Skip to main content

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച


ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ
വേഴാമ്പൽ ചുവരിൽ ചാരി 
മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച
പരമ്പരാഗതമായി 
വേഴാമ്പലുകളാകുവാൻ പറക്കുന്ന
നാടുണ്ടാവണം

മേയ് പെൻഷൻ പറ്റിയ മാസത്തിന്
അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ
വിരസതയുടെ കുഷനുളള
ഒരു കസേരയുണ്ടായിരുന്നെങ്കിൽ
അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ
ഒരേസമയം മടിക്കുകയും 
അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ
ജൂണാകുന്നു

കുരുക്കുത്തിമുല്ലകൾ
അവയുടെ വളവുകൾ പിടിച്ചിടും
ഇടങ്ങളിൽ  
പൂക്കൾ നിലത്തിട്ട്, പൂക്കാലം 
ഒരു ഓഫീസിലും കയറാതെ, 
ഒരു ഫയലും നോക്കാതെ
മാറിനിൽക്കുന്നു

ഇറയങ്ങളുടെ ഇറ്റുവീഴലുകൾ
ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു
അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു

അവളുടെ കൃഷ്ണമണിത്തിരക്കിൽ
പങ്കെടുത്ത് 
ഉമ്മകളുടെ രജിസ്റ്ററിൽ 
പേര് വെക്കാതെ പോയ നിമിഷങ്ങളെ
കാലം അന്നും ഇന്നും 
ദിവസത്തിന് പുറത്തുനിർത്തുന്നു

മഴയുടെ കൊലുസ്സ് ധരിച്ച്,
മേൽക്കൂരകൾ
പുറത്തിറങ്ങും ഇടങ്ങളിൽ
മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം

വിരിഞ്ഞ പിച്ചകത്തം 
നിലത്തിട്ട്
മന്ദാരങ്ങൾ

നിലത്തിടുമോ നൃത്തങ്ങൾ മുദ്രകളിൽ
വെച്ചു നോക്കണോ ചുവടുകൾ
പലയിടങ്ങളിൽ

ഓരോ വേനലിനും പല സൂര്യൻ
ഓരോ ഇന്നലേക്കും ഒരു പകൽ

ഇഞ്ചക്ഷൻ എടുത്തയിടത്ത് വെക്കും 
പഞ്ഞിപോലെ 
വേദനിക്കുന്നിടത്ത്
വേദനയോട് ചേർത്തുവെക്കാൻ ഒരിന്നലെ അനുവദിക്കുകയായിരുന്നു
അതെന്നും പതിവായതിനാൽ
ഞാനത് നീയാക്കുന്നു അതിനാൽ
എനിക്ക് ഇന്നുകൾ പതിവായി ഉണ്ടാവുന്നു

പകൽ കൊണ്ടലങ്കരിച്ച ഇന്നുകൾ
തീയതികൾ കൊണ്ടലങ്കരിച്ച ഇന്നലെകൾ

മഴകൾ ജൂൺആഴം 
പവിഴമല്ലികൾ അവയുടെ
കൊഴിച്ചിൽ എന്നിവ കുഴിച്ചിടും ഇടങ്ങളിൽ
നിറങ്ങൾ ഇട്ടുവെക്കും ഇടങ്ങൾ സന്ധ്യ,
അസ്തമയം എന്നെടുത്തു 
വെക്കുന്നു

സൂര്യനെ തട്ടിപ്പറിക്കുന്നു
അതിൻ്റെ ഇരുട്ട് 
വർഷം മുഴുവൻ ഇട്ടു വെക്കുവാൻ
ഒരോ മാസവും കൊതിക്കുന്നു

വേഴാമ്പൽ കൊതി കൊണ്ട് 
പൊതിയിട്ട്
ഒരോ കലണ്ടറിൽ നിന്നും
അടുത്ത മരത്തിലേക്ക് പറക്കും
ഒരോ മാസവും

നക്ഷത്രങ്ങളുടെ പൊതിയിട്ട
മാനങ്ങളുടെ കലണ്ടർ

മൗനം ഒരു കലണ്ടറല്ല
പെയ്ത്ത് ധ്യാനമുള്ള മഴയല്ല ബുദ്ധൻ

ബുദ്ധൻ്റെ മണമുള്ള ജൂൺമാസം

ജൂൺ കൊണ്ടൊരു 
ജാലകം പണിയുന്നു
മാസത്തിൻ്റെ ചുവരിൽ
തൂക്കിയിടുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...