Skip to main content

ഭാഷ യുദ്ധം എന്നെഴുതുമ്പോൾ മായുന്നിടം


യുദ്ധം ചെയ്യുന്നവരെ 
കഥകൾക്കോ
കവിതകൾക്കോ പിടിച്ചുമാറ്റുവാനാകില്ല

യുദ്ധം എന്ന വാക്ക് 
ഒരു ഭാഷയിലും
എഴുതി മായ്ക്കുവാനാകില്ല
മുറിവുകളും മരണവും 
ചിതറലുകളും ഇല്ലാതെ

യാഥാർത്ഥ്യങ്ങളുടെ രക്തമൊഴുകുന്ന
സൈനികാ
സത്യത്തിന് മുകളിലാണ് 
ഇപ്പോൾ നിൻ്റെ രക്തം
അത് ഒരു രാജ്യത്തിലും വീണ് ഉണങ്ങുന്നില്ല

ശരീരമില്ലാത്ത സൈനികാ എന്നാവണം
ശരീരമുള്ള സൈനികർ പരസ്പരം
അഭിസംബോധന ചെയ്യുക

തൂവലുകൾ കൊണ്ട് അഭിസംബോധന
ചെയ്യുന്നില്ല പക്ഷികൾ
ക്ഷമിക്കണം തെറ്റിപ്പോയി
തൂവലുകൾ കൊണ്ട് രാജ്യമുണ്ടാക്കുകയായിരുന്നു
സാധാരണക്കാരൻ എന്നതാണ് ശരി
അതാണ് ഉദ്ദേശിച്ചതും

ഒരിടത്തും ഒരഭിസംബോധനയല്ല
സാധാരണക്കാരൻ

തീവ്രവാദത്തിന് മതമില്ലാത്തത് പോലെ
മതത്തിന് രാജ്യവുമില്ല
സാധാരണക്കാരന് സമയവും
അലിഖിത നിയമങ്ങളാണ് എങ്ങും

സമാധാനം എന്ന 
നുണകൾക്കൊപ്പം
ക്ഷമിക്കണം ഒപ്പരം എന്ന വാക്കാവണം ഇവിടെ ശരി

ശരികൾക്കൊന്നും ഉറപ്പില്ലാത്ത നാടാണ്
അതും പരമ്പരാഗതമായി.

വിശ്രമിക്കുന്ന പ്രാവുകൾക്ക് മുകളിലേക്ക് അവിചാരിതം യുദ്ധങ്ങൾ പൊട്ടിവീഴുന്നു.

അവിചാരിതം എന്ന വാക്ക് പോലും 
ഇവിടെ ഒരു നുണയാണ്
നുണകൾ നീണ്ടുനിൽക്കുമ്പോഴും
താൽക്കാലികമാണ് എന്നെന്നും
ശരി

ഗൃഹാതുരത്തങ്ങൾക്ക് മുകളിൽ
ഭൂഗുരുത്വാകർഷണങ്ങൾ
എന്നും യുദ്ധം ചെയ്യുന്ന നാടാണ്

സമാധാനം എന്ന കള്ളം പറയുന്നു
ഗൃഹാതുരത്തങ്ങൾക്ക് മുകളിലേക്ക്
ഭൂഗുരുത്വാകർഷണങ്ങൾ
പൊട്ടിവീഴുന്നു അതാണ് സത്യം

ഭ്രമണം ഒരിടത്തും തങ്ങി നിൽക്കാത്ത
ഒന്നാണ് ഭൂമി
തൂവലുകൾക്ക് താഴെ നിന്ന്
ശൂന്യതകൾ മാത്രം ഊതിപ്പറത്തുന്നു
കിളികളെ ഭീഷണിപ്പെടുത്തുന്നു

ഭൂമി വീണിടത്ത് കിടന്നുരുളുമ്പോഴും
ഇപ്പോൾ കിളികളുടെ ഭീഷണികൾക്ക്
താഴെയാണ് മാനം
ഒപ്പം ലോകവും

സമാധാനം ഒരു കാലത്തും
ഒരു രാജ്യത്തിന് മുകളിലും ഒരിക്കലും
പ്രാവുകളുടെ രാജിക്കത്തല്ല
ദൈവം രാജിക്കത്തുകളിൽ ഒരു കാലത്തും മതത്തിൻ്റെ പേരിൽ
ഒപ്പിടുന്നില്ല

മാനം നിലത്ത് വന്ന് വീണ്
ഭൂമിയേ മതമേ എന്ന് 
തൂവലിനേ
കാലത്തിനെ ഊതിപ്പറത്തുന്നിടത്താണ് സ്വപ്നം മുറിയുന്നത്

അല്ലേലും ഉണ്ട ചോറിനോട്
നന്ദിയില്ലാത്ത ഒന്നാണ് എന്നും തലച്ചോറ്
ചിതറിയാലും ഇല്ലേലും

നന്ദി ഒരു പ്രാവല്ല

തെറ്റാണെന്നറിയാം
തൽക്കാലം തീവ്രവാദത്തിൻ്റെ വിത്തുകൾക്ക്
പറക്കുന്ന പ്രാവുകളുടെ വിട
അത്രമാത്രം!


Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...