Skip to main content

പക്ഷികളുടെ തീയേറ്റർ

മാറ്റിനി പോലെ
പക്ഷികളുടെ തീയേറ്ററിൽ
കാണിക്കുന്ന സിനിമയാണ്
ആകാശമെങ്കിൽ

നീല കഴിഞ്ഞും
നീലക്ക് മുമ്പും
മേഘങ്ങൾ ചാഞ്ഞും ചരിഞ്ഞും 
ഒട്ടിക്കും പോസ്റ്റർ 
ശൂന്യതയിൽ

പറന്നുവന്ന ചിറക് 
നിലത്തിട്ട് ചവിട്ടിക്കെടുത്തി
പറക്കലിലേക്ക് 
വൈകിക്കയറുന്ന പക്ഷി

രതിയിലേക്ക് വൈകിക്കയറും പക്ഷികൾ
എവിടേയും ഉടലുകൾ നിലത്തിട്ട്
ചവിട്ടിക്കെടുത്തുന്നില്ല എന്ന് മാത്രം ആകാശം ഉറപ്പിക്കുന്നു

കറുപ്പിലും വെളുപ്പിലും
കാണിക്കും
ഭാഷയുടെ ഡോക്യുമെൻ്റെറി
എഴുതുന്നതിന്ന് മുമ്പോ
എഴുതിയതിന് ശേഷമോ
എവിടെയും തട്ടി കവിതയാവുന്നില്ല

ഉടൽ കുത്തിക്കെടുത്തി
രതിയിലേക്ക് തിരക്കിട്ട് കയറുന്ന രണ്ട് പേർ വളരെ വൈകി പക്ഷികളായേക്കാം

പൊടുന്നനെ നഗരം രണ്ട് പേരെ ഒളിപ്പിക്കുന്ന ഇടമാവുന്നു

ബഹുനില കെട്ടിടങ്ങളിലെ
ജാലകങ്ങൾ പോലെ
നോക്കി നിൽക്കേ നഗരം
പ്രണയങ്ങൾ അണക്കുന്നു
വെളിച്ചം ഒളിപ്പിക്കുന്നു 

ഓരോ ജാലകങ്ങളും
ഓരോ പ്രണയങ്ങൾ
ജാലകങ്ങൾ ഒരോന്നായി കെട്ടിടങ്ങൾ
കുത്തിക്കെടുത്തി തുടങ്ങുന്നു

എത്ര ധൃതിയിലും 
ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വസന്തം
ഏതുഋതുവിലും പൂക്കൾ 
കുത്തികെടുത്തുന്നില്ല

കുത്തിക്കെടുത്തിയ ഏകാന്തതയുടെ
പാടുകൾ വിഷാദമായി
ഒരു സന്ധ്യക്കരികിലും കെട്ടിക്കിടക്കുന്നില്ല

നഗരം,
പ്രണയിക്കുന്ന രണ്ട് പേരുടെ
വെളിച്ചം കത്തിച്ചിട്ട വാക്കുകളുടെ 
സൈറൺ കൊളുത്തിയ വാഹനമാകുന്നു
പൊടുന്നനെ നഗരം രണ്ട് പേരെ പ്രണയങ്ങളിലേക്ക് വഹിക്കുന്നു

രാത്രിയിൽ മുഴുവൻ എരിഞ്ഞവിധം
കുത്തിക്കെടുത്തിയ
രണ്ടരക്കെട്ടുകൾ പക്ഷികളിൽ

എന്തും കുത്തികെടുത്താവുന്ന
ഒന്നാകും ഉടലും ആകാശവും

അരികിൽ
കെടുത്താനാവാത്ത നൃത്തം
ഉടലിൽ സൂക്ഷിക്കുന്നവൾ

ആകാശം ഒളിച്ച് കടത്തും പക്ഷികൾ
പഴയ ആകാശങ്ങളുടെ ശേഖരം
ആൽബം പോലെ 
ഇന്നലെകളിൽ ഒട്ടിച്ച് വെക്കുന്നു

അതിൽ ഒരു കിളി 
എൻ്റെ കാലിൽ വന്നിരിക്കുന്നു
ആകാശം മറിച്ചുനോക്കുന്നു
അപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരിക്കും എന്ന് 
അവൾ മാത്രം ഊഹിക്കുന്നു

ഊഹം ആകാശമാകുന്ന സ്വരം
പക്ഷികൾക്ക്
അവൾ പക്ഷികൾക്കിടയിൽ

ഇപ്പോൾ ആകാശം 
അവൾ അരുതെന്ന് പറയുന്നതിനേക്കാൾ സുന്ദരം.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...