Skip to main content

അസ്തമയം ഒരു ക്ഷമയാണെങ്കിൽ

ദൈവമായി തുടരുവാൻ ആവശ്യമായ ക്ഷമ
കാത്തിരിപ്പിൻ്റെ കൊത്തുപണികൾക്ക്
ശേഷം
ദൈവം തന്നെ
പ്രതിമയാക്കുന്നത് പോലെ

മനുഷ്യൻ്റെ ക്ഷമ 
വിഗ്രഹങ്ങളിലേക്ക് ദൈവങ്ങൾ എടുത്തുവെക്കും വിധം
വിഷാദവിഗ്രഹങ്ങൾ ഉള്ള ദൈവങ്ങൾ

വാക്കുകളുടേയും കൊത്തുപണികളുടേയും
തുടർച്ചയെന്നോണ്ണം
ഭാഷയുടെ ക്ഷമ വരികളിൽ 
എടുത്തുവെക്കുന്നു

അത് കവിതയാകുമോ
കുളിരാകുമോ?
എൻ്റെ വിഷാദം മാത്രം സംശയിക്കുന്നു

അസ്തമയത്തിൻ്റെ 
പേജ്നമ്പർ ഉള്ള 
ഒരു പുസ്തകമാവും സൂര്യൻ

അസ്തമയം ഒരു കൊത്തുപണിയാണെങ്കിൽ
നൃത്തത്തിൻ്റെ കൊത്തുപണിയുള്ള സ്ത്രീയേ എന്നായി 
അടുത്തവരിയിൽ എൻ്റെ കവിത

ഒരു പൂവിൻ്റെ സന്ധ്യ ജമന്തിയാകുന്നത്
പോലെ
ഒരു ഗാന്ധിയാവുകയാവണം പുലരിയിൽ മഞ്ഞുകാലം

എൻ്റെ ഏകാന്തത ഒരു പൂവായി വിരിയുവാൻ പോകും ഇടം അവളായിട്ടുണ്ട്

അതിൻ്റെ വസന്തത്തെ
എൻ്റെ ഏകാന്തത 
കണ്ടെത്തുന്ന ദിവസം എന്ന
അടയാളപ്പെടുത്തലാവണം 
ഋതു
ഉടലുകൾ വിരിയും ഋതു 
എന്നായിട്ടുണ്ട് പൂക്കൾ

അസ്തമയത്തിൻ്റെ പോസ്റ്ററും
ജമന്തിയുടെ തീയേറ്ററും 
നഗരം പതിയേ .സന്ധ്യയാകുന്നു

വിഷാദത്തിൻ്റെ പശയിൽ
അപ്പോഴും പകൽ ഒട്ടിയിരിക്കുന്നു

ശബ്ദത്തിൻ്റെ നാളമുള്ള ഭാഷ
അതെരിയുമ്പോൾ ഞാനെഴുതുന്നു
ഒരു പക്ഷേ കാതുകൾ കൊളുത്തിവെച്ച്

എരിയുമ്പോഴെങ്കിലും
ഒരു നാളമാവുകയാണോ വിഷാദം?

ആനന്ദത്തിൻ്റെ ഔദ്യോഗിക വക്താവ്
വസന്തത്തിന് കൈമാറുന്ന പൂക്കൾ 
നിറങ്ങളുടെ മൈക്ക് ആവുമോ
അതോ കൊത്തുപണികൾ മറന്ന ഋതുവിൻ്റെ ക്ഷമയാവുമോ?

എത്തിനോട്ടത്തിൻ്റെ 
കൊത്തുപണികൾ കഴിഞ്ഞ
ഋതു എന്നൊന്ന് ഉണ്ടാവണം

പൂർത്തിയായാൽ
ആരുടെ കൊത്തുപണിയാവും മറവി
പറന്നുപോകുമെങ്കിൽ മാത്രം
പൊന്മാനാക്കാവുന്ന അത്രയും
നീലനിറമുള്ള മറവി
നീലനിറങ്ങളിൽ എടുത്ത് വെച്ച്
പക്ഷിയാക്കുന്ന ഒരാൾ
ഇനി മറവിയുടെ അസുഖമുള്ള
ദൈവമായിരിക്കുമോ
പന്ത്രണ്ട് വർഷത്തിലൊരിക്കൽ
പൂക്കാൻ വരും നീലക്കുറിഞ്ഞി
എന്നത് ഇനി ഏത് പൂവിൻ്റെ ജാതകം

കൊത്തുപണികൾ മാത്രം മിച്ചം വന്ന
പ്രതിമ പോലെ
ശൂന്യതയുടെ കൊത്തുപണി കഴിഞ്ഞ
പ്രതിമ എന്നോണ്ണം എൻ്റെ പക്ഷികൾ
അതിൻ്റെ ആകാശത്തിന് വിലപേശി തുടങ്ങുന്നു

ഒരു കൊത്തുപണി എന്ന വണ്ണം
മറവി

ജമന്തികൾ നിറങ്ങളിൽ
അവരുടേതല്ലാത്ത ചിരാതുകൾ

വിഷാദകാലത്തിൻ്റെ പ്രിൻറിങ്പ്രസേ
ജമന്തികൾ അച്ചടിക്കുന്ന,
ജമന്തികൾക്ക് അച്ച് നിരത്തുന്ന
നിറത്തിൽ
അത് എടുത്ത വെച്ച ദൈവം
വിഷാദകാലത്തിൻ്റെ പ്രസ്താവന 
ജമന്തിയിൽ അച്ചടിച്ചുതുടങ്ങുന്നു

കത്തിച്ചുവെച്ച ദീപങ്ങൾ പോലെ
മറവിയിലേക്ക്
ജമന്തികൾ നിരന്തരം ഒഴുക്കിവിടുന്നു.
പവിഴമല്ലിയൊഴുക്കുകൾക്ക് നിറം കൊടുക്കുന്നു

പടവുകൾ അല്ല മറവികൾ ഉറപ്പ്
ഉടൽ ഏത് നദിയുടെ കര?
 

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...