Skip to main content

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച


ജനലുകൾ മഴ കൊണ്ടുവരുന്ന വീടിൻ്റെ
വേഴാമ്പൽ ചുവരിൽ ചാരി 
മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച ഇരിക്കുന്നു

മേയ് മാസത്തിൻ്റെ അവസാന ആഴ്ച്ച
പരമ്പരാഗതമായി 
വേഴാമ്പലുകളാകുവാൻ പറക്കുന്ന
നാടുണ്ടാവണം

മേയ് പെൻഷൻ പറ്റിയ മാസത്തിന്
അതിനൊരു മേശയുണ്ടായിരുന്നെങ്കിൽ
വിരസതയുടെ കുഷനുളള
ഒരു കസേരയുണ്ടായിരുന്നെങ്കിൽ
അതിൽ നിന്നും എഴുന്നേറ്റ് പോകുവാൻ
ഒരേസമയം മടിക്കുകയും 
അതേസമയം കാത്തിരിക്കുകയും ചെയ്യുന്ന മനുഷ്യൻ
ജൂണാകുന്നു

കുരുക്കുത്തിമുല്ലകൾ
അവയുടെ വളവുകൾ പിടിച്ചിടും
ഇടങ്ങളിൽ  
പൂക്കൾ നിലത്തിട്ട്, പൂക്കാലം 
ഒരു ഓഫീസിലും കയറാതെ, 
ഒരു ഫയലും നോക്കാതെ
മാറിനിൽക്കുന്നു

ഇറയങ്ങളുടെ ഇറ്റുവീഴലുകൾ
ചാരിയിരുപ്പുകളും ഇറ്റുവീഴുന്നു
അവ വീടുകൾക്ക് പുറത്തേക്ക് ഒഴുകിയിറങ്ങുന്നു

അവളുടെ കൃഷ്ണമണിത്തിരക്കിൽ
പങ്കെടുത്ത് 
ഉമ്മകളുടെ രജിസ്റ്ററിൽ 
പേര് വെക്കാതെ പോയ നിമിഷങ്ങളെ
കാലം അന്നും ഇന്നും 
ദിവസത്തിന് പുറത്തുനിർത്തുന്നു

മഴയുടെ കൊലുസ്സ് ധരിച്ച്,
മേൽക്കൂരകൾ
പുറത്തിറങ്ങും ഇടങ്ങളിൽ
മുറ്റം മുറ്റം എന്ന് കാറ്റിനൊപ്പം പിച്ച വെക്കും ചെമ്പകം

വിരിഞ്ഞ പിച്ചകത്തം 
നിലത്തിട്ട്
മന്ദാരങ്ങൾ

നിലത്തിടുമോ നൃത്തങ്ങൾ മുദ്രകളിൽ
വെച്ചു നോക്കണോ ചുവടുകൾ
പലയിടങ്ങളിൽ

ഓരോ വേനലിനും പല സൂര്യൻ
ഓരോ ഇന്നലേക്കും ഒരു പകൽ

ഇഞ്ചക്ഷൻ എടുത്തയിടത്ത് വെക്കും 
പഞ്ഞിപോലെ 
വേദനിക്കുന്നിടത്ത്
വേദനയോട് ചേർത്തുവെക്കാൻ ഒരിന്നലെ അനുവദിക്കുകയായിരുന്നു
അതെന്നും പതിവായതിനാൽ
ഞാനത് നീയാക്കുന്നു അതിനാൽ
എനിക്ക് ഇന്നുകൾ പതിവായി ഉണ്ടാവുന്നു

പകൽ കൊണ്ടലങ്കരിച്ച ഇന്നുകൾ
തീയതികൾ കൊണ്ടലങ്കരിച്ച ഇന്നലെകൾ

മഴകൾ ജൂൺആഴം 
പവിഴമല്ലികൾ അവയുടെ
കൊഴിച്ചിൽ എന്നിവ കുഴിച്ചിടും ഇടങ്ങളിൽ
നിറങ്ങൾ ഇട്ടുവെക്കും ഇടങ്ങൾ സന്ധ്യ,
അസ്തമയം എന്നെടുത്തു 
വെക്കുന്നു

സൂര്യനെ തട്ടിപ്പറിക്കുന്നു
അതിൻ്റെ ഇരുട്ട് 
വർഷം മുഴുവൻ ഇട്ടു വെക്കുവാൻ
ഒരോ മാസവും കൊതിക്കുന്നു

വേഴാമ്പൽ കൊതി കൊണ്ട് 
പൊതിയിട്ട്
ഒരോ കലണ്ടറിൽ നിന്നും
അടുത്ത മരത്തിലേക്ക് പറക്കും
ഒരോ മാസവും

നക്ഷത്രങ്ങളുടെ പൊതിയിട്ട
മാനങ്ങളുടെ കലണ്ടർ

മൗനം ഒരു കലണ്ടറല്ല
പെയ്ത്ത് ധ്യാനമുള്ള മഴയല്ല ബുദ്ധൻ

ബുദ്ധൻ്റെ മണമുള്ള ജൂൺമാസം

ജൂൺ കൊണ്ടൊരു 
ജാലകം പണിയുന്നു
മാസത്തിൻ്റെ ചുവരിൽ
തൂക്കിയിടുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...