Skip to main content

വേനലിലേക്ക് നെയ്മണമുള്ള ഉറുമ്പിനെ തുറന്നുവിടുന്നു

പകൽ എന്ന് പേരായ ഒരാൾക്ക്
അർഹമായ പകലാണ്
അയാളുടെ ഉടലെങ്കിൽ

രാത്രി,
വെള്ളം പോലെ കാല് നനക്കാവുന്ന ഒരിടത്തെ കെട്ടിക്കിടപ്പ്

ഉടൽ മുക്കും ലായനിക്കും 
പകൽ എന്ന് പേരിടും മുമ്പാവണം

നാളങ്ങൾ കാറ്റിൽ 
വെളിച്ചം വെക്കും വണ്ണം
ഉടൽ അണക്കുന്നു
കിടക്കുന്നു

രാത്രി എന്ന ആകൃതിയിൽ ഇറങ്ങി
എൻ്റെ ഭാഷ 
ഇരുട്ടെന്ന വാക്ക് മാത്രം നനയ്ക്കുന്നു

വരൂ കാതു തരൂ 
ഈ പാട്ട് എന്നിൽ കേൾക്കു എന്ന് ഗാനങ്ങൾ ആവശ്യപ്പെടും വിധം
പാട്ടിലിറങ്ങുന്നു കാതുകൾ
കാറ്റിൽ മുക്കിവെക്കുന്നു

സ്ക്രാച്ച് ആൻഡ് വിൻ മണമുള്ള
പദ്ധതിക്ക് കലണ്ടർ എന്ന പേരിട്ട
ദിനങ്ങളേ

ജീവിച്ചിരിക്കുവാനുള്ള 
കൊതി മാത്രമാണ് ജീവിതം
മിഠായി പോലെ 
രണ്ടിടത്ത് പൊതിയിട്ട്
ആയുസ്സ് അതിൽ
തിരിച്ചുവെക്കുന്നു

ചന്ദ്രക്കലകളെ പോലെ
മാനത്ത് വൈകി
ഉദിക്കുവാൻ പോകും ഹൃദയം
അപ്പോഴും നിൻ്റേതായിട്ടുണ്ട്

അമാവാസിയിൽ തല വെച്ച്
കിടക്കുകയായിരുന്നു എൻ്റെ ഹൃദയം

അത് അപ്പോഴും
മറ്റൊരു ഭൂഖണ്ഡത്തിൽ
പൂർണ്ണചന്ദ്രൻമാരെ തെളിക്കുന്നു

അതിനിടയിൽ
രണ്ട് കലകൾക്കിടയിൽ
തട്ടി നിൽക്കുന്ന മധുരത്തിൽ തട്ടി ജീവിതം തിരിച്ചു പോകുന്നു

നാണങ്ങളെ മുള്ളുകളാക്കും വിധം
നാളങ്ങളെ ഒളിപ്പിക്കും
മീനുകൾ

വെളിച്ചത്തിനായി ഒരു വിരൽ
കൊളുത്തിവെക്കും കവിത പോലെ
ജീവിതം ഉടലുകളിൽ 
കൊളുത്തിവെക്കുന്നു
പ്രതീക്ഷകൾ എന്നെരിയുന്നു

ജൂൺ അണച്ച് ഓരോ പൂക്കളും
കത്തിച്ചിടും വാക
ചുവടുകൾ ചുവന്ന നിറത്തിൽ
എടുത്തുവെക്കുമ്പോലെ
കൊഴിഞ്ഞു വീഴുന്നതിൻ്റെയൊക്കെ കറ എടുത്തുവെപ്പ് നിറങ്ങളാക്കും വിധം

കൊഴിഞ്ഞു വീഴുന്നില്ല നടത്തങ്ങൾ
കാൽച്ചുവട്ടിൽ, ദൂരങ്ങൾ പോലെ
എന്നിട്ടും 
ദൂരങ്ങളുടെ എടുത്ത് വെപ്പ്
കാൽച്ചുവട്ടിൽ 
നൃത്തങ്ങൾ പോലെ

വെച്ച നൃത്തങ്ങൾ
വാകകളുടെ മുദ്രകൾ പോലെ
ചുവന്ന നിറത്തിൽ കാൽച്ചുവട്ടിൽ
വീണു കിടക്കുന്നിടത്ത്

മനുഷ്യവാകയെന്ന് 
കാതുകൾക്കിടയിൽ 
പതിക്കും ചുംബനങ്ങൾ

മഴത്തുള്ളികളിൽ പറന്നുപറ്റും
പച്ചത്തുള്ളൻ നിശ്വാസങ്ങൾ
റദ്ദു ചെയ്യുന്നു

വേനലിലേക്ക് നെയ്മണമുള്ള ഒരു ഉറുമ്പിനെ തുറന്നുവിടുന്നു
സൂര്യന്നരികിൽ
വെറുതേയിരിക്കുന്നു

Comments

  1. വളരെ കാലത്തിനു ശേഷം നിങ്ങളെ കണ്ടു് ... ഇപ്പോഴും ഏഴൂത്ത് തുടരുന്നതിൽ അഭിവാദ്യങ്ങൾ.... സിപി.ദിനേശ്. cpdinesh2020@gmail

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...