ടിൽ 
നൃത്തങ്ങൾ പോലെ

വെച്ച നൃത്തങ്ങൾ
വാകകളുടെ മുദ്രകൾ പോലെ
ചുവന്ന നിറത്തിൽ കാൽച്ചുവട്ടിൽ
വീണു കിടക്കുന്നിടത്ത്

മനുഷ്യവാകയെന്ന് 
കാതുകൾക്കിടയിൽ 
പതിക്കും ചുംബനങ്ങൾ

മഴത്തുള്ളികളിൽ പറന്നുപറ്റും
പച്ചത്തുള്ളൻ നിശ്വാസങ്ങൾ
റദ്ദു ചെയ്യുന്നു

വേനലിലേക്ക് നെയ്മണമുള്ള ഒരു ഉറുമ്പിനെ തുറന്നുവിടുന്നു
സൂര്യന്നരികിൽ
വെറുതേയിരിക്കുന്നു

Comments

  1. വളരെ കാലത്തിനു ശേഷം നിങ്ങളെ കണ്ടു് ... ഇപ്പോഴും ഏഴൂത്ത് തുടരുന്നതിൽ അഭിവാദ്യങ്ങൾ.... സിപി.ദിനേശ്. cpdinesh2020@gmail

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...