Skip to main content

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ
കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക്
ശേഷം
ദൈവം തന്നെ
പ്രതിമയാക്കുന്നത് പോലെ

മനുഷ്യൻ്റെ ക്ഷമ 
വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം
വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ

വാക്കുകളുടേയും കൊത്തുപണികളുടേയും
തുടർച്ചയെന്നോണ്ണം
ഭാഷയുടെ ക്ഷമ വരികളിൽ 
എടുത്തുവെക്കുന്നു

അത് കവിതയാകുമോ
കുളിരാകുമോ?
എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു

അസ്തമയത്തിൻ്റെ 
പേജ്നമ്പർ ഉള്ള 
ഒരു പുസ്തകമാവും സൂര്യൻ

അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ
നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി 
അടുത്തവരിയിൽ എൻ്റെ കവിത

ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത്
പോലെ
ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം

എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട്

അതിൻ്റെ വസന്തത്തെ
എൻ്റെ ഏകാന്തത 
കണ്ടെത്തുന്ന ദിവസം എന്ന
അടയാളപ്പെടുത്തലാവണം 
ഋതു
ഉടലുകൾ വിരിയും ഋതു 
എന്നായിട്ടുണ്ട് പൂക്കൾ

അസ്തമയത്തിൻ്റെ പോസ്റ്ററും
ജമന്തിയുടെ തീയേറ്ററും 
നഗരം പതിയേ .സന്ധ്യയാകുന്നു

വിഷാദത്തിൻ്റെ പശയിൽ
അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു

ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ
അതെരിയുമ്പോൾ ഞാനെഴുതുന്നു
ഒരു പക്ഷേ കാതുകൾ കൊളുത്തിവെച്ച്

എരിയുമ്പോഴെങ്കിലും
ഒരു നാളമാവുകയാണോ വിഷാദം?

ആനന്ദത്തിൻ്റെ ഔദ്യോഗിക വക്താവ്
വസന്തത്തിന് കൈമാറുന്ന പൂക്കൾ 
നിറങ്ങളുടെ മൈക്ക് ആവുമോ
അതോ കൊത്തുപണികൾ മറന്ന ഋതുവിൻ്റെ ക്ഷമയാവുമോ?

എത്തിനോട്ടത്തിൻ്റെ 
കൊത്തുപണികൾ കഴിഞ്ഞ
ഋതു എന്നൊന്ന് ഉണ്ടാവണം

പൂർത്തിയായാൽ
ആരുടെ കൊത്തുപണിയാവും മറവി
പറന്നുപോകുമെങ്കിൽ മാത്രം
പൊന്മാനാക്കാവുന്ന അത്രയും
നീലനിറമുള്ള മറവി
നീലനിറങ്ങളിൽ എടുത്ത് വെച്ച്
പക്ഷിയാക്കുന്ന ഒരാൾ
ഇനി മറവിയുടെ അസുഖമുള്ള
ദൈവമായിരിക്കുമോ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ
പൂക്കാൻ വരും നീലക്കുറിഞ്ഞി
എന്നത് ഇനി ഏത് പൂവിൻ്റെ ജാതകം

കൊത്തുപണികൾ മാത്രം മിച്ചം വന്ന
പ്രതിമ പോലെ
ശൂന്യതയുടെ കൊത്തുപണി കഴിഞ്ഞ
പ്രതിമ എന്നോണ്ണം എൻ്റെ പക്ഷികൾ
അതിൻ്റെ ആകാശത്തിന് വിലപേശി തുടങ്ങുന്നു

ഒരു കൊത്തുപണി എന്ന വണ്ണം
മറവി

ജമന്തികൾ നിറങ്ങളിൽ
അവരുടേതല്ലാത്ത ചിരാതുകൾ

വിഷാദകാലത്തിൻ്റെ പ്രിൻറിങ്പ്രസേ
ജമന്തികൾ അച്ചടിക്കുന്ന,
ജമന്തികൾക്ക് അച്ച് നിരത്തുന്ന
നിറത്തിൽ
അത് എടുത്ത വെച്ച ദൈവം
വിഷാദകാലത്തിൻ്റെ പ്രസ്താവന 
ജമന്തിയിൽ അച്ചടിച്ചുതുടങ്ങുന്നു

കത്തിച്ചുവെച്ച ദീപങ്ങൾ പോലെ
മറവിയിലേക്ക്
ജമന്തികൾ നിരന്തരം ഒഴുക്കിവിടുന്നു.
പവിഴമല്ലിയൊഴുക്കുകൾക്ക് നിറം കൊടുക്കുന്നു

പടവുകൾ അല്ല മറവികൾ ഉറപ്പ്
ഉടൽ ഏത് നദിയുടെ കര?
 

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...