Skip to main content

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ
കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക്
ശേഷം
ദൈവം തന്നെ
പ്രതിമയാക്കുന്നത് പോലെ

മനുഷ്യൻ്റെ ക്ഷമ 
വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം
വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ

വാക്കുകളുടേയും കൊത്തുപണികളുടേയും
തുടർച്ചയെന്നോണ്ണം
ഭാഷയുടെ ക്ഷമ വരികളിൽ 
എടുത്തുവെക്കുന്നു

അത് കവിതയാകുമോ
കുളിരാകുമോ?
എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു

അസ്തമയത്തിൻ്റെ 
പേജ്നമ്പർ ഉള്ള 
ഒരു പുസ്തകമാവും സൂര്യൻ

അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ
നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി 
അടുത്തവരിയിൽ എൻ്റെ കവിത

ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത്
പോലെ
ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം

എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട്

അതിൻ്റെ വസന്തത്തെ
എൻ്റെ ഏകാന്തത 
കണ്ടെത്തുന്ന ദിവസം എന്ന
അടയാളപ്പെടുത്തലാവണം 
ഋതു
ഉടലുകൾ വിരിയും ഋതു 
എന്നായിട്ടുണ്ട് പൂക്കൾ

അസ്തമയത്തിൻ്റെ പോസ്റ്ററും
ജമന്തിയുടെ തീയേറ്ററും 
നഗരം പതിയേ .സന്ധ്യയാകുന്നു

വിഷാദത്തിൻ്റെ പശയിൽ
അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു

ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ
അതെരിയുമ്പോൾ ഞാനെഴുതുന്നു
ഒരു പക്ഷേ കാതുകൾ കൊളുത്തിവെച്ച്

എരിയുമ്പോഴെങ്കിലും
ഒരു നാളമാവുകയാണോ വിഷാദം?

ആനന്ദത്തിൻ്റെ ഔദ്യോഗിക വക്താവ്
വസന്തത്തിന് കൈമാറുന്ന പൂക്കൾ 
നിറങ്ങളുടെ മൈക്ക് ആവുമോ
അതോ കൊത്തുപണികൾ മറന്ന ഋതുവിൻ്റെ ക്ഷമയാവുമോ?

എത്തിനോട്ടത്തിൻ്റെ 
കൊത്തുപണികൾ കഴിഞ്ഞ
ഋതു എന്നൊന്ന് ഉണ്ടാവണം

പൂർത്തിയായാൽ
ആരുടെ കൊത്തുപണിയാവും മറവി
പറന്നുപോകുമെങ്കിൽ മാത്രം
പൊന്മാനാക്കാവുന്ന അത്രയും
നീലനിറമുള്ള മറവി
നീലനിറങ്ങളിൽ എടുത്ത് വെച്ച്
പക്ഷിയാക്കുന്ന ഒരാൾ
ഇനി മറവിയുടെ അസുഖമുള്ള
ദൈവമായിരിക്കുമോ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ
പൂക്കാൻ വരും നീലക്കുറിഞ്ഞി
എന്നത് ഇനി ഏത് പൂവിൻ്റെ ജാതകം

കൊത്തുപണികൾ മാത്രം മിച്ചം വന്ന
പ്രതിമ പോലെ
ശൂന്യതയുടെ കൊത്തുപണി കഴിഞ്ഞ
പ്രതിമ എന്നോണ്ണം എൻ്റെ പക്ഷികൾ
അതിൻ്റെ ആകാശത്തിന് വിലപേശി തുടങ്ങുന്നു

ഒരു കൊത്തുപണി എന്ന വണ്ണം
മറവി

ജമന്തികൾ നിറങ്ങളിൽ
അവരുടേതല്ലാത്ത ചിരാതുകൾ

വിഷാദകാലത്തിൻ്റെ പ്രിൻറിങ്പ്രസേ
ജമന്തികൾ അച്ചടിക്കുന്ന,
ജമന്തികൾക്ക് അച്ച് നിരത്തുന്ന
നിറത്തിൽ
അത് എടുത്ത വെച്ച ദൈവം
വിഷാദകാലത്തിൻ്റെ പ്രസ്താവന 
ജമന്തിയിൽ അച്ചടിച്ചുതുടങ്ങുന്നു

കത്തിച്ചുവെച്ച ദീപങ്ങൾ പോലെ
മറവിയിലേക്ക്
ജമന്തികൾ നിരന്തരം ഒഴുക്കിവിടുന്നു.
പവിഴമല്ലിയൊഴുക്കുകൾക്ക് നിറം കൊടുക്കുന്നു

പടവുകൾ അല്ല മറവികൾ ഉറപ്പ്
ഉടൽ ഏത് നദിയുടെ കര?
 

Comments

ജനപ്രിയ പോസ്റ്റുകൾ

രാത്രിക്കൊരു ക്ഷണക്കത്ത്

മിന്നാംമിനുങ്ങുകളേ മിനുങ്ങുവാൻ ക്ഷണിക്കുന്നു മിനുങ്ങുന്നതിനുള്ള ക്ഷണക്കത്ത് ഓരോ മിന്നാംമിനുങ്ങിനും അയാൾ പ്രത്യേകം തയ്യാറാക്കുന്നു ശരിയാ,  ആരും അങ്ങനെ സാധാരണ ചെയ്യാറില്ല രാപ്പുള്ളിനോട് അയാൾ  ചേർന്നിരിക്കുന്നു നക്ഷത്രങ്ങളിൽ തിളക്കങ്ങൾ ഒഴിച്ച് അഭിപ്രായം പങ്കുവെക്കുന്നു വട്ടാണ് അയാൾക്ക് ശരിക്കും വട്ട് ഇരുട്ടും മുമ്പ് രാപ്പുള്ള് സ്വന്തം തീരുമാനത്തിലെത്തുന്നു അത് അയാളോട്  പങ്കുവെക്കുന്നു അയാൾ ഭ്രാന്തിൻ്റെ വളർത്തുമൃഗം അന്ന് ശബ്ദങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഇരുട്ടിൻ്റെ വളർത്തുപുള്ള് രാത്രിയോട് അത്രയും ചേർന്നിരിക്കുന്നു കുറുകലുകളിലേക്ക് ഓരോ പ്രാവുകളും പറന്നിറങ്ങുമ്പോൾ കിട്ടിയിട്ടുണ്ടാകുമോ അയാൾക്ക് നഗ്നതകൾ കൊണ്ടുണ്ടാക്കിയ ക്ഷണക്കത്തുകൾ? പ്രാവിൻ്റെ കുറുകലുകൾ കൊണ്ട് ഉണ്ടാക്കിയ ഓരോ പകലുകൾക്കുണ്ടാവുമോ ഇനിയും അയക്കാത്ത ക്ഷണക്കത്തുകൾ ഒരു മിനുക്കം അല്ല ഏകാന്തത അന്നത്തെ എല്ലാ മിനുക്കങ്ങളും കൊണ്ട് കളഞ്ഞ മിന്നാംമിനുങ്ങിന് അന്ന് കിട്ടിയ ക്ഷണക്കത്താവുമോ  ഇനി അയാൾ ഓമനമൃഗങ്ങളേ പോലെ വളർത്തുപൂച്ചയെപ്പോലെ അയാൾക്കരികിൽ അയാൾ, ഓമനിച്ച് വളർത്തുന്നുണ്ടാവുമോ ഇരുട്ടിനേ പകൽ കഴിയുമ്പോൾ, ഒരു പാത്രം പാലാകുന...

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ