Skip to main content

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ
പക്ഷികളുടെ തീയേറ്ററിൽ
കാണിക്കുന്ന സിനിമയാണ്
ആകാശമെങ്കിൽ

നീല കഴിഞ്ഞും
നീലക്ക് മുമ്പും
മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും 
ഒട്ടിക്കും പോസ്റ്റർ 
ശൂന്യതയിൽ

പറന്നുവന്ന ചിറക് 
നിലത്തിട്ട് ചവിട്ടിക്കെടുത്തി
പറക്കലിലേക്ക് 
വൈകിക്കയറുന്ന പക്ഷി

രതിയിലേക്ക് വൈകിക്കയറും പക്ഷികൾ
എവിടേയും ഉടലുകൾ നിലത്തിട്ട്
ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു

കറുപ്പിലും വെളുപ്പിലും
കാണിക്കും
ഭാഷയുടെ ഡോക്യുമെൻ്റെറി
എഴുതുന്നതിന്ന് മുമ്പോ
എഴുതിയതിന് ശേഷമോ
എവിടെയും തട്ടി കവിതയാവുന്നില്ല

ഉടൽ കുത്തിക്കെടുത്തി
രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം

പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു

ബഹുനില കെട്ടിടങ്ങളിലെ
ജാലകങ്ങൾ പോലെ
നോക്കി നിൽക്കേ നഗരം
പ്രണയങ്ങൾ അണക്കുന്നു
വെളിച്ചം ഒളിപ്പിക്കുന്നു 

ഓരോ ജാലകങ്ങളും
ഓരോ പ്രണയങ്ങൾ
ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ
കുത്തിക്കെടുത്തി തുടങ്ങുന്നു

എത്ര ധൃതിയിലും 
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം
ഏതുഋതുവിലും പൂക്കൾ 
കുത്തികെടുത്തുന്നില്ല

കുത്തിക്കെടുത്തിയ ഏകാന്തതയുടെ
പാടുകൾ വിഷാദമായി
ഒരു സന്ധ്യക്കരികിലും കെട്ടിക്കിടക്കുന്നില്ല

നഗരം,
പ്രണയിക്കുന്ന രണ്ട് പേരുടെ
വെളിച്ചം കത്തിച്ചിട്ട വാക്കുകളുടെ 
സൈറൺ കൊളുത്തിയ വാഹനമാകുന്നു
പൊടുന്നനെ നഗരം രണ്ട് പേരെ പ്രണയങ്ങളിലേക്ക് വഹിക്കുന്നു

രാത്രിയിൽ മുഴുവൻ എരിഞ്ഞവിധം
കുത്തിക്കെടുത്തിയ
രണ്ടരക്കെട്ടുകൾ പക്ഷികളിൽ

എന്തും കുത്തികെടുത്താവുന്ന
ഒന്നാകും ഉടലും ആകാശവും

അരികിൽ
കെടുത്താനാവാത്ത നൃത്തം
ഉടലിൽ സൂക്ഷിക്കുന്നവൾ

ആകാശം ഒളിച്ച് കടത്തും പക്ഷികൾ
പഴയ ആകാശങ്ങളുടെ ശേഖരം
ആൽബം പോലെ 
ഇന്നലെകളിൽ ഒട്ടിച്ച് വെക്കുന്നു

അതിൽ ഒരു കിളി 
എൻ്റെ കാലിൽ വന്നിരിക്കുന്നു
ആകാശം മറിച്ചുനോക്കുന്നു
അപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരിക്കും എന്ന് 
അവൾ മാത്രം ഊഹിക്കുന്നു

ഊഹം ആകാശമാകുന്ന സ്വരം
പക്ഷികൾക്ക്
അവൾ പക്ഷികൾക്കിടയിൽ

ഇപ്പോൾ ആകാശം 
അവൾ അരുതെന്ന് പറയുന്നതിനേക്കാൾ സുന്ദരം.

Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...