Skip to main content

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം


യുദ്ധം ചെയ്യുന്നവരെ 
കഥകൾക്കോ
കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല

യുദ്ധം എന്ന വാക്ക് 
ഒരു ഭാഷയിലും
എഴുതി മായ്ക്കുവാനാകില്ല
മുറിവുകളും മരണവും 
ചിതറലുകളും ഇല്ലാതെ

യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന
സൈനികാ
സത്യത്തിന് മുകളിലാണ് 
ഇപ്പോൾ നിൻ്റെ രക്തം
അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല

ശരീരമില്ലാത്ത സൈനികാ എന്നാവണം
ശരീരമുള്ള സൈനികർ പരസ്പരം
അഭിസംബോധന ചെയ്യുക

തൂവലുകൾ കൊണ്ട് അഭിസംബോധന
ചെയ്യുന്നില്ല പക്ഷികൾ
ക്ഷമിക്കണം തെറ്റിപ്പോയി
തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു
സാധാരണക്കാരൻ എന്നതാണ് ശരി
അതാണ് ഉദ്ദേശിച്ചതും

ഒരിടത്തും ഒരഭിസംബോധനയല്ല
സാധാരണക്കാരൻ

തീവ്രവാദത്തിന് മതമില്ലാത്തത് പോലെ
മതത്തിന് രാജ്യവുമില്ല
സാധാരണക്കാരന് സമയവും
അലിഖിത നിയമങ്ങളാണ് എങ്ങും

സമാധാനം എന്ന 
നുണകൾക്കൊപ്പം
ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി

ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ്
അതും പരമ്പരാഗതമായി.

വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു.

അവിചാരിതം എന്ന വാക്ക് പോലും 
ഇവിടെ ഒരു നുണയാണ്
നുണകൾ നീണ്ടുനിൽക്കുമ്പോഴും
താൽക്കാലികമാണ് എന്നെന്നും
ശരി

ഗൃഹാതുരത്തങ്ങൾക്ക് മുകളിൽ
ഭൂഗുരുത്വാകർഷണങ്ങൾ
എന്നും യുദ്ധം ചെയ്യുന്ന നാടാണ്

സമാധാനം എന്ന കള്ളം പറയുന്നു
ഗൃഹാതുരത്തങ്ങൾക്ക് മുകളിലേക്ക്
ഭൂഗുരുത്വാകർഷണങ്ങൾ
പൊട്ടിവീഴുന്നു അതാണ് സത്യം

ഭ്രമണം ഒരിടത്തും തങ്ങി നിൽക്കാത്ത
ഒന്നാണ് ഭൂമി
തൂവലുകൾക്ക് താഴെ നിന്ന്
ശൂന്യതകൾ മാത്രം ഊതിപ്പറത്തുന്നു
കിളികളെ ഭീഷണിപ്പെടുത്തുന്നു

ഭൂമി വീണിടത്ത് കിടന്നുരുളുമ്പോഴും
ഇപ്പോൾ കിളികളുടെ ഭീഷണികൾക്ക്
താഴെയാണ് മാനം
ഒപ്പം ലോകവും

സമാധാനം ഒരു കാലത്തും
ഒരു രാജ്യത്തിന് മുകളിലും ഒരിക്കലും
പ്രാവുകളുടെ രാജിക്കത്തല്ല
ദൈവം രാജിക്കത്തുകളിൽ ഒരു കാലത്തും മതത്തിൻ്റെ പേരിൽ
ഒപ്പിടുന്നില്ല

മാനം നിലത്ത് വന്ന് വീണ്
ഭൂമിയേ മതമേ എന്ന് 
തൂവലിനേ
കാലത്തിനെ ഊതിപ്പറത്തുന്നിടത്താണ് സ്വപ്നം മുറിയുന്നത്

അല്ലേലും ഉണ്ട ചോറിനോട്
നന്ദിയില്ലാത്ത ഒന്നാണ് എന്നും തലച്ചോറ്
ചിതറിയാലും ഇല്ലേലും

നന്ദി ഒരു പ്രാവല്ല

തെറ്റാണെന്നറിയാം
തൽക്കാലം തീവ്രവാദത്തിൻ്റെ വിത്തുകൾക്ക്
പറക്കുന്ന പ്രാവുകളുടെ വിട
അത്രമാത്രം!


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...